Asianet News MalayalamAsianet News Malayalam

സ്വര്‍ണക്കടത്ത് കേസ്: പ്രതികളുടെ പാർട്ടി ബന്ധം തള്ളി സിപിഎം, അപരമുഖമുള്ള അജ്ഞാത സംഘങ്ങളെന്ന് ഡിവൈഎഫ്ഐ

ഫാൻസ് ക്ലബുകാർ പിരിഞ്ഞ് പോകണം. ഡിവൈഎഫ്ഐക്ക് പോലും തിരിച്ചറിയാൻ കഴിയാത്ത അപരമുഖങ്ങളാണ് സ്വര്‍ണ കവർച്ചാ കേസിന് പിന്നിലെന്ന് എഎ റഹീം

gold smuggling and theft case cpm dyfi
Author
Trivandrum, First Published Jun 26, 2021, 1:26 PM IST

തിരുവനന്തപുരം: രാമനാട്ടുകര സ്വര്‍ണ കവര്‍ച്ചാ കേസ് അന്വേഷണത്തിന്‍റെ വഴിയിൽ അന്വേഷണ സംഘത്തിന്‍റെ പിടിയിലായ ക്വട്ടേഷൻ തലവൻമാർ സൈബറിടങ്ങിൽ പാർട്ടി പ്രചാരകായി എത്തുന്നത്  തലവേദനയാകുന്നതോടെ ശുദ്ധീകരണത്തിന് സിപിഎം. അപരമുഖം സ്വീകരിച്ച അജ്ഞാത സംഘങ്ങൾ ആണ് കള്ളക്കടത്തിന് പിന്നിലെന്ന് ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറി എഎ റഹീം പ്രതികരിച്ചു. ഇവരുടെ വേര് കണ്ടെത്താൻ ഡിവൈഎഫ്ക്ക് പോലും കഴിഞ്ഞിട്ടില്ല. 

സമൂഹമാധ്യമങ്ങളിൽ ഇടപടാൻ ഡിവൈഎഫ്ഐക്ക് പ്രത്യേക സംവിധാനം ഉണ്ട്. അത് മികച്ച രീതിയിൽ തന്നെ മുന്നോട്ട് കൊണ്ട്  പോകാൻ സംഘടനക്ക് കഴിയുന്നുമുണ്ട്. അതിന് ആരുടേയും സഹായം ആവശ്യമില്ലെന്നും ഫാൻസ് ക്ലബുകാർ പിരിഞ്ഞ് പോകണമെന്നും ഡിവൈഎഫ്ഐ ആവശ്യപ്പെട്ടു. 

സിപിഎമ്മിന്‍റേയും സർക്കാരിന്‍റേയും പരിപാടികൾ ദൈനംദിനെ എന്നോണം ഫേസ്ബുക്കടക്കം നവമാധ്യമങ്ങളിൽ പ്രചരിപ്പിക്കുന്ന ആകാശ് തില്ലങ്കേരിയും അർജ്ജുൻ ആയങ്കിയും രാത്രി നടത്തുന്നത് കള്ളക്കടത്ത് ക്വട്ടേഷനാണ്. ഇവർ പണം നൽകി സ്വാധീനിച്ച് നിരവധി യുവാക്കളെയാണ് സംഘത്തിലേക്ക് ചേർക്കുന്നത്. ഒരുവർഷം മുൻപ്തന്നെ ഈ വിവരം സിപിഎമ്മിന് കിട്ടിയിരുന്നു. പ്രാദേശികമായി ഇവർക്കെതിരെ പ്രചാരണം നടത്തിയിരുന്നെങ്കിലും പാർട്ടിയെ മറയാക്കി അർജ്ജുനും ആകാശും പ്രവർത്തനം തുടരുന്നതോടെയാണ് ശുദ്ധീകരണത്തിന് സിപിഎം ഒരുങ്ങുന്നത്.

വാർഡ് തല സമിതി രൂപീകരിച്ച് പ്രതിരോധം തീർക്കുമെന്നായിരുന്നു മന്ത്രി എംവി ഗോവിന്ദൻ മാസ്റ്റര്‍ പ്രതികരിച്ചത്. അതേസമയം അർജുൻ ആയങ്കി ക്വട്ടേഷനായി ഉപയോഗിച്ച കാറ് ഡിവൈഎഫ്ഐ മേഖല സെക്രട്ടറിയുടെതാണെന്ന് തെളിഞ്ഞിട്ടും  സംഘടന നടപടി എടുത്തിട്ടില്ല.

Follow Us:
Download App:
  • android
  • ios