തെറ്റ് ചെയ്തെങ്കിൽ മകൾ ശിക്ഷിക്കപ്പെടട്ടെ; തനിക്കൊന്നും അറിയില്ലെന്ന് സ്വപ്നയുടെ അമ്മ
സ്വർണ്ണക്കടത്ത് വിഷയത്തിൽ മകളുടെ പങ്ക് വാർത്തയിലൂടെയാണ് അറിഞ്ഞതെന്നും ഇത് ഞെട്ടലുണ്ടാക്കിയെന്നും സ്വപ്നയുടെ അമ്മ പറയുന്നു.
തിരുവനന്തപുരം: മകൾ തെറ്റ് ചെയ്തെങ്കിൽ ശിക്ഷിക്കപ്പെടട്ടെ എന്ന് സ്വപ്നയുടെ അമ്മ. മകളെ നേരിട്ട് കണ്ടിട്ട് മാസങ്ങളായെന്നും, കഴിഞ്ഞ വെള്ളിയാഴ്ച വരെ ഫോണിൽ സംസാരിച്ചിരുന്നുവെന്നും സ്വപ്നയുടെ അമ്മ പറഞ്ഞു. സ്വർണ്ണക്കടത്ത് വിഷയത്തിൽ മകളുടെ പങ്ക് വാർത്തയിലൂടെയാണ് അറിഞ്ഞതെന്നും ഇത് ഞെട്ടലുണ്ടാക്കിയെന്നും സ്വപ്നയുടെ അമ്മ വിശദീകരിച്ചു.
"
സ്വപ്ന പഠിച്ചതും വളർന്നതുമെല്ലാം ഗൾഫിലാണ്. ബാർ ഹോട്ടൽ നടത്തിപ്പുകാരനായ അച്ഛനൊപ്പം ചെറുപ്രായത്തിൽ തന്നെ സ്വപ്ന ബിസിനസിൽ പങ്കാളിയായി. തുടര്‍ന്ന് 18-ാം വയസിലാണ് തിരുവനന്തപുരം കണ്ണേറ്റുമുക്ക് സ്വദേശിയുമായുള്ള സ്വപ്നയുടെ വിവാഹം നടന്നത്. ഭർത്താവുമായും ചേർന്നായി പിന്നീട് ഗൾഫിലെ ബിസിനസ്. സാമ്പത്തിക ബാധ്യതയുണ്ടായതോടെ ബിസിനസ് പൊളിഞ്ഞ് തിരിച്ച് നാട്ടിലേക്കെത്തി.
ദാമ്പത്യവും തകർന്നു. ഇതിനിടയിൽ തലസ്ഥാനത്തെ വൻകിട വ്യവസായികളുമായി അടുത്ത ബന്ധം സ്ഥാപിച്ചു. ഇവരുടെ സഹായത്തോടെ വീണ്ടും ഗൾഫിലേക്ക് പോയ സ്വപ്ന പിന്നീട് മടങ്ങിയെത്തി. ആദ്യം ശാസ്തമംഗലത്തെ എയർ ട്രാവൽസിൽ ജീവനക്കാരിയായി. പിന്നീട് എയർ ഇന്ത്യ സാറ്റ്സിലെത്തി. അവിടെ നിന്നാണ് യുഎഇ കോൺസുലേറ്റ് ജനറലിന്‍റെ പ്രൈവറ്റ് സെക്രട്ടറിയായുള്ള മാറ്റം. വിവിധ ഭാഷകളിലെ പ്രാവീണ്യവും ആരെയും ആകർഷിക്കാൻ കഴിയുന്ന സ്വഭാവം വഴി ഭരണതലത്തിലും ഉദ്യോഗസ്ഥരിലും അതിവേഗം സ്വാധീനമുണ്ടാക്കാൻ സ്വപ്നക്കായി.
കോൺസുലേറ്റിൽ നിന്ന് വിസാ സ്റ്റാമ്പിംഗുമായി ബന്ധപ്പെട്ട ക്രമക്കേടുകളെ തുടർന്നാണ് സ്വപ്ന പുറത്തായത്. പക്ഷെ എല്ലാവരെയും ഞെട്ടിച്ച് കൊണ്ട് പിന്നീട് പ്രവർത്തനകേന്ദ്രം കേരളത്തില്‍ സെക്രട്ടറിയേറ്റ് കേന്ദ്രീകരിച്ച് മാറ്റി. ഐടി വകുപ്പിൽ സുപ്രധാന തസ്തികയിലെത്തിയ സ്വപ്ന കോൺസുലേറ്റിലെ ചില ഉന്നതരുമായുള്ള ബന്ധം നിലനിർത്തിയിരുന്നു.
തലസ്ഥാനത്തെ കണ്ണായ സ്ഥലത്ത് വലിയൊരു കെട്ടിടനിർമ്മാണത്തിനും സ്വപ്ന തുടക്കം കുറിച്ചതായി കസ്റ്റംസിന് വിവരം കിട്ടി. ഒരു കാർ റിപ്പയറിംഗ് കമ്പനിയിലും നിക്ഷേപം ഉള്ളതായി വ്യക്തമായ വിവരം ലഭിച്ചിട്ടുണ്ട്. ഐടി വകുപ്പിന് കീഴിലെ കെ ഫോൺ അടക്കമുള്ള പല പദ്ധതികളുടേയും ചർച്ചകളിലും ബിസിനസ് സംഗമത്തിലും സ്വപ്നക്ക് ഉണ്ടായിരുന്നത് പ്രധാനറോൾ ആയിരുന്നു.