മൈക്രോ ഫിനാൻസ് തട്ടിപ്പ് കേസിൽ വെള്ളാപ്പള്ളി നടേശന് പ്രോസിക്യൂഷൻ അനുമതി നൽകാനില്ലെന്ന് സർക്കാർ. നിയമാധികാരിക്കാണ് പ്രോസിക്യൂഷൻ അനുമതി നൽകാനുള്ള അധികാരമെന്നാണ് വകുപ്പ് സെക്രട്ടറിയുടെ ഉത്തരവ്.

തിരുവനന്തപുരം: മൈക്രോ ഫിനാൻസ് തട്ടിപ്പ് കേസിൽ എസ്എൻഡിപി യൂണിയൻ ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശന് പ്രോസിക്യൂഷൻ അനുമതി നൽകാനില്ലെന്ന് സർക്കാർ. ഇതുസംബന്ധിച്ച പിന്നോക്ക വിഭാഗക്ഷേമ വകുപ്പ് സെക്രട്ടറിയുടെ ഉത്തരവിൻ്റെ പകർപ്പ് ഏഷ്യാനെറ്റ് ന്യൂസിന് ലഭിച്ചു. നിയമാധികാരിക്കാണ് പ്രോസിക്യൂഷൻ അനുമതി നൽകാനുള്ള അധികാരം. വെള്ളാപ്പള്ളിയുടെ നിയമാധികാരി വകുപ്പല്ല. അതിനാൽ സർക്കാരിന് പ്രോസിക്യൂഷൻ അനുമതി നൽകാൻ കഴിയില്ലെന്നാണ് വകുപ്പ് സെക്രട്ടറിയുടെ ഉത്തരവ്.

കേസിൽ പ്രോസിക്യൂഷൻ അനുമതി നൽകുന്നതുമായി ബന്ധപ്പെട്ട് തർക്കമായതോടെ ഹൈക്കോടതി കടുത്ത വിമർശനം ഉയർത്തിയിരുന്നു. പ്രോസിക്യൂഷന് അനുമതി വേണ്ടെന്ന് പിന്നോക്ക വിഭാഗ വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറിയും വേണം എന്ന് സർക്കർ അഭിഭാഷകനും അറിയിച്ചതോടെയായിരുന്നു ജസ്റ്റിസ് ബദറുദ്ദിന്റെ വിമർശനം. ആരാണ് സർക്കാരിന് നിയമോപദേശം നൽകുന്നത് എന്ന് ചോദിച്ച കോടതി വിജിലൻസ് അഭിഭാഷകൻ പദവിയിൽ ഇരിക്കാൻ യോഗ്യൻ അല്ലെന്നുവരെ കുറ്റപ്പെടുത്തി. തുടർന്നാണ് നിലപാട് അറിയിക്കാൻ സംസ്ഥാന സർക്കാരിന് കോടതി നിർദേശം നൽകിയത്.