കരിപ്പൂർ സ്വർണ്ണക്കടത്ത് കേസ്; അർജുൻ ആയങ്കിയെ തള്ളി ആകാശ് തില്ലങ്കേരിയുടെ മൊഴി
അർജുന്‍റെ സ്വർണ്ണക്കടത്ത് ബന്ധങ്ങൾ അറിഞ്ഞത് അവസാന ഘട്ടത്തിലെന്നും പാർട്ടിക്കാരൻ എന്ന സൗഹൃദമാണ് അർജുൻ ആയെങ്കിയുമായി ഉള്ളതെന്നും ആകാശിന്‍റെ മൊഴി.
കൊച്ചി: കരിപ്പൂർ സ്വർണ്ണക്കടത്ത് കേസിലെ പ്രതി അർജുൻ ആയങ്കിയെ തള്ളി ആകാശ് തില്ലങ്കേരിയുടെ മൊഴി. അർജുന്‍റെ സ്വർണ്ണക്കടത്ത് ബന്ധങ്ങൾ അറിഞ്ഞത് അവസാന ഘട്ടത്തിലെന്നും പാർട്ടിക്കാരൻ എന്ന സൗഹൃദമാണ് അർജുൻ ആയെങ്കിയുമായി ഉള്ളതെന്നും ആകാശിന്‍റെ മൊഴി. തന്‍റെ പേര് ഉപയോഗപ്പെടുത്തി അർജുൻ ആളുകളെ ഭീഷണിപ്പെടുത്തിയിരുന്നതായി വിവരം ലഭിച്ചത് അർജുൻ പിടിയിലായ ശേഷം മാത്രമാണെന്നും ആകാശ് തില്ലങ്കേരി കസ്റ്റംസിന് മൊഴി നൽകി. സ്വർണ്ണക്കടത്തുമായി ഒരു ബന്ധവും ഇല്ലെന്നും ആകാശ് തില്ലങ്കേരിയുടെ മൊഴിയില്‍ പറയുന്നു.
ആകാശ് തില്ലങ്കേരിയെ 12 മണിക്കൂർ നേരമാണ് കസ്റ്റംസ് ഇന്നലെ ചോദ്യം ചെയ്തത്. ഇന്നലെ രാവിലെ 11 മണിക്ക് തുടങ്ങിയ ചോദ്യം ചെയ്യൽ രാത്രി 11 മണിവരെ നീണ്ടു. അർജുൻ ആയങ്കിയുടെയും ടിപി വധക്കേസ് കുറ്റവാളി മുഹമ്മദ് ഷാഫിയുടെയും മൊഴികളുടെ അടിസ്ഥാനത്തിലാണ് ആകാശ് തില്ലങ്കേരിയെ ചോദ്യം ചെയ്തത്. ഇരുവരുടെയും മൊഴികളിൽ സ്വർണകള്ളക്കടത്തിനെ സംബന്ധിച്ച് ആകാശ് തില്ലങ്കേരിക്ക് അറിവുണ്ടായിരുന്നെന്ന സൂചനയാണ് കിട്ടിയത്. ഇതിന്റെ വിശദാംശങ്ങളാണ് കസ്റ്റംസ് ഇയാളിൽ നിന്ന് ചോദിച്ചറിഞ്ഞത്. ആകാശിന്‍റെ മൊഴിയും, ഫോൺ കോൾ രേഖകളും വിശദമായി പരിശോധിച്ച ശേഷം ആവശ്യമെങ്കിൽ വീണ്ടും വിളിപ്പിച്ചേക്കുമെന്നും കസ്റ്റംസ് വൃത്തങ്ങൾ അറിയിച്ചു. അതേസമയം, ടിപി കേസിൽ ജയിലിൽ കഴിയുന്ന കൊടി സുനിയെ ചോദ്യം ചെയ്യാൻ ഉടൻ കോടതിയെ സമീപിക്കാനും കസ്റ്റംസ് തീരുമാനിച്ചു.
കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്ക് ഈ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona