'ആകെ 400 ടിബിയുണ്ട്', സെക്രട്ടേറിയറ്റിലെ സിസിടിവി ദൃശ്യങ്ങൾ എൻഐഎയ്ക്ക് നൽകാൻ വൈകുമെന്ന് സർക്കാർ
2019 ജൂലൈ മുതലിങ്ങോട്ടുള്ള സിസിടിവി ദൃശ്യങ്ങളാണ് എൻഐഎ ശേഖരിക്കുന്നത്. ഇതെല്ലാം നൽകണമെങ്കിൽ 400 ടിബിയുള്ള ഹാർഡ് ഡിസ്ക് വേണം. ഇത് വിദേശത്ത് നിന്ന് എത്തിക്കണമെന്ന് പൊതുഭരണവകുപ്പ്.
തിരുവനന്തപുരം: സെക്രട്ടേറിയറ്റിലെ സിസിടിവി ദൃശ്യങ്ങൾ എൻഐഎയ്ക്ക് കൈമാറാൻ ഇനിയും സമയം വേണ്ടി വരുമെന്ന് പൊതുഭരണവകുപ്പ്. 2019 ജൂലൈ മുതലിങ്ങോട്ടുള്ള സെക്രട്ടേറിയറ്റിലെ മുഴുവൻ സിസിടിവി ദൃശ്യങ്ങളുമാണ് എൻഐഎ ശേഖരിക്കുന്നത്. ഇതെല്ലാം നൽകണമെങ്കിൽ 400 ടിബിയുള്ള ഹാർഡ് ഡിസ്ക് വേണം. ഇത് വിദേശത്ത് നിന്ന് എത്തിക്കണമെന്ന് പൊതുഭരണവകുപ്പ് പറയുന്നു. കൈമാറുന്നതിലെ കാലതാമസം ഒഴിവാക്കാനായി, എൻഐഎയ്ക്ക് സെക്രട്ടേറിയറ്റിലെത്തി ദൃശ്യങ്ങൾ പരിശോധിക്കാമെന്നും പൊതുഭരണവകുപ്പ് വ്യക്തമാക്കി.
കളളക്കടത്തുമായി ബന്ധപ്പെട്ട് ഇതുവരെ പിടിയിലാകാത്ത ചിലർ സെക്രട്ടേറിയറ്റ് പരിസരത്ത് കഴിഞ്ഞ ഒരു വർഷത്തിനുളളിൽ പല തവണ എത്തിയെന്നാണ് എൻഐഎയുടെ നിഗമനം. മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം ശിവശങ്കർ അടക്കം ആരെയെങ്കിലും ഇവർ കണ്ടിരുന്നോയെന്നാണ് അന്വേഷിക്കുന്നത്. ശിവശങ്കറെ വീണ്ടും ചോദ്യം ചെയ്യണോയെന്ന് ഈ ദൃശ്യങ്ങൾ പരിശോധിച്ച ശേഷമാകും എൻഐഎ തീരുമാനിക്കുക.
ആദ്യപടിയായി ജൂലൈ 1 മുതൽ 12 വരെയുള്ള ദൃശ്യങ്ങളാണ് എൻഐഎ സർക്കാരിൽ നിന്ന് ആവശ്യപ്പെട്ടത്. പൊതുഭരണവകുപ്പിന് കീഴിലുള്ള ഹൗസ് കീപ്പിംഗ് വിഭാഗമാണ് ദൃശ്യങ്ങൾ ശേഖരിക്കുന്നതും സൂക്ഷിക്കുന്നതും. അതിനാൽത്തന്നെ ഈ വിഭാഗത്തിന്‍റെ ചുമതലയുള്ള അഡീഷണൽ സെക്രട്ടറിക്ക് ചീഫ് സെക്രട്ടറി കത്ത് കൈമാറിയിരുന്നു.
സ്വർണക്കടത്ത് കേസിലെ പ്രതികളായ സ്വപ്ന സുരേഷും സരിത്തും അടക്കമുള്ളവർക്ക് മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം ശിവശങ്കറുമായി അടുത്ത ബന്ധമാണുള്ളതെന്ന് തെളിഞ്ഞിട്ടുണ്ട്. മന്ത്രിമാരുടെ ഓഫീസുകളിലടക്കം സ്വപ്ന സുരേഷ് എത്തിയിട്ടുണ്ടെന്നും വ്യക്തമായതാണ്. ഇതെല്ലാം യുഎഇ കോൺസുലേറ്റിനെ പ്രതിനിധീകരിച്ചോ, പിന്നീട് സ്പേസ് പാർക്കുമായി ബന്ധപ്പെട്ട പ്രോജക്ടിന്‍റെ ആവശ്യങ്ങൾക്കായോ ആണെന്നാണ് ഇതുവരെയുള്ള സർക്കാരിന്‍റെ ഔദ്യോഗിക വിശദീകരണം.
