നാളെ മുതൽ നടത്തേണ്ട പരീക്ഷകൾ മാറ്റാനാണ് വൈസ് ചാൻസലർമാർക്ക് ഗവർണർ നിർദ്ദേശം നൽകിയത്...
തിരുവനന്തപുരം: കൊവിഡ് വ്യാപനം രൂക്ഷമായ പശ്ചാത്തലത്തിൽ സർവ്വകലാശാലകൾ പരീക്ഷകൾ മാറ്റിവയ്ക്കാൻ ഗവര്‍ണറുടെ ഇടപെടൽ. ചാൻസലർ കൂടിയായ ഗവര്‍ണർ ഇടപെട്ടതോടെ കേരളത്തിലെ സര്‍വ്വകലാശാലകൾ പരീക്ഷകൾ മാറ്റിവയ്ക്കുന്നതായി അറിയിപ്പ് പുറത്തിറക്കുകയാണ്. കേരള സർവ്വകലാശാല, മഹാത്മാഗാന്ധി സർവ്വകലാശാല, കാലിക്കറ്റ് സർവ്വകലാശാല, കണ്ണൂർ സർവ്വകലാശാല, മലയാള സർവ്വകലാശാല, ആരോഗ്യ സർവകലാശാല, സംസ്‌കൃത സർവകലാശാല, കെ ടി യു സാങ്കേതിക സർവകലാശാല എന്നീ സർവ്വകലാശാലകൾ നാളെ മുതൽ നടത്താനിരുന്ന പരീക്ഷകൾ മാറ്റിവച്ചതായി അറിയിച്ചു.
സർവ്വകലാശാലകളുടെ അറിയിപ്പ് ഇപ്രകാരം
കൊവിഡ് വ്യാപനം ശക്തമായതിന്റെ പശ്ചാത്തലത്തിൽ കേരള സർവകലാശാല നാളെ (19-04-21) മുതൽ നടത്താനിരുന്ന എല്ലാ പരീക്ഷകളും മാറ്റി വച്ചു. മാറ്റിവച്ച പരീക്ഷകൾ മേയ് 10മുതൽ പുനക്രമീകരിക്കും.
കൊവിഡ് വ്യാപനം ശക്തമായതിന്റെ പശ്ചാത്തലത്തിൽ കാലിക്കറ്റ് സർവകലാശാല നാളെമുതൽ നടത്താനിരുന്ന എല്ലാ പരീക്ഷകളും മാറ്റി വച്ചു.
മഹാത്മാഗാന്ധി സർവ്വകലാശാല നാളെ മുതൽ നടത്താനിരുന്ന എല്ലാ പരീക്ഷകളും ഇനിയൊരറിയിപ്പുണ്ടാവുന്നതു വരെ മാറ്റിവച്ചതായി പരീക്ഷാ കൺട്രോളർ അറിയിച്ചു.
കൊവിഡ് വ്യാപനം ശക്തമായതിന്റെ പശ്ചാത്തലത്തിൽ കണ്ണൂർ സർവകലാശാല നാളെ (19-04-21) മുതൽ നടത്താനിരുന്ന എല്ലാ പരീക്ഷകളും ഇനി ഒരു അറിയിപ്പുണ്ടാകുന്നത് വരെ മാറ്റി വെച്ചിരിക്കുന്നു. ഓൺലൈൻ പരീക്ഷകൾക്കു മാറ്റമില്ല.
സംസ്‌കൃത സർവകലാശാല നാളെ മുതൽ നടത്താൻ തീരുമാച്ചിരുന്ന എല്ലാ പരീക്ഷകളും ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നത് വരെ മാറ്റിവച്ചതായി സർവലകശാല പ്രോ വൈസ് ചാൻസലർ ഡോ. കെ സ് രവികുമാർ അറിയിച്ചു.
മലയാള സർവ്വകലാശാല തിങ്കളാഴ്ച മുതൽ നടത്താനിരുന്ന പരീക്ഷകൾ മാറ്റിവച്ചതായി അറിയിച്ചു. പുതുക്കിയ തീയ്യതികൾ പിന്നീട് അറിയിക്കും.
ആരോഗ്യ സർവകലാശാല എല്ലാ പരീക്ഷകളും ഇനി ഒരു അറിയിപ്പ് ഉണ്ടാകുന്നത് വരെ മാറ്റിവച