പെൻഷൻ പ്രായം ഉയർത്താനുള്ള തീരുമാനം വലിയ പ്രതിഷേധത്തിന് ഇടയാക്കിയിരുന്നു. ഡിവൈഎഫ്ഐ അടക്കം ഇടത് യുവജന സംഘടനകളും ഉത്തരവിനെതിരെ പ്രതിഷേധിച്ചിരുന്നു.

തിരുവനന്തപുരം: പൊതുമേഖലാ സ്ഥാപനങ്ങളിലെ പെൻഷൻ പ്രായം 60 ആക്കാനുള്ള തീരുമാനം മരവിപ്പിക്കാൻ സർക്കാർ. കടുത്ത പ്രതിഷേധത്തിനൊടുവിലാണ് സർക്കാറിന് മുട്ടുമടക്കേണ്ടി വന്നത്. മന്ത്രിസഭാ യോഗത്തിൽ മുഖ്യമന്ത്രി തന്നെയാണ് നിർണ്ണായക നിർദ്ദേശം വെച്ചത്.

സർക്കാർ ജീവനക്കാരുടെ പെൻഷൻ പ്രായം കൂട്ടില്ല, വിദഗ്ധ സമിതിയുടെ ശുപാർശ അനുസരിച്ചാണ് പൊതുമേഖലാ സ്ഥാപനങ്ങളിൽ പെൻഷൻ ഏകീകരണം, എന്നൊക്കെയുള്ള വാദങ്ങൾ ഉയർത്തിയ സർക്കാറിന് ഒടുവിൽ പിടിച്ചുനിൽക്കാനാകാതെ പിന്നോട്ട് പോകേണ്ടി വന്നു. പെൻഷൻ പ്രായം പ്രതിപക്ഷം രാഷ്ട്രീയ വിഷയമാക്കിയതും ഇടത് സംഘടനകൾ തന്നെ എതിർപ്പ് ഉയർത്തിയതും തിരുത്തലിനുള്ള കാരണങ്ങളായി. പെൻഷൻ പ്രായം വർദ്ധിപ്പിക്കില്ലെന്ന പ്രകടന പത്രിക വാഗ്ദാനം അടക്കം ഓർമ്മിപ്പിച്ചുള്ള പ്രതിഷേധമാണ് അതിവേഗമുള്ള യു ടേണിൻറെ കാരണം. മന്ത്രിസഭാ യോഗത്തിൽ അജണ്ടക്ക് പുറത്തുള്ള വിഷയമായി മുഖ്യമന്ത്രി തന്നെയാണ് പ്രശ്നം ഉന്നയിച്ചത്. കടുത്ത പ്രതിഷേധമുണ്ടെന്നും തീരുമാനം മരവിപ്പിക്കാമെന്നം പിണറായി വിജയൻ പറഞ്ഞു. ഉത്തരവ് ഒറ്റയടിക്ക് റദ്ദാക്കിയാൽ നിയമപ്രശ്നങ്ങൾ വരുമെന്ന് നിയമമന്ത്രി ചൂണ്ടിക്കാട്ടി. തുടർന്നാണ് 29 ലെ ധനവകുപ്പ് ഉത്തരവിൽ തുടർ നടപടി വേണ്ടെന്ന തീരുമാനമെത്തിലെത്തിയത്. 

Also Read: പെന്‍ഷന്‍ പ്രായം 60 വയസാക്കിയ ഉത്തരവ്; കടുത്ത പ്രതിഷേധവുമായി എഐവൈഎഫ്

ഇപിഎഫ് പെൻഷൻ പ്രായവും നിലവിൽ വിവിധ സ്ഥാപനങ്ങളിൽ പെൻഷൻ പ്രായം 60 ഉള്ളതും എല്ലാം പരിഗണിച്ച് തുടർ നടപടിക്ക് ചീഫ് സെക്രട്ടരിയെ കാബിനറ്റ് ചുമതലപ്പെടുത്തി. കഴിഞ്ഞ മാസം വിരമിക്കേണ്ടവരടക്കം പുറത്തേക്ക് പോകുന്ന സ്ഥിതിയാണ്. പൊതുമേഖലാ സ്ഥാപനങ്ങളിലെ പെൻഷൻ ഏകീകരണം ഒരു ടെസ്റ്റ് ഡോസായും സർക്കാർ കണക്കാക്കിയിരുന്നു. അടുത്ത ബജറ്റിൽ മുഴുവൻ സർക്കാർ ജീവനക്കാരുടെയും പെൻഷൻ പ്രായം ഒരു വർഷമെങ്കിലും കൂട്ടാൻ വരെ നീക്കമുണ്ടായിരുന്നു. പുതിയ സാഹചര്യത്തിൽ ഇനി പെൻഷൻ പ്രായത്തിൽ തൊടാൻ പോലും പറ്റാത്ത പൊള്ളുന്ന സ്ഥിതിയാണെന്ന് സർക്കാറിന് ബോധ്യപ്പട്ടും.