ജുഡീഷ്യൽ കമ്മീഷൻ നിയമനത്തിനുള്ള സ്റ്റേ തുടരും. സ്വര്‍ണ്ണക്കടത്ത് കേസില്‍ ജുഡീഷ്യൽ കമ്മീഷൻ നിയമനം സ്റ്റേ ചെയ്ത സിംഗിൾ ബഞ്ച് നടപടിയ്ക്കെതിരായ സംസ്ഥാന സർക്കാരിന്റെ അപ്പീൽ ഡിവിഷൻ ബഞ്ച് തള്ളി.

കൊച്ചി: സ്വര്‍ണ്ണക്കടത്ത് കേസില്‍ കേന്ദ്ര ഏജന്‍സിക്കെതിരേയുള്ള അന്വേഷണത്തിന് ജുഡീഷ്യല്‍ കമ്മീഷനെ നിയോഗിച്ച സംസ്ഥാന സര്‍ക്കാരിന് തിരിച്ചടി. ജുഡീഷ്യൽ കമ്മീഷൻ നിയമനത്തിനുള്ള സ്റ്റേ തുടരും. സ്വര്‍ണ്ണക്കടത്ത് കേസില്‍ ജുഡീഷ്യൽ കമ്മീഷൻ നിയമനം സ്റ്റേ ചെയ്ത സിംഗിൾ ബഞ്ച് നടപടിയ്ക്കെതിരായ സംസ്ഥാന സർക്കാരിന്റെ അപ്പീൽ ഡിവിഷൻ ബഞ്ച് തള്ളി. എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി) ഉദ്യോഗസ്ഥര്‍ക്കെതിരെയായിരുന്നു സർക്കാരിന്റെ ജുഡീഷ്യൽ അന്വേഷണം.

സ്വര്‍ണക്കടത്ത് കേസ് നിലനില്‍ക്കുന്നതുവരെ ഇഡി ഉദ്യോഗസ്ഥര്‍ക്കെതിരായ ജുഡീഷ്യല്‍ അന്വേഷണം സ്റ്റേ ചെയ്യണമെന്ന്‌ ഇഡി ആവശ്യപ്പെട്ടിരുന്നു. 1952 ലെ കമ്മീഷന്‍ ഓഫ് എന്‍ക്വയറി ആക്ട് പ്രകാരം ഒരു കേന്ദ്ര ഏജന്‍സിക്കെതിരെ സംസ്ഥാന സര്‍ക്കാരിന് ഇത്തരത്തിലൊരു കമ്മീഷനെ വെക്കാന്‍ അധികാരമില്ലെന്നും ഈ കമ്മീഷനെ നിശ്ചയിച്ചുകൊണ്ടുള്ള മുഖ്യമന്ത്രിയുടെ നിലപാട് അധികാരദുര്‍വിനിയോഗമാണെന്നുമാണ് ഇഡി കോടതിയില്‍ വാദിച്ചത്‌. കമ്മീഷന് നിയമപരമായി ഒരു സാധുതയും ഇല്ലെന്നും ഇഡി കോടതിയെ അറിയിച്ചിരുന്നു. സ്വര്‍ണക്കടത്ത് കേസ് അട്ടിമറിക്കാനുള്ള ശ്രമമാണ് സര്‍ക്കാരിന്റെ ഭാഗത്ത് നിന്ന് ഉണ്ടാകുന്നതെന്നും ഇഡി കോടതിയില്‍ വ്യക്തമാക്കി. എന്നാല്‍, ജുഡീഷ്യല്‍ കമ്മീഷനെതിരായ ഇഡിയുടെ ഹര്‍ജി നിലനില്‍ക്കില്ലെന്നായിരുന്നു സര്‍ക്കാര്‍ വാദം. ഇത് തള്ളിയാണ് കോടതി ഇടക്കാല ഉത്തരവിറക്കിയത്. ഈ ഉത്തരവിനെതിരായ സംസ്ഥാന സർക്കാരിന്റെ അപ്പീൽ ഡിവിഷൻ ബഞ്ച് തള്ളിയത്.