കരിപ്പൂരിലെത്തിയത് കടം നൽകിയ പണം തിരികെ വാങ്ങാനെന്ന് അർജുൻ, മൊഴി വിശ്വാസത്തിലെടുക്കാതെ കസ്റ്റംസ്
പണം വാങ്ങാൻ ആണ് വിമാനത്താവളത്തിൽ എത്തിയതെന്നാണ് മൊഴി. എന്നാൽ അർജുന്റെ ഈ മൊഴി വിശ്വാസത്തിലെടുക്കാൻ കസ്റ്റംസ് സംഘം തയ്യാറായിട്ടില്ല.
കൊച്ചി: സ്വർണക്കടത്തിൽ താൻ പങ്കെടുത്തിട്ടില്ലെന്നും കടം നൽകിയ പണം വിദേശത്ത് നിന്നെത്തിയ ആളിൽ നിന്നും തിരികെ വാങ്ങാനാണ് കരിപ്പൂരിലെത്തിയതെന്നും കേസിൽ അറസ്റ്റിലായ അർജുൻ ആയങ്കിയുടെ മൊഴി. രാമനാട്ടുകരയിൽ കടത്ത് സ്വർണം പിടികൂടാനെത്തിയ ക്വട്ടേഷൻ സംഘം അപകടത്തിൽപ്പെട്ട ദിവസം കരിപ്പൂരിൽ എത്തിയതിന്റെ യടക്കം തെളിവ് പുറത്ത് വന്നതോടെയായിരുന്നു അന്വേഷണം അർജുനിലേക്ക് നീങ്ങിയത്. എന്നാൽ താൻ എത്തിയത് കടമായി കിട്ടാനുള്ള പണം വാങ്ങാനാണെന്നാണ് അർജുൻ കസ്റ്റംസിനോട് പറഞ്ഞത്.
മുഹമ്മദ് ഷഫീഖ് ആയിരുന്നു പണം നൽകാനുള്ളത്. കള്ളക്കടത്ത് സാധനവുമായി ഷഫീഖ് വരുന്നു എന്നറിഞ്ഞിരുന്നു. പണം വാങ്ങാൻ ആണ് വിമാനത്താവളത്തിൽ എത്തിയത് എന്നുമാണ് മൊഴി. എന്നാൽ അർജുന്റെ ഈ മൊഴി വിശ്വാസത്തിലെടുക്കാൻ കസ്റ്റംസ് സംഘം തയ്യാറായിട്ടില്ല. മൊഴി വിശ്വാസയോധ്യമല്ലെന്നും സ്വർണക്കടത്തിൽ അർജുൻ പങ്കെടുത്തിതിന്റെ തെളിവ് ഉണ്ടെന്നുമാണ് കസ്റ്റംസ് വ്യക്തമാക്കുന്നത്. ഫോൺ രേഖകൾ അടക്കം ഇത് വ്യക്തമാക്കുന്ന തെളിവാണെന്നും കസ്റ്റംസ് അറിയിക്കുന്നു.
അതേ സമയം തെളിവുകൾ ഒളിപ്പിച്ചാണ് അർജുൻ ചോദ്യം ചെയ്യലിന് എത്തിയതെന്നാണ് വിവരം. മൊബൈലടക്കം ഹാജരാക്കാൻ ആവശ്യപ്പെട്ടപ്പോൾ, മൊബൈൽഫോണുകളും പാസ്പോർട്ട് അടക്കമുള്ള തിരിച്ചറിയൽ രേഖകളും കാണാനില്ലെന്നും കോഴിക്കോട്ടേക്കുള്ള യാത്രാമധ്യേ മൊബൈൽ ഫോൺ നഷ്ടപ്പെട്ടു പോയതായുമാണ് അർജുൻ മൊഴി നൽകിയത്. ഇതും കസ്റ്റംസ് വിശ്വാസത്തിലെടുത്തിട്ടില്ല. അർജുൻ ആയങ്കിയെ അല്പസമയത്തിനകം കോടതിയിൽ ഹാജരാക്കും. കൂടുതൽ ചോദ്യം ചെയ്യാൻ 10 ദിവസം കസ്റ്റഡി ആവശ്യപ്പെടും.
കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona