വോട്ടിനായി മതഭീകരവാദികളെ സർക്കാർ സഹായിക്കുന്നു, തൃക്കാക്കരയിൽ പോപ്പുലർ ഫ്രണ്ട് ഇടതിനോപ്പമെന്നും ബിജെപി സംസ്ഥാന പ്രസിഡണ്ട്
കൊച്ചി: ആലപ്പുഴയിലെ പ്രകോപനപരമായ മുദ്രാവാക്യം വിളിയില്‍ പോപ്പുലർ ഫ്രണ്ടുകാർക്കെതിരെ നടപടി എടുക്കുന്നില്ലെന്നാരോപിച്ച് ബിജെപി സംസ്ഥാന പ്രസിഡണ്ട് കെ.സുരേന്ദ്രന്‍ രംഗത്ത്.വർഗീയ ചേരിതിരിവ് ഉണ്ടാക്കാൻ ശ്രമിക്കുന്നവരെ സർക്കാർ സഹായിക്കുകയാണ്. വോട്ട് ബാങ്ക് ലക്ഷ്യമിട്ടാണിത്.വോട്ടിനായി മതഭീകരവാദികളെ സർക്കാർ സഹായിക്കുന്നു. തൃക്കാക്കരയിൽ പോപ്പുലർ ഫ്രണ്ട് ഇടതിനോപ്പമാണ്. പോപ്പുലര്‍ഫ്രണ്ടുമായും പിഡിപിയുമായും സഖ്യം ഉണ്ടാക്കി. വോട്ട്ബാങ്ക് താല്പര്യത്തിൽ വർഗീയ ശക്തികളെ പ്രത്സാഹിപ്പിക്കുകയാണെന്ന് സുരേന്ദ്രന്‍ ആരോപിക്കുന്നു.
പി സി ജോർജിനെതിരെ കേസ് എടുത്തിട്ടും പി എഫ് ഐയ്ക്ക് എതിരെ നടപടിയില്ല. ഇത് ഇരട്ട നീതിയാണ്. വൈദികർക്കെതിരെ കേസ് എടുക്കുന്നു, മുസ്ലിം പണ്ഡിതൻമാർക്കെതിരെ കേസ് എടുക്കുന്നില്ല. സർക്കാർ വർഗീയ ദ്രുവീകരണമാണ് ലക്ഷ്യമിടുന്നതെന്നും ബിജെപി സംസ്ഥാന പ്രസിഡന്‍റ് കുറ്റപ്പെടുത്തി.
പോപ്പുലര്‍ ഫ്രണ്ട് റാലിക്കിടെ കുട്ടിയുടെ വിദ്വേഷ മുദ്രാവാക്യം; പൊലീസ് കേസെടുത്തു
ആലപ്പുഴയിൽ പോപ്പുലര്‍ ഫ്രണ്ട് (Popular Front) റാലിക്കിടെ പ്രകോപനപരമായ മുദ്രാവാക്യം വിളിച്ച സംഭവത്തില്‍ പൊലീസ് കേസെടുത്തു. കുട്ടിയെക്കൊണ്ട് വര്‍ഗീയ മുദ്രാവാക്യം വിളിപ്പിച്ചെന്നാണ് കേസ്. മത സ്‍പര്‍ദ്ദ ഉണ്ടാക്കാൻ ശ്രമിച്ചെന്ന കുറ്റത്തിന് ആലപ്പുഴ സൗത്ത് പൊലീസാണ് കേസെടുത്തത്. രണ്ട് ദിവസം മുമ്പാണ് ആയിരക്കണക്കിനാളുകള്‍ പങ്കെടുത്ത പ്രകടനം ആലപ്പുഴയില്‍ നടന്നത്. പ്രകടനത്തിനിടെ ഒരാളുടെ തോളത്തിരുന്ന് ചെറിയ കുട്ടി പ്രകോപനപരമായി മുദ്രവാക്യം വിളിക്കുന്ന ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലായിരുന്നു.

