ജയിലുകളിൽ ഇനി ജാമറുകളും, ഗേറ്റിൽ കാവൽ സ്കോർപിയോൺ സംഘം: സുരക്ഷ കർശനമാക്കുമെന്ന് മുഖ്യമന്ത്രി
ചില തടവുകാരെ ജയിൽ മാറ്റിയിട്ടുണ്ടെന്നും ഉത്തരവാദികളായ ഉദ്യോഗസ്ഥർക്കെതിരെ നടപടി സ്വീകരിക്കുമെന്നും മുഖ്യമന്ത്രി സഭയിൽ അറിയിച്ചു.
തിരുവനന്തപുരം: ജയിലുകളിൽ മൊബൈൽ ജാമറുകൾ സ്ഥാപിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ജയിലുകളിൽ അവിടുത്തെ അന്തരീക്ഷത്തിന് ചേരാത്ത ചില നടപടികൾ നടക്കുന്നുണ്ടെന്ന് പറഞ്ഞ മുഖ്യമന്ത്രി അത് കൊണ്ടാണ് പരിശോധന കർശനമാക്കിയതെന്ന് സഭയെ അറിയിച്ചു.
ചില തടവുകാരെ ജയിൽ മാറ്റിയിട്ടുണ്ടെന്നും ഉത്തരവാദികളായ ഉദ്യോഗസ്ഥർക്കെതിരെ നടപടി സ്വീകരിക്കുമെന്നും പറഞ്ഞ മുഖ്യമന്ത്രി ജയിൽ ഗേറ്റുകളിൽ സുരക്ഷക്കായി സ്കോർപ്പിയോൺ സംഘത്തെ നിയോഗിക്കുമെന്നും അറിയിച്ചു. ജയിലുകൾ സുഖവാസ കേന്ദ്രങ്ങളാകുന്നുവെന്ന കെ സി ജോസഫിന്‍റെ നിയമസഭയിലെ സബ്മിഷനുള്ള മറുപടിയായാണ് മുഖ്യമന്ത്രി ജയിലുകളിൽ ജാമറുകൾ ഘടിപ്പിക്കുമെന്ന് അറിയിച്ചത്.
കഴിഞ്ഞ ദിവസങ്ങളിൽ കണ്ണൂർ, വിയ്യൂർ സെൻട്രൽ ജയിലുകളിൽ നടത്തിയ മിന്നൽ പരിശോധനയിൽ പ്രതികളുടെ കയ്യിൽ നിന്ന് മൊബൈൽ ഫോണുകൾ കണ്ടെത്തിയിരുന്നു. 25ലധികം ഫോണുകൾ കണ്ണൂർ ജയിലിൽ നിന്ന് മാത്രം പിടിച്ചെടുത്തിരുന്നു. ഇതിന് പുറമേ കഞ്ചാവ്, പുകയില, പണം, സിം കാർഡ്, ചിരവ, ബാറ്ററികൾ, റേഡിയോ എന്നിവയും ജയിലിൽ നിന്ന് പിടിച്ചിരുന്നു. ടി പി വധക്കേസ് പ്രതികളടക്കമുള്ളവരുടെ അടുത്ത് നിന്നായിരുന്നു ഫോണുകൾ പിടിച്ചെടുത്തത്.