സ്വർണ്ണക്കടത്ത് കേസ്: ഹരിരാജിനെ ചോദ്യം ചെയ്യും, കസ്റ്റംസ് ഓഫീസിലെത്താൻ നിർദ്ദേശം
കോൺസുലേറ്റിൽ നിന്ന് പിരിഞ്ഞതിനു ശേഷവും അനൗദ്യോഗിക സേവനം സ്വപ്ന തുടർന്നതാണ് സംശയത്തിന് കാരണം
തിരുവനന്തപുരം: സ്വർണ്ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് ഹരിരാജിനെ കസ്റ്റംസ് ചോദ്യം ചെയ്യാൻ വിളിപ്പിച്ചു. കൊച്ചിയിലെ കസ്റ്റംസ് ഓഫീസിലെത്താനാണ് നിർദ്ദേശം. സ്വർണ്ണം അടങ്ങിയ ഡിപ്ലോമാറ്റിക് ബാഗേജി വിട്ടുകിട്ടാനായി കസ്റ്റംസിൽ ഇയാൾ സമ്മർദ്ദം ചെലുത്തിയിരുന്നു.
എയർ കാർഗോ അസോസിയേഷൻ ഇന്ത്യ നേതാവാണ് ഹരിരാജ്. അതേസമയം കേസിൽ സ്വപ്ന സുരേഷിന്റെ മുൻകൂർ ജാമ്യാപേക്ഷ തള്ളണമെന്ന് കസ്റ്റംസ് ഇന്ന് കോടതിയിൽ ആവശ്യപ്പെടും. സ്വപ്നയുടെ ഹർജി തന്നെ കുറ്റസമ്മതമാണെന്ന നിലപാടിലാണ് കസ്റ്റംസ്.
കോൺസുലേറ്റിൽ നിന്ന് പിരിഞ്ഞതിനു ശേഷവും അനൗദ്യോഗിക സേവനം സ്വപ്ന തുടർന്നതാണ് സംശയത്തിന് കാരണം. നയതന്ത്ര ബാഗ് വിട്ടുകിട്ടാൻ അറ്റാഷേ സ്വപ്നയെ വിളിച്ചതെന്തിന്? സ്വപ്ന എന്തിനാണ് കസ്റ്റംസ് ഉദ്യോഗസ്ഥരെ വിളിച്ചത്? ഇതിനെല്ലാം ഉത്തരം കിട്ടാൻ സ്വപ്നയെ ചോദ്യം ചെയ്യണമെന്നും കസ്റ്റംസ് കോടതിയിൽ വ്യക്തമാക്കും.