സ്വര്‍ണക്കടത്ത് കേസിൽ സര്‍ക്കാർ അനുകൂല വിശദീകരണവുമായി സിപിഎം; വീടുകളിൽ ലഘുലേഖ വിതരണം
സോളാർ കേസുമായി താരതമ്യം ചെയ്യാൻ ശ്രമമെന്നും മുഖ്യമന്ത്രിയുടെ ഓഫീസിനെ വലിച്ചിഴക്കുന്നത് ബോധപൂർവമെന്നും ലഘുലേഖയിൽ
തിരുവനന്തപുരം: സ്വര്‍ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് ഉയര്‍ന്ന വിവാദങ്ങളിൽ സർക്കാർ അനുകൂല വിശദീകരണവുമായി സിപിഎം. വീടുകൾ തോറും ലഘുലേഖ വിതരണം ചെയ്താണ് സിപിഎം വിശദീകരണം നൽകുന്നത്. സ്വര്‍ണക്കടത്ത് കേസിൽ സര്‍ക്കാരിന് ബന്ധമില്ല. എൻഐഎ അന്വേഷണം ആവശ്യപ്പെട്ടത് മുഖ്യമന്ത്രിയാണെന്നും ലഘുലേഖ ചൂണ്ടിക്കാട്ടുന്നു.
കേസിൽ ആരോപണ വിധേയനായ മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം ശിവശങ്കറിനെ പൂർണ്ണമായും തള്ളുന്നതാണ് പാര്‍ട്ടി വിശദീകരണം. ശിവശങ്കറിനെതിരെ സടക്കാർ നടപടി എടുത്തിട്ടുണ്ട്. അറ്റാഷെക്ക് രാജ്യം വിടാൻ കളമൊരുക്കിയത് കേന്ദ്രമാണ്. സ്വര്‍ണക്കടത്ത് കേസിനെ സോളാർ കേസുമായി താരതമ്യം ചെയ്യാൻ ആണ് ശ്രമമെന്നും മുഖ്യമന്ത്രിയുടെ ഓഫീസിനെ വലിച്ചിഴക്കുന്നത് ബോധപൂർവമെന്നും ലഘുലേഖയിൽ ആരോപിക്കുന്നുണ്ട്.
എൽഡിഎഫ് തുടർഭരണം നേടുമോ എന്ന ആശങ്കയാണ് പ്രതിപക്ഷത്തിന് ഉള്ളതെന്നും ലഘുലേഖയിൽ പറയുന്നു.