മുഖ്യമന്ത്രിയുടെ ഓഫീസ് സ്ഥിതി ചെയ്യുന്ന നോർത്ത് ബ്ലോക്കിൽത്തന്നെയാണ് ശിവശങ്കറിന്‍റെ ഓഫീസും. ഇവിടെയും പ്രതികൾ എത്തിയെന്ന് കരുതുന്ന മറ്റ് ഓഫീസുകളിലെയും സിസിടിവി ദൃശ്യങ്ങളാണ് എൻഐഎ തേടുന്നത്.
അതേസമയം, മെയ് മുതലുള്ള ചില സിസിടിവി ദൃശ്യങ്ങൾ ഇടിമിന്നലിൽ നശിച്ചെന്ന് കസ്റ്റംസിനെ ഹൗസ് കീപ്പിംഗ് വിഭാഗം അറിയിച്ചിരുന്നു. ഇത് ശരിയാക്കുന്നതിനായി വേണ്ട നടപടികൾക്കായി പ്രത്യേക ഉത്തരവും ഇറങ്ങിയിരുന്നു. ചീഫ് സെക്രട്ടറിയുടെ ഓഫീസിന് അകത്തുള്ള ചില ദൃശ്യങ്ങൾ മാത്രമേ നഷ്ടപ്പെട്ടിട്ടുള്ളൂ എന്നാണ് പിന്നീട് വിശദീകരണവുമായി ചീഫ് സെക്രട്ടറി പ്രസ്താവന പുറത്തിറക്കിയിരുന്നു. ഇതിന് പിന്നാലെയാണ് ദൃശ്യങ്ങൾ ആവശ്യപ്പെട്ട് ചീഫ് സെക്രട്ടറിക്ക് എൻഐഎ കത്ത് നൽകിയിരിക്കുന്നത്.
ക്യാമറയ്ക്ക് ഏതെങ്കിലും നാശനഷ്ടമുണ്ടായാലും ആ ദൃശ്യങ്ങൾ ഹാർഡ് ഡിസ്കിൽ ഉണ്ടാകും. അത് നശിപ്പിക്കപ്പെട്ടാലും അത് വീണ്ടെടുക്കാൻ ദേശീയ അന്വേഷണ ഏജൻസിക്കാവുകയും ചെയ്യും. അതിനാലാണ് ഹാർഡ് ഡിസ്കിൽ സൂക്ഷിച്ചിരിക്കുന്ന ദൃശ്യങ്ങൾ കൂടി തേടുന്നത്.
അതേസമയം, സ്വപ്ന സ്വർണക്കടത്തുൾപ്പടെയുള്ള കുറ്റകൃത്യങ്ങൾക്ക് സർക്കാരിന്‍റെ മേൽവിലാസം ഉപയോഗിച്ചോ എന്ന കാര്യത്തിൽ അടക്കം വിശദമായ പരിശോധനയ്ക്ക് ഇത്തരത്തിൽ ദൃശ്യങ്ങളിലൂടെ സൂചന ലഭിക്കുമെന്നാണ് എൻഐഎ കരുതുന്നത്. സ്വപ്നയുടെയും സരിത്തിന്‍റെയും സ്ഥിരം സാന്നിധ്യം സെക്രട്ടേറിയറ്റിലുണ്ടായിരുന്നു. അവർ ശിവശങ്കറുമായി സ്ഥിരം കൂടിക്കാഴ്ച നടത്തിയിരുന്നോ എന്നതടക്കമുള്ള കാര്യങ്ങളും കൃത്യം തീയതികളിലെ ദൃശ്യങ്ങൾ പരിശോധിച്ചാൽ വ്യക്തമാകും.
- Customs Gold Smuggling
- Diplomatic Bag Gold Smuggling
- Gold Smuggling Case
- Gold Smuggling IS Connection
- Gold Smuggling Politics
- Gold Smuggling Swapna Suresh
- Gold Smuggling UAE Consulate
- NIA Gold Smuggling
- Sarith Gold Smuggling
- Swapna Suresh
- UAPA Gold Smuggling
- എൻഐഎ സ്വർണക്കടത്ത്
- കസ്റ്റംസ് സ്വർണക്കടത്ത്
- കോൺസുലേറ്റ് ബാഗ് വഴി സ്വർണക്കടത്ത്
- നയതന്ത്രബാഗ് വഴി സ്വർണക്കടത്ത്
- യുഎപിഇ സ്വർണക്കടത്ത്
- സരിത്ത് സ്വർണക്കടത്ത്
- സ്വപ്ന സുരേഷ് സ്വർണക്കടത്ത്
- സ്വർണക്കടത്ത്
- സ്വർണക്കടത്ത് കേസ്
- സ്വർണക്കടത്ത് രാഷ്ട്രീയം