'ഓര്‍ഡിനന്‍സുകളില്‍ കണ്ണും പൂട്ടി ഒപ്പിടില്ല'; സര്‍ക്കാര്‍ ആഗ്രഹിക്കുന്നതെല്ലാം നിയമമാകില്ലെന്ന് ഗവര്‍ണര്‍
ബില്ലുകളില്‍ ചോദിച്ച സംശയങ്ങള്‍ മാറ്റാതെ ഓപ്പിടില്ലെന്നും സര്‍ക്കാര്‍ ആഗ്രഹിക്കുന്നതെല്ലാം നിയമമാകില്ലെന്നും ഗവര്‍ണര്‍ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. ചാന്‍സലറെ നീക്കാനുള്ള ഓര്‍ഡിനന്‍സ് മാധ്യമ ശ്രദ്ധയ്ക്ക് വേണ്ടിയാണെന്നും ആരിഫ് മുഹമ്മദ് ഖാന്‍ വിമര്‍ശിച്ചു.
തിരുവനന്തപുരം: ഓര്‍ഡിനന്‍സുകളില്‍ കണ്ണും പൂട്ടി ഒപ്പിടില്ലെന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. ഒപ്പിടണമെങ്കിൽ മുഖ്യമന്ത്രി നേരിട്ട് വന്ന് വിശദീകരിക്കണം. ബില്ലുകളില്‍ ചോദിച്ച സംശയങ്ങള്‍ മാറ്റാതെ ഒപ്പിടില്ലെന്നും സര്‍ക്കാര്‍ ആഗ്രഹിക്കുന്നതെല്ലാം നിയമമാകില്ലെന്നും ഗവര്‍ണര്‍ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. ചാന്‍സലറെ നീക്കാനുള്ള ഓര്‍ഡിനന്‍സ് മാധ്യമ ശ്രദ്ധയ്ക്ക് വേണ്ടിയാണെന്നും ആരിഫ് മുഹമ്മദ് ഖാന്‍ വിമര്‍ശിച്ചു. മുഖ്യമന്ത്രിയെ എതിര്‍ത്തതിന് മാറ്റി നിര്‍ത്താമെന്ന് കരുതേണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
മുഖ്യമന്ത്രിയെ എതിർത്തതിന്റെ പേരിൽ എന്നെ മാറ്റിനിർത്താമെന്ന് കരുതേണ്ടെന്ന് പറഞ്ഞ ഗവര്‍ണര്‍, സര്‍ക്കാരാണ് പ്രശ്നങ്ങള്‍ വീണ്ടും തുടങ്ങിയതെന്ന് കുറ്റപ്പെടുത്തി. സര്‍വകലാശാല ഭരണത്തില്‍ ഇടപെടാതിരുന്നാല്‍ പ്രശ്നങ്ങള്‍ അവസാനിക്കുമെന്ന് പറഞ്ഞ ഗവര്‍ണര്‍ മാധ്യമപ്രവര്‍ത്തകരെ ഇറക്കിവിട്ടതില്‍ വിഷമമുണ്ടെന്നും കൂട്ടിച്ചേര്‍ത്തു. കൈരളിയും മീഡിയ വണ്ണും തന്നെ ഉന്നമിട്ട് പ്രവര്‍ത്തിക്കുകയാണ്. അതുകൊണ്ടാണ് അതേ ഭാഷയില്‍ മറുപടി നല്‍കിയതെന്നും ഗവര്‍ണര്‍ വിദശീകരിച്ചു. ഏഷ്യാനെറ്റ് ന്യൂസിന് അനുവദിച്ച പ്രത്യേക അഭിമുഖത്തിലാണ് ആരിഫ് മുഹമ്മദ് ഖാന്‍ നിലപാട് വ്യക്തമാക്കിയത്.
ഗവർണറെ മാറ്റാൻ സർക്കാർ ഓർഡിനൻസ് ഇറക്കും
ചാന്‍സലർ സ്ഥാനത്ത് നിന്നും ഗവർണറെ മാറ്റാൻ സർക്കാർ ഓർഡിനൻസ് ഇറക്കും. ഗവർണർക്ക് പകരം വിദ്യാഭ്യാസ മേഖലയിലെ വിദഗ്ധരെ വിവിധ സർവകലാശാലകളിൽ ചാന്‍സലറായി നിയമിക്കാനാണ് തീരുമാനം. ഇന്ന് ചേർന്ന മന്ത്രിസഭാ യോഗമാണ് ഗവർണറെ വെട്ടാനുള്ള ഓർഡിനൻസ് ഇറക്കാൻ തീരുമാനിച്ചത്. നിയമ സർവകലാശാല ഒഴികെ സംസ്ഥാനത്തെ 14 സർവകലാശാലകളുടേയും ചാന്‍സലർ നിലവില്‍ ഗവർണറാണ്. 14 സർവകലാശാലകളുടെയും ചട്ടങ്ങളിൽ ഓർഡിനൻസ് വഴി ഭേദഗതി കൊണ്ട് വന്നാണ് ഗവർണറെ പുറത്താക്കുന്നത്. ഗവർണർക്ക് പകരം അക്കാദമിക് രംഗത്തെ വിദഗ്ധരെ ചാന്‍സലറാക്കാനാണ് സര്‍ക്കാര്‍ തീരുമാനം.
Also Read : 'ഗവർണറെ ചാൻസലർ പദവിയിൽ നിന്നും മാറ്റിയാല്‍ സർവകലാശാലകള്‍ കമ്മ്യൂണിസ്റ്റ് വത്കരിക്കും, നിയമത്തെ എതിര്‍ക്കും'