'സമ്മർദം മുഴുവൻ വന്നത് മുഖ്യമന്ത്രിയുടെ ഓഫീസിൽ നിന്ന്'; വിസി പുനര്‍നിയമനത്തിൽ തുറന്നടിച്ച് ഗവര്‍ണര്‍
'ഉത്തരവിൽ ഒപ്പുവെക്കുന്നതിനായി മുഖ്യമന്ത്രിയുടെ ഓഫീസിൽ നിന്നും സമ്മർദമുണ്ടായിരുന്നു. ഉന്നത വിദ്യാഭ്യാസ മന്ത്രിയെ ഉപകരണമാക്കുകയായിരുന്നു'.
![governor arif mohammed khan slams cm pinarayi vijayans office in kannur vc reappointment verdict governor arif mohammed khan slams cm pinarayi vijayans office in kannur vc reappointment verdict](https://static-ai.asianetnews.com/images/01hgfg7v8cs1swne77bjr8kkcv/kannur-vc_363x203xt.jpg)
തിരുവനന്തപുരം : കണ്ണൂര്‍ വിസിയുടെ പുനര്‍നിയമനം റദ്ദാക്കിയ സുപ്രീം കോടതി വിധിക്ക് പിന്നാലെ സംസ്ഥാന സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാൻ. വിസിയുടെ പുനർ നിയമന ആവശ്യം വന്നപ്പോൾ തന്നെ ഇത് ചട്ട വിരുദ്ധമെന്ന് പറഞ്ഞിരുന്നുവെന്നും എ ജിയുടെ നിയമോപദേശമുണ്ടെന്ന് സർക്കാർ അറിയിക്കുകയായിരുന്നുവെന്നും ഗവര്‍ണര്‍ വിശദീകരിച്ചു.
''പുനർനിയമന ഉത്തരവിൽ ഒപ്പ് വെച്ചത് നിയമ വിരുദ്ധമാണെന്ന് അറിഞ്ഞു കൊണ്ട് തന്നെയാണ്. ഉത്തരവിൽ ഒപ്പുവെക്കുന്നതിനായി മുഖ്യമന്ത്രിയുടെ ഓഫീസിൽ നിന്നും സമ്മർദമുണ്ടായിരുന്നു. മുഖ്യമന്ത്രിയുടെ ഓഫീസിസിൽ നിന്നുളളവര്‍ തന്നെ വന്നുകണ്ടു. ഉന്നത വിദ്യാഭ്യാസ മന്ത്രിയെ ഉപകരണമാക്കുകയായിരുന്നു. സമ്മർദം മുഴുവൻ വന്നത് മുഖ്യമന്ത്രിയുടെ ഓഫീസിൽ നിന്നാണ്. മുഖ്യമന്ത്രിക്ക് തുടരാൻ കഴിയുമോ എന്നത് ധാർമികമായ ചോദ്യമാണ്. ഇക്കാര്യം അവർ തീരുമാനിക്കട്ടെ''. താൻ ആരുടേയും രാജി ആവശ്യപ്പെടുന്നില്ലെന്നും ഗവര്‍ണര്‍ വിശദീകരിച്ചു.
സുപ്രീം കോടതി വിധിയെ സ്വാഗതം ചെയ്ത് മന്ത്രി ആര്‍ ബിന്ദു
കണ്ണൂര്‍ സര്‍വകലാശാല വൈസ് ചാന്‍സലറായി ഡോ. ഗോപിനാഥ് രവീന്ദ്രന് പുനര്‍നിയമന നൽകിയത് റദ്ദാക്കിയ സുപ്രീം കോടതി വിധിയെ സ്വാഗതം ചെയ്ത് ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ആര്‍ ബിന്ദു. എ. ജിയുടെ നിയമോപദേശ പ്രകാരമാണ് ഡോ. ഗോപിനാഥ് രവീന്ദ്രന് പുനര്‍നിയമനം നൽകാൻ താൻ ശുപാർശ നൽകിയതെന്ന് മന്ത്രി വിശദീകരിച്ചു. ശുപാര്‍ശയിൽ തീരുമാനമെടുത്തത് ചാൻസിലര്‍ കൂടിയായ ഗവർണറാണ്. വിസിയുടെ നിയമനം ഗവർണറുടെ വിവേചനാധികാരമാണെന്നും വിധി പഠിച്ച ശേഷം കൂടുതൽ പ്രതികരിക്കാമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
ഡോ.ഗോപിനാഥ് രവീന്ദ്രൻ പുറത്ത്; കണ്ണൂര്‍ വിസി പുനര്‍നിയമനം റദ്ദാക്കി-വാര്‍ത്ത ഇവിടെ വായിക്കാം ഡോ.ഗോപിനാഥ് രവീന്ദ്രൻ പുറത്ത്; കണ്ണൂര്‍ വിസി പുനര്‍നിയമനം റദ്ദാക്കി, സര്‍ക്കാരിനും ഗവര്‍ണര്‍ക്കും വിമര്‍ശനം