18 പിഎസ്‍സി റാങ്ക് ലിസ്റ്റുകളുടെ കാലാവധി നീട്ടാൻ മന്ത്രിസഭ തീരുമാനിച്ചെങ്കിലും, നിയമപ്രശ്നങ്ങൾ കാരണം ശുപാർശ പിഎസ്‍സിക്ക് കൈമാറിയിട്ടില്ല. സമരക്കാർക്ക് നൽകിയ ഉറപ്പിന്മേലുള്ള ഈ തീരുമാനം നടപ്പാക്കുന്നതിലെ കാലതാമസം ഉദ്യോഗാർത്ഥികളിൽ ആശങ്കയുണ്ടാക്കുന്നു.

തിരുവനന്തപുരം: പിഎസ്‍‍സി റാങ്ക് ലിസ്റ്റുകളുടെ കാലാവധി നീട്ടുന്നതുമായി ബന്ധപ്പെട്ട് മന്ത്രിസഭാ യോഗത്തിൽ തീരുമാനമെടുത്തെങ്കിലും, ഇതുസംബന്ധിച്ച ഔദ്യോഗിക ശുപാർശ സർക്കാർ ഇതുവരെ പിഎസ്‍‍സിക്ക് കൈമാറിയില്ല. തെരഞ്ഞെടുത്ത 18 റാങ്ക് പട്ടികകളുടെ കാലാവധി നീട്ടാനായിരുന്നു കഴിഞ്ഞ മന്ത്രിസഭാ യോഗത്തിന്റെ തീരുമാനം.

എന്നാൽ, റാങ്ക് ലിസ്റ്റുകളുടെ കാലാവധി നീട്ടുന്നത് ഭാവിയിൽ വലിയ നിയമപ്രശ്നങ്ങൾക്ക് വഴിവെച്ചേക്കുമെന്നാണ് സർക്കാരിന്റെ ഇപ്പോഴത്തെ വിലയിരുത്തൽ. നിയമപ്രശ്നങ്ങൾ ചൂണ്ടിക്കാട്ടി ശുപാർശ പിഎസ്‍സി തള്ളിക്കളയാൻ സാധ്യതയുണ്ടെന്ന് മുന്നിൽ കണ്ടാണ് ശുപാർശ കൈമാറുന്നത് നീട്ടിവെക്കാൻ സർക്കാർ തീരുമാനിച്ചത്.

സമരക്കാർക്ക് നൽകിയ ഉറപ്പ് പാലിച്ചാണ് സർക്കാർ പിഎസ്‍സി റാങ്ക് ലിസ്റ്റുകളുടെ കാലാവധി നീട്ടുമെന്ന് മുഖ്യമന്ത്രി അറിയിച്ചത്. 18 അധ്യാപക തസ്തികയിലെ ലിസ്റ്റ് നീട്ടുമെന്നാണ് മുഖ്യമന്ത്രി അറിയിച്ചിരുന്നത്. ആറ് മാസത്തേക്കാണ് കാലാവധി നീട്ടുകയെന്നും അറിയിച്ചു. 2026 സെപ്റ്റംബർ മുതൽ നവംബർ വരെ ഉള്ള കാലത്തു കാലാവധി തീരുന്ന പട്ടികകളാണ് നീട്ടാൻ തീരുമാനിച്ചത്.