സ്വര്‍ണ്ണക്കടത്ത് കേസ് എൻഐഎ ഏറ്റെടുത്തത് രാഷ്ട്രീയ പ്രേരിതമായെന്ന് സ്വപ്ന, കേസ് ഡയറി കോടതി പരിശോധിക്കുന്നു
ഒരു തവണ സ്വർണം കടത്തുന്നത് പോലെയല്ല തുടർച്ചയായ കടത്തൽ. ഇത് രാജ്യസുരക്ഷയെ ബാധിക്കും. സാമ്പത്തിക സുരക്ഷയെ ബാധിക്കുന്ന പ്രവർത്തികൾ ഭീകരവാദ പ്രവർത്തനത്തിൻറെ പരിധിയിൽ വരുമെന്ന് അഡീഷണൽ സോളിസിറ്റൽ ജനറൽ കോടതിയിൽ
തിരുവനന്തപുരം: നയതന്ത്ര ബാഗേജ് ഉപയോഗിച്ച് തിരുവനന്തപുരം വിമാനത്താവളം വഴി സ്വര്‍ണ്ണം കടത്തിയ കേസിൽ യുഎപിഎ ചുമത്തിയത് നിലനിൽക്കില്ലെന്ന വാദമാണ് സ്വപ്നസുരേഷ് ജാമ്യഹര്‍ജിയിൽ ഉന്നയിക്കുന്നത്. കേസ് എൻഐഎ ഏറ്റെടുത്തതും ധൃതിപ്പെട്ട് എഫ്ഐആര്‍ തയ്യാറാക്കിയതും രാഷ്ട്രീയ പ്രേരിതമായാണെന്നും സ്വപ്ന കോടതിയിൽ വ്യക്തമാക്കി. എന്നാൽ കേസിൽ എൻഐഎയ്ക്ക് രാഷ്ട്രീയ താൽപര്യമില്ലെന്നും കേരളാ മുഖ്യമന്ത്രിയാണ് കേസ് അന്വേഷണത്തിന് കേന്ദ്രത്തിന് കത്തെഴുതിയതെന്നും പ്രിൻസിപ്പൽ സെക്രട്ടറി ശിവശങ്കറിനെ കേരളാ സർക്കാർ സസ്പെൻറ് ചെയ്തതതായും അഡീഷണൽ സോളിസിറ്റൽ ജനറൽ കോടതിയിൽ വ്യക്തമാക്കി.
സ്വര്‍ണ്ണക്കടത്ത് കേസിൽ യുഎപിഎ എങ്ങനെ നിലനിൽക്കുമെന്നും നികുതി വെട്ടിപ്പല്ലേയെന്നും ജാമ്യ ഹര്‍ജിയിൽ വാദം കേള്‍ക്കുന്നതിനിടെ കോടതി ചോദിച്ചു. എന്നാൽ സംഘം 20 തവണയായി 200 കിലോഗ്രാമിലേറെ സ്വര്‍ണ്ണം കടത്തിയെന്ന് വ്യക്തമാക്കിയ അഡീ. സോളിസിറ്റര്‍ ജനറൽ, ഒരാൾ ഒരു തവണ സ്വർണം കടത്തുന്നത് പോലെയല്ല തുടർച്ചയായ കടത്തലെന്നും കോടതിയിൽ വ്യക്തമാക്കി. സംഘത്തിന്‍റെ സ്വര്‍ണ്ണക്കടത്ത് രാജ്യസുരക്ഷയെ ബാധിക്കും. സാമ്പത്തിക സുരക്ഷയെ ബാധിക്കുന്ന പ്രവർത്തികൾ ഭീകരവാദ പ്രവർത്തനത്തിൻറെ പരിധിയിൽ വരുമെന്നും അഡീഷണൽ സോളിസിറ്റൽ ജനറൽ കോടതിയെ അറിയിച്ചു. ജാമ്യ ഹർജിയിൽ മറ്റന്നാൾ വാദം തുടരും. എൻഐഎയുടെ കേസ് ഡയറിയും കേസിൽ വളരെ പ്രാധ്യാന്യമഹിക്കുന്ന ഡിജിറ്റൽ തെളിവുകളും കോടതിയിൽ ഹാജരാക്കിയിട്ടുണ്ട്. ഇത് കോടതി പരിശോധിക്കുന്നുണ്ട്.
അതേ സമയം കേസിലെ പ്രധാനപ്രതികളിലൊരാളായ കെ ടി റമീസിനെ വീണ്ടും എൻഐഎ കസ്റ്റഡിയിൽ വിട്ടു. മൂന്ന് ദിവസം ആണ് കസ്റ്റഡി കാലാവധി. അതേ സമയം സ്വർണ കടത്ത് കേസിൽ രണ്ട് പേര് കൂടി അറസ്റ്റിലായി. മണ്ണാർക്കാട് സ്വദേശി ഷഫീഖ്, പെരിന്തൽമണ്ണ സ്വദേശി ഷറഫുദ്ധിൻ എന്നിവരാണ് അറസ്റ്റിൽ ആയത്. സന്ദീപിൽ നിന്ന് സ്വർണം വാങ്ങി പണം മുടക്കിയവർക്ക് എത്തിച്ചത് ഇവരായിരുന്നു. റമീസ് നിർദ്ദേശിച്ചത് അനുസരിച്ചാണ് പ്രതികൾ സ്വർണം ഇടപാടുകാർക്ക് എത്തിച്ചതെന്നാണ് ഇവര്‍ നൽകിയ വിവരം.