തലയോലപറമ്പ് സ്വദേശി നിതിന മോളാണ് മരിച്ചത്. സഹപാഠിയായ യുവാവാണ് പെണ്‍കുട്ടിയെ കത്തി കൊണ്ട് കഴുത്ത് അറുത്ത് കൊലപ്പെടുത്തിയത്. പ്രണയനൈരാശ്യമാണ് കൊലപാതക കാരണമെന്നാണ് പൊലീസ് പറയുന്നത്. 

കോട്ടയം: പാലാ സെന്റ് തോമസ് കോളേജില്‍(St Thomas College, Pala) വിദ്യാര്‍ത്ഥിനിയെ സഹപാഠിയായ യുവാവ് കഴുത്തറത്ത് കൊലപ്പെടുത്തി (murder). പ്രതിയെ പാലാ പൊലീസ് കസ്റ്റഡിയിലെടുത്തു. തലയോലപ്പറമ്പ് സ്വദേശിനി നിതിന മോള്‍ (22) ആണ് കൊല്ലപ്പെട്ടത്.

Add Asianetnews as a Preferred SourcegooglePreferred

ഉച്ചയ്ക്ക് സപ്ലിമെന്ററി പരീക്ഷയ്‌ക്കെത്തിയപ്പോഴായിരുന്നു സംഭവം. അഭിഷേക് ബൈജു എന്ന പ്രതിയെ കസ്റ്റഡിയിലെടുത്തു. പ്രണയം നിരസിച്ചതാണ് കാരണമെന്നാണ് പ്രാഥമിക വിവരം. പരീക്ഷ കഴിഞ്ഞ് ഇറങ്ങിയപ്പോള്‍ ഓഫീസ് കത്തി ഉപയോഗിച്ച് കഴുത്തറക്കുകയായിരുന്നു.

മൂന്നാം വർഷ ഫുഡ് ടെക്നോളജി വിദ്യാർത്ഥികളായ ഇരുവരും പരീക്ഷയെഴുതാൻ വന്നതായിരുന്നു. പരീക്ഷയ്ക്ക് ശേഷം രണ്ടുപേരും കോളേജ് ഗ്രൗണ്ടിൽ നിൽക്കുന്നത് പലരും കണ്ടിരുന്നു. പിന്നീട് പെൺകുട്ടി വീണ് കിടക്കുന്നത് കണ്ട് ഇവിടേക്ക് രണ്ട് കുട്ടികൾ വന്നു. അപ്പോഴാണ് മുറിവേറ്റ് രക്തംവാർന്നുപോകുന്ന നിലയിൽ നിതിനയെ കണ്ടത്.

ഈ സമയത്ത് അഭിഷേക് ബൈജു തൊട്ടടുത്ത് നിതിനയെ നോക്കിക്കൊണ്ട് നിൽക്കുകയായിരുന്നു. കുട്ടികൾ അറിയിച്ചതിനെ തുടർന്ന് കോളേജ് അധികൃതരാണ് നിതിനയെ ആശുപത്രിയിലേക്ക് എത്തിച്ചത്. കോളേജ് ഗ്രൗണ്ടിൽ നിന്ന് ആശുപത്രിയിലെത്തിക്കുന്നത് വരെ നിതിനയ്ക്ക് ജീവനുണ്ടായിരുന്നു. എന്നാൽ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.