നിലവിൽ പ്രതിമാസം 50 കോടി രൂപയെങ്കിലും കെ.എസ്.ആർ.ടി.സിക്ക് സര്‍ക്കാര്‍ സഹായമായി നല്‍കുന്നുണ്ട്.  ഈ സര്‍ക്കാര്‍ അധികാരത്തിൽ വന്നശേഷം ഇതുവരെ 5717 കോടി രൂപ കെ.എസ്.ആര്‍.ടി.സിയ്ക്ക് സഹായമായി നല്‍കിയിട്ടുണ്ടെന്നും ധനകാര്യ വകുപ്പ്

തിരുവനന്തപുരം: .എസ്.ആര്‍.ടി.സിയ്ക്ക് സര്‍ക്കാര്‍ സഹായമായി 20 കോടി രൂപ കൂടി അനുവദിച്ചതായി ധനമന്ത്രി കെ.എന്‍.ബാലഗോപാല്‍ അറിയിച്ചു. ഈ മാസം ആദ്യത്തിലും സർക്കാർ 30 കോടി രൂപ കെഎസ്ആർടിസിക്ക് നല്‍കിയിരുന്നു. ജീവനക്കാരുടെ ശമ്പളവും പെന്‍ഷനുമടക്കം മുടക്കം കൂടാതെയുള്ള വിതരണം ഉറപ്പാക്കാന്‍ കൂടിയാണ് സ‍ര്‍ക്കാര്‍ സഹായം ലഭ്യമാക്കുന്നതെന്ന് ധനകാര്യ വകുപ്പ് പറയുന്നു. നിലവിൽ പ്രതിമാസം 50 കോടി രൂപയെങ്കിലും കെ.എസ്.ആർ.ടി.സിക്ക് സര്‍ക്കാര്‍ സഹായമായി നല്‍കുന്നുണ്ട്. ഈ സര്‍ക്കാര്‍ അധികാരത്തിൽ വന്നശേഷം ഇതുവരെ 5717 കോടി രൂപ കെ.എസ്.ആര്‍.ടി.സിയ്ക്ക് സഹായമായി നല്‍കിയിട്ടുണ്ടെന്നും ധനകാര്യ വകുപ്പ് വ്യക്തമാക്കി.

അതേസമയം കെഎസ്ആർടിസി ആരംഭിക്കുന്ന ഡ്രൈവിംഗ് സ്കൂളിന്‍റെ ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ ഇന്ന് നിർവഹിച്ചു. വീഡിയോ കോൺഫറൻസിലൂടെയായിരുന്നു ഉദ്ഘാടനം.ആനയറ കെഎസ്ആര്‍ടിസി സ്വിഫ്റ്റ് ആസ്ഥാനത്ത് നടന്ന ചടങ്ങില്‍ ഗതാഗത മന്ത്രി കെ ബി ഗണേഷ്‌കുമാര്‍ അധ്യക്ഷത വഹിച്ചു.മറ്റ് ഡ്രൈവിംഗ് സ്കൂളുകളിൽ നിന്ന് വ്യത്യസ്തമായി കുറഞ്ഞ നിരക്കിൽ പൊതുജനത്തിന് ഡ്രൈവിംഗ് പഠിക്കാം എന്നതാണ് സവിശേഷതയെന്ന് മുഖ്യമന്ത്രി പറഞ്ഞു.

സ്വകാര്യ സ്ഥാപനങ്ങളേക്കാള്‍ 40 ശതമാനംവരെയാണ് ഇളവ്.കാര്‍ ഡ്രൈവിങ് പഠിക്കാന്‍ 9000 രൂപയാണ് ഫീസ്. ഇതേ നിരക്കാണ് ഹെവി ഡ്രൈവിങ് പരിശീലനത്തിനും. ഇരുചക്രവാഹനങ്ങള്‍ക്ക് 3500 രൂപ. ഗിയര്‍ ഉള്ളതും ഇല്ലാത്തതുമായ ടുവീലറിന് ഒരേ നിരക്കാണ് ഈടാക്കുന്നത്. കാറും ഇരുചക്രവാഹനവും ചേര്‍ത്ത് 11,000 രൂപയ്ക്ക് പ്രത്യേക പാക്കേജുണ്ട്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം