വീടിന്റെ രണ്ടാം നിലയിലുള്ള മുറിയിൽ കയറിയാണ് വിനീഷ് ആക്രമണം നടത്തിയത്. കുട്ടികളുടെ അച്ഛന്റെ കട ഇന്നലെ കത്തിയിരുന്നു 

പെരിന്തൽമണ്ണ: പ്രണയാഭ്യര്‍ത്ഥന നിരസിച്ച പെൺകുട്ടിയെ യുവാവ് കുത്തിക്കൊന്നു. സഹോദരിക്കും അക്രമത്തിൽ പരിക്കേറ്റു. എളാട് സ്വദേശി ദ്യശ്യ ആണ് മരിച്ചത്. 21 വയസ്സുണ്ട്. പ്രതി വിനീഷിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. സഹോദരിക്കും കുത്തേറ്റു. അവരെ പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

Add Asianetnews as a Preferred SourcegooglePreferred

വീടിന്റെ രണ്ടാം നിലയിലുള്ള മുറിയിൽ കയറിയാണ് വിനീഷ് ആക്രമണം നടത്തിയത്. കുട്ടികളുടെ അച്ഛന്റെ കട ഇന്നലെ കത്തിയിരുന്നു . ഇതിന് പിന്നിലും പ്രതിയാണെന്നാണ് പൊലീസ് കരുതുന്നത്. രാത്രിയാണ് കട കത്തിയത്. രാവില എട്ടരയോടെയാണ് പെൺകുട്ടിയെ വിനീഷ് വീട്ടിൽ കയറി കുത്തിയത്.

കൊല്ലപ്പെട്ട ദൃശ്യ:

സംഭവ സ്ഥലത്ത് വച്ച് തന്നെ ദൃശ്യ മരിച്ചിരുന്നു. അക്രമം തടയാൻ ശ്രമിച്ചപ്പോഴാണ് സഹോദരിക്ക് കുത്തേറ്റത്. ഗുരുതരമായി പരിക്കേറ്റ സഹോദരിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. അപകടാവസ്ഥ തരണം ചെയ്തിട്ടില്ലെന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്. അടിയന്തര ശസ്ത്രക്രിയയും നടക്കുന്നുണ്ട്. പ്രതിയെ കുന്നക്കാവ് വെച്ച് നാട്ടുകാർ ഓടിച്ച് പിടികൂടിയാണ് പൊലീസിൽ ഏൽപ്പിച്ചത്.

പ്രതി വിനീഷ്: 

എൽഎൽബി വിദ്യാർത്ഥിയാണ് ദിവ്യ. പ്ലസ് ടു മുതൽ പ്രണയാഭ്യര്‍ത്ഥനയുമായി ദൃശ്യക്ക് പുറകെ വിനീഷ് ഉണ്ടായിരുന്നു എന്നാണ് നാട്ടുകാര്‍ പറയുന്നത്. ദൃശ്യയെ പിന്തുടര്‍ന്ന് ശല്യം ചെയ്യുന്നതിന് പലതവണ നാട്ടുകാര്‍ ഇടപെട്ട് വിനീഷിന് മുന്നറിയിപ്പ് നൽകിയിരുന്നു. കൊലപാതകം നടന്ന വീട്ടിൽ നിന്ന് പത്ത് കിലോമീറ്റര്‍ അകലെയാണ് വിനീഷിന്റെ വീട്. കൊലപാതകത്തിന് ശേഷം വീട്ടിൽ നിന്ന് ശരീരത്തിൽ രക്തപ്പാടുകളുമായി ഓടി രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ ഓട്ടോയിൽ കയറിയ പ്രതിയെ നാട്ടുകാരാണ് പിടികൂടി പൊലീസിൽ ഏൽപ്പിച്ചത്.

 കട കത്തിച്ചതിന് പിന്നിൽ വിനീഷ് തന്നെയാണെന്ന സൂചനയാണ് പൊലീസിന് ഉള്ളത്. എന്നാൽ വിനീഷിനെ കൂടുതൽ ചോദ്യം ചെയ്യാൻ പൊലീസിന് കഴിഞ്ഞിട്ടില്ല. അപസ്മാരത്തിന്റെ ലക്ഷണങ്ങൾ കാണിച്ച വിനീഷിനെ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.