സ്വർണക്കടത്ത്: ആദ്യം അസൗകര്യം അറിയിച്ച ഷാഫി ചോദ്യം ചെയ്യലിന് ഹാജരായി; കസ്റ്റംസ് മടക്കി അയച്ചു
ഇന്ന് ഹാജരാകാനാണ് ഷാഫിയോട് കസ്റ്റംസ് ആവശ്യപ്പെട്ടിരുന്നത്. എന്നാൽ ശാരീരിക വിഷമതകളുണ്ടെന്നും തീയതി മാറ്റണമെന്നും അഭിഭാഷകൻ മുഖേന ഷാഫി ആവശ്യപ്പെട്ടു
കൊച്ചി: അസൗകര്യം പറഞ്ഞ് തീയതി മാറ്റണമെന്ന അപേക്ഷ നൽകിയ ശേഷം മുഹമ്മദ് ഷാഫി അന്വേഷണ സംഘത്തെ അമ്പരപ്പിച്ച് ചോദ്യം ചെയ്യലിന് ഹാജരായി. കരിപ്പൂർ സ്വർണക്കടത്ത് കേസിലാണ് ടിപി ചന്ദ്രശേഖരൻ വധക്കേസിൽ പരോളിൽ കഴിയുന്ന ഷാഫി കൊച്ചി കസ്റ്റംസ് ഓഫീസിൽ ഇന്ന് ഹാജരായത്. അന്വേഷണ ഉദ്യോഗസ്ഥർ സ്ഥലത്തില്ലാതിരുന്നതിനാൽ ഷാഫിയെ മടക്കി അയച്ചു.
ഇന്ന് ഹാജരാകാനാണ് ഷാഫിയോട് കസ്റ്റംസ് ആവശ്യപ്പെട്ടിരുന്നത്. എന്നാൽ ശാരീരിക വിഷമതകളുണ്ടെന്നും തീയതി മാറ്റണമെന്നും അഭിഭാഷകൻ മുഖേന ഷാഫി ആവശ്യപ്പെട്ടു. ഇതേത്തുടർന്ന് അടുത്ത തിങ്കളാഴ്ച ഹാജരാവാൻ ആവശ്യപ്പെട്ട് കസ്റ്റംസ് നോട്ടീസ് നൽകി. എന്നാൽ ഷാഫി ഇന്ന് തന്നെ ഹാജരാവുകയായിരുന്നു.
ഷാഫി ഹാജരായെങ്കിലും കസ്റ്റംസ് ഉദ്യോഗസ്ഥർ ഇത് പ്രതീക്ഷിച്ചിരുന്നില്ല. അതിനാൽ തന്നെ ഉദ്യോഗസ്ഥർ സ്ഥലത്തുണ്ടായിരുന്നില്ല. ചോദ്യം ചെയ്യൽ തീയതി മാറ്റിയതിനാൽ അപ്പോൾ വന്നാൽ മതിയെന്ന് പറഞ്ഞ് മടക്കി അയക്കുകയായിരുന്നു. അതേസമയം ചോദ്യം ചെയ്യൽ തിങ്കളാഴ്ചയിൽ നിന്ന് ചൊവ്വാഴ്ചയിലേക്ക് മാറ്റുമെന്നും വിവരമുണ്ട്. ഇക്കാര്യത്തിൽ ഉദ്യോഗസ്ഥ തലത്തിൽ തീരുമാനം ഉണ്ടാകേണ്ടതുണ്ട്.
ഷാഫിയെ ചോദ്യം ചെയ്യുന്നതോടെ കള്ളക്കടത്തിന് പുറകിൽ ആരെന്നത് സംബന്ധിച്ച് നിർണ്ണായക വിവരങ്ങൾ ലഭിക്കുമെന്ന പ്രതീക്ഷയിലാണ് അന്വേഷണ സംഘം. ഷാഫിയുടെ ചോദ്യം ചെയ്യലിന് ശേഷം കൊടി സുനിയെ ജയിലിൽ ചോദ്യം ചെയ്യാനുള്ള ഒരുക്കത്തിലാണ് കസ്റ്റംസ്. എന്നാൽ ഇതിന് നിയമ നടപടികൾ പൂർത്തിയാക്കേണ്ടതുണ്ട്.
കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്ക് ഈ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona