സ്വർണ്ണക്കടത്ത്: കാർഗോ കോംപ്ലക്സിലെ നിർണ്ണായക സിസിടിവി ദൃശ്യങ്ങൾ കസ്റ്റംസിന് കൈമാറി
കേസുമായി ബന്ധപ്പെട്ട് കസ്റ്റംസ് ഓഫീസിലെത്തിയ ദേശീയ അന്വേഷണ ഏജൻസി സംഘം ഇവിടെ നിന്നും മടങ്ങി. സ്വർണ്ണക്കടത്തുമായി ബന്ധപ്പെട്ട വിവരങ്ങൾ കസ്റ്റംസിൽ നിന്ന് ശേഖരിച്ച ശേഷമാണ് സംഘം മടങ്ങിയത്
തിരുവനന്തപുരം: സ്വർണ്ണക്കടത്തുമായി ബന്ധപ്പെട്ട് തിരുവനന്തപുരം വിമാനത്താവളത്തിലെ കാർഗോ കോംപ്ലക്സിലെ സിസിടിവി ദൃശ്യങ്ങൾ കസ്റ്റംസിന് കൈമാറി. വ്യവസായ വകുപ്പിന് കീഴിലെ കെഎസ്ഐഇക്കാണ് കാർഗോ കോംപ്ലക്സിന്റെ നടത്തിപ്പ് ചുമതല.
കോംപ്ലക്സിൽ സ്ഥാപിച്ചിരിക്കുന്ന 23 സിസിടിവി ദൃശ്യങ്ങളാണ് കൈമാറിയിരിക്കുന്നത്. സ്വർണ്ണക്കടത്തുമായി ബന്ധപ്പെട്ട നിർണ്ണായക വിവരങ്ങൾ ഇതിൽ നിന്ന് ലഭിക്കുമെന്നാണ് പ്രതീക്ഷ. അതേസമയം വിമാനത്താവളത്തിൽ നിന്ന് പിടികൂടിയ സ്വർണ്ണം ഉൾപ്പെട്ട ബാഗിന് മുകളിൽ ഡിപ്ലോമാറ്റിക് ബാഗേജ് എന്ന് തന്നെയാണ് രേഖപ്പെടുത്തിയിരിക്കുന്നതെന്ന് വ്യവസായ വകുപ്പ് മന്ത്രിയുടെ ഓഫീസ് വ്യക്തമാക്കി.
കേസുമായി ബന്ധപ്പെട്ട് കസ്റ്റംസ് ഓഫീസിലെത്തിയ ദേശീയ അന്വേഷണ ഏജൻസി സംഘം ഇവിടെ നിന്നും മടങ്ങി. സ്വർണ്ണക്കടത്തുമായി ബന്ധപ്പെട്ട വിവരങ്ങൾ കസ്റ്റംസിൽ നിന്ന് ശേഖരിച്ച ശേഷമാണ് സംഘം മടങ്ങിയത്. ഒന്നാം പ്രതി സരിത്തിന്റെ മൊഴികളും സംഘം പരിശോധിച്ചു. അഞ്ച് മണിക്കൂറോളം സംഘം കസ്റ്റംസ് ഓഫീസിൽ ചിലവഴിച്ചു.