ഒന്ന് 3600 രൂപ, മറ്റൊന്ന് 2800, 'പുതിയ' വിലയിട്ട് സർക്കാർ! സ്ഥാനമൊഴിഞ്ഞ മന്ത്രിക്കും പിഎസിനും പഴയ മൊബൈൽ നൽകും
ഒന്നുകില്‍ തിരിച്ചേല്‍പ്പിക്കാമെന്നും അല്ലെങ്കില്‍ സര്‍ക്കാര്‍ കണക്കാക്കുന്ന പണം നല്‍കി സ്വന്തമാക്കാം എന്ന് ചട്ടമുണ്ടെന്നും, അതുപ്രകാരമാണ് അപേക്ഷ നല്‍കിയതെന്നുമാണ് ആന്‍റണി രാജു പ്രതികരിച്ചത്
തിരുവനന്തപുരം: ഗതാഗത മന്ത്രിയായിരിക്കെ ആന്‍റണി രാജുവും അദ്ദേഹത്തിന്‍റെ പ്രൈവറ്റ് സെക്രട്ടറിയായിരുന്ന എസ് അനിലും ഉപയോഗിച്ചിരുന്ന മൊബൈൽ ഫോൺ ഇരുവർക്കും നൽകാൻ സർക്കാർ തീരുമാനം. സര്‍ക്കാര്‍ ചെലവില്‍ വാങ്ങിയ മൊബൈൽ ഫോണാണ് മന്ത്രിക്കും പേഴ്സണല്‍ സ്റ്റാഫിനും പദവി ഒഴിഞ്ഞശേഷം തുച്ഛമായ വിലയ്ക്ക് നല്‍കാന്‍ പൊതുഭരണ വകുപ്പ് ഉത്തരവിറക്കിയത്. മുൻ മന്ത്രി ആന്‍റണി രാജുവും അദ്ദേഹത്തിന്‍റെ പ്രൈവറ്റ് സെക്രട്ടറിയായിരുന്ന എസ് അനിലും ഫോണ്‍ ആവശ്യപ്പെട്ട് സര്‍ക്കാരിന് കത്തുനല്‍കിയിരുന്നു.
മുപ്പതിനായിരത്തിലധികം രൂപ ചെലവിട്ടാണ് മന്ത്രിമാര്‍ക്ക് സര്‍ക്കാര്‍ ഫോണ്‍ വാങ്ങി നല്‍കിയത്. ഈ ഫോണാണ് സ്ഥാനമൊഴിഞ്ഞ ശേഷം തുച്ഛമായ വിലക്ക് നൽകാൻ തീരുമാനമായത്. മൂവായിരത്തി അറുനൂറ് രൂപയാണ് മന്ത്രിയുടെ ഫോണിന് സര്‍ക്കാരിട്ട പുതിയ വില. രണ്ടായിരത്തി എണ്ണൂറ്റി എണ്‍പത് രൂപ ട്രഷറിയില്‍ അടച്ചാല്‍ പി എസിനും അദ്ദേഹം ഉപയോഗിച്ച ഫോണ്‍ സ്വന്തമാക്കാം. ഒന്നുകില്‍ ഫോൺ തിരിച്ചേല്‍പ്പിക്കാമെന്നും അല്ലെങ്കില്‍ സര്‍ക്കാര്‍ കണക്കാക്കുന്ന പണം നല്‍കി സ്വന്തമാക്കാം എന്ന് ചട്ടമുണ്ടെന്നും അതുപ്രകാരമാണ് അപേക്ഷ നല്‍കിയതെന്നും മുന്‍ മന്ത്രി ആന്‍റണി രാജു പറഞ്ഞു.
ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം
അതിനിടെ ഗതാഗതവകുപ്പിൽ നിന്നും പുറത്തുവരുന്ന മറ്റൊരു വാർത്ത കെ എസ് ആര്‍ ടി സി സി എം ഡി ബിജു പ്രഭാകര്‍ അവധിയില്‍ പ്രവേശിക്കുന്നു എന്നതാണ്. ഈ മാസം 17 വരെയാകും അവധി എന്നാണ് വിവരം. കെ എസ് ആര്‍ ടി സി സി എം ഡി സ്ഥാനത്തുനിന്ന് ഒഴിവാക്കണമെന്നാവശ്യപ്പെട്ട് ചീഫ് സെക്രട്ടറിയ്ക് കത്ത് നല്‍കിയതിന് പിന്നാലെയാണ് അവധി വിവരവും പുറത്തുവരുന്നത്. കത്തില്‍ തുടര്‍നടപടിയുണ്ടാകാത്ത സാഹചര്യത്തിലാണ് കെ എസ് ആര്‍ ടി സി സി എം ഡി അവധിയില്‍ പ്രവേശിക്കുകന്നതെന്നാണ് വിവരം. ഗതാഗത മന്ത്രി ഗണേഷ് കുമാറുമായുള്ള നയപരമായ വിയോജിപ്പ് നിലനില്‍ക്കെയാണ് കെ എസ് ആര്‍ ടി സി സി എം ഡി അവധിയിൽ പ്രവേശിക്കുന്നത്.