'ആര്‍ദ്രതയും സഹിഷ്ണുതയുമില്ല', ജോസഫൈന്‍ തുടരുന്നത് ഇടതുപക്ഷത്തിന് ഭൂഷണമല്ലെന്ന് ഗീവര്‍ഗീസ് മാര്‍ കൂറിലോസ്
വനിതാ കമ്മീഷന്‍ അധ്യക്ഷ സ്ഥാനത്ത് ജോസഫൈനെ തുടരാന്‍ അനുവദിക്കുന്നത് ഇടതുപക്ഷത്തിന് ഭൂഷണമല്ല. ജോസഫൈന് എതിരായ നടപടി വൈകരുതെന്നും ഗീവര്‍ഗീസ് മാര്‍ കൂറിലോസ് പറഞ്ഞു.
തിരുവനന്തപുരം: പരാതി പറയാന്‍ വിളിച്ച യുവതിയോട് ക്ഷോഭിച്ച് സംസാരിച്ച ജോസഫൈനെതിരെ നടപടി വേണമെന്ന് നിരണം ഭദ്രാസനാധിപന്‍ ഗീവര്‍ഗീസ് മാര്‍ കൂറിലോസ്. ജോസഫൈന്‍റെ പെരുമാറ്റത്തില്‍ തീരെ ആര്‍ദ്രതയും സഹിഷ്ണുതയുമില്ല. വനിതാ കമ്മീഷന്‍ അധ്യക്ഷ സ്ഥാനത്ത് ജോസഫൈനെ തുടരാന്‍ അനുവദിക്കുന്നത് ഇടതുപക്ഷത്തിന് ഭൂഷണമല്ല. ജോസഫൈന് എതിരായ നടപടി വൈകരുതെന്നും ഗീവര്‍ഗീസ് മാര്‍ കൂറിലോസ് പറഞ്ഞു.
ഒരു ചാനലിന്‍റെ തത്സമയ പരാതി പറയൽ പരിപാടിക്കിടെയായിരുന്നു വനിതാ കമ്മീഷൻ അദ്ധ്യക്ഷ പരാതി പറയാന്‍ വിളിച്ച യുവതിയോട് ക്ഷോഭിച്ചത്. പ്രതിഷേധങ്ങളും വിമർശനങ്ങളും ഉയർന്നതോടെ ജോസഫൈന്‍ ഖേദം പ്രകടിപ്പിച്ചു. പെണ്‍കുട്ടികൾ പരാതി പറയാൻ മുന്നോട്ട് വരാത്തതിലെ ആത്മരോഷം അമ്മയുടെ സ്വാതന്ത്യത്തോടെ പ്രകടിപ്പിച്ചെന്നാണ് ഖേദം പ്രകടിപ്പിച്ചുള്ള വാർത്താക്കുറിപ്പിൽ വ്യക്തമാക്കുന്നത്. ജോസഫൈന്‍റെ പരാമർശങ്ങൾ തള്ളി ഖേദം പ്രകടിപ്പിക്കണെമെന്ന് പി കെ ശ്രീമതിയും ആവശ്യപ്പെട്ടിരുന്നു.
വനിതാ കമ്മീഷൻ അദ്ധ്യക്ഷ പദവി രാജിവയ്ക്കണമെന്ന് കെപിസിസി അദ്ധ്യക്ഷൻ കെ സുധാകരൻ ഫേസ്ബുക്കിൽ കുറിച്ചു. സ്ഥാനമൊഴിയണമെന്ന് എഐഎസ്എഫും ഇടത് സഹയാത്രികരും ആവശ്യപ്പെട്ടു.