വാര്‍ത്ത പുറത്തുവന്നതിന് പിന്നാലെ കൊച്ചി- സേലം ഗ്യാസ് പദ്ധതിയുടെ ഹ്യൂമന്‍ റിസോഴ്സസ് മാനേജരും ഐഒസി പ്രതിനിധികളും നാട്ടുകാരെ കാണുന്നതിനായി മടവാക്കരയിലെത്തി.

തൃശൂര്‍: മണലി മടവാക്കരയില്‍ ഗ്യാസ് ചോര്‍ച്ചയെത്തുടര്‍ന്ന് ഒരാഴ്ചയായി കുടിയൊഴിപ്പിക്കപ്പെട്ട നാട്ടുകാരെ വീടുകളിലേക്ക് തിരിച്ചെത്തിക്കാന്‍ നടപടി തുടങ്ങി. ഏഷ്യാനെറ്റ് ന്യൂസ് വാര്‍ത്തയെ തുടര്‍ന്നാണ് നടപടി. വാര്‍ത്ത പുറത്തുവന്നതിന് പിന്നാലെ കൊച്ചി- സേലം ഗ്യാസ് പദ്ധതിയുടെ ഹ്യൂമന്‍ റിസോഴ്സസ് മാനേജരും ഐഒസി പ്രതിനിധികളും നാട്ടുകാരെ കാണുന്നതിനായി മടവാക്കരയിലെത്തി. തുടര്‍ന്നാണ് ഇന്ന് ആറുമണിക്ക് ശേഷം നാട്ടുകാര്‍ക്ക് വീടുകളിലേക്ക് മടങ്ങുന്നതിന് അനുവദിക്കാന്‍ ധാരണയായത്. കട്ട് ചെയ്ത വൈദ്യുതി പുനരാരംഭിക്കും. 

ചോർച്ച ഉണ്ടായ ഭാഗം വെല്‍ഡ് ചെയ്ത് ഗ്യാസ് നീക്കം സുഗമമാക്കാന്‍ ഒരാഴ്ച എടുക്കും. അതുവരെ വലിയ വാഹനങ്ങള്‍ അതുവഴി കടന്നുപോകുന്നതിന് നിയന്ത്രണം ഉണ്ടാകും. എന്നാല്‍ നാട്ടുകാരുടെ ചെറുവാഹനങ്ങള്‍ക്ക് നിയന്ത്രണം ഉണ്ടാവില്ല. കഴിഞ്ഞ ബുധനാഴ്ചയാണ് പരിശോധനയ്ക്കിടെ പൈപ്പ് ലൈന്‍ ചോർച്ച ഉണ്ടായത്. അപകടമൊഴിവാക്കാനാണ് പ്രദേശത്തെ 20 വീട്ടുകാരെ ഒഴിപ്പിച്ചത്. ബന്ധുവീടുകളിലും മറ്റുമായി താമസിക്കുന്നവര്‍ക്ക് കമ്പനി പുരവധിവാസം ഒരുക്കിയിരുന്നില്ല. അറ്റകുറ്റപ്പണി പൂര്‍ത്തിയാവാത്തതിനാല്‍ അഞ്ചു ദിവസമായി നാട്ടുകാര്‍ക്ക് വീട്ടിലേക്ക് മടങ്ങി വരുന്നതിനും കഴിഞ്ഞിരുന്നില്ല. വാര്‍ത്ത പുറത്തുവന്നതിന് പിന്നാലെയാണ് ഗ്യാസ് ചോര്‍ച്ച വേഗത്തില്‍ പരിഹരിച്ച് ആളുകള്‍ക്ക് വീട്ടിലേക്ക് വരുന്നതിന് വഴി തുറന്നത്.