പെണ്‍കുട്ടികള്‍ക്ക് പ്രശ്നമില്ലെന്ന് പറഞ്ഞിട്ട് കാര്യമില്ല. അങ്ങനെയാണെങ്കില്‍ ജന്‍ഡര്‍ ന്യൂട്രല്‍ നടപ്പാക്കണമെങ്കില്‍ അധ്യാപികമാര്‍ക്ക് മുണ്ടും കുപ്പായവും ഇട്ട് വന്നുകൂടെയെന്നും മുസ്ലിം കോര്‍ഡിനേഷന്‍ കമ്മിറ്റി നേതാവ് മജീദ് സഖാഫി ചോദിച്ചു. 

കോഴിക്കോട്: ജെന്‍ഡര്‍ ന്യൂട്രല്‍ യൂണിഫോം (Gender Neutral Uniform) നടപ്പാക്കിയ ബാലുശേരി ഗവണ്‍മെന്റ് ഗേള്‍സ് ഹയര്‍സെക്കന്‍ഡറി സ്‌കൂളിനെതിരെ മുസ്ലിം സംഘടനകള്‍ (religiuos organaisations) രംഗത്ത്. ആണ്‍കുട്ടികള്‍ ധരിക്കുന്ന വസ്ത്രം ധരിക്കാന്‍ പെണ്‍കുട്ടികളെ നിര്‍ബന്ധിക്കുകയാണെന്നും പെണ്‍കുട്ടികളുടെ മാനസികാവസ്ഥ പരിഗണിക്കുന്നില്ലെന്നും മുസ്ലിം കോ ഓര്‍ഡിനേഷന്‍ കമ്മിറ്റി പറഞ്ഞു. പെണ്‍കുട്ടികള്‍ക്ക് പ്രശ്നമില്ലെന്ന് പറഞ്ഞിട്ട് കാര്യമില്ല. അങ്ങനെയാണെങ്കില്‍ ജന്‍ഡര്‍ ന്യൂട്രല്‍ നടപ്പാക്കണമെങ്കില്‍ അധ്യാപികമാര്‍ക്ക് മുണ്ടും കുപ്പായവും ഇട്ട് വന്നുകൂടെയെന്നും മുസ്ലിം കോര്‍ഡിനേഷന്‍ കമ്മിറ്റി നേതാവ് മജീദ് സഖാഫി ചോദിച്ചു. 

പെണ്‍കുട്ടികളുടെ മാനസികാവസ്ഥ പരിഗണിക്കാത്ത തീരുമാനമാണ്. സ്ത്രീത്വത്തെ അപമാനിക്കുന്നതാണ് യൂണിഫോമെന്നും ഇവര്‍ ആരോപിച്ചു. ജന്‍ഡര്‍ ന്യൂട്രല്‍ യൂണിഫോം നടപ്പാക്കിയതിനെതിരെ മുസ്ലിം സംഘടനകള്‍ ധര്‍ണയും പ്രതിഷേധ റാലിയും നടത്തിയിരുന്നു. കുട്ടികളില്‍ ലിബറല്‍ ആശയം അടിച്ചേല്‍പ്പിക്കാനുള്ള നീക്കമാണ് നടക്കുന്നത്. 200 പെണ്‍കുട്ടികളും 60 ആണ്‍കുട്ടികളും പഠിക്കുന്ന സ്‌കൂളില്‍ പെണ്‍കുട്ടികളോട് ആണ്‍കുട്ടികള്‍ ധരിക്കുന്ന വസ്ത്രം ധരിച്ച് വരണമെന്നാണ് ആവശ്യപ്പെട്ടിരിക്കുന്നത്. ജനാധിപത്യ വിരുദ്ധമായ തീരുമാനമാണ്. ഭൂരിപക്ഷം പേരുടെയും അഭിപ്രായം പരിഗണിക്കാതെയാണ് ജെന്‍ഡര്‍ ന്യൂട്രല്‍ യൂണിഫോം നടപ്പാക്കിയതെന്ന് മുസ്ലിം കോര്‍ഡിനേഷന്‍ കമ്മിറ്റി ആരോപിച്ചു. യൂണിഫോം മാറ്റാനുള്ള തീരുമാനത്തില്‍ സ്‌കൂളും പിടിഎയും പിന്‍മാറണമെന്നും ഇവര്‍ ആവശ്യപ്പെട്ടു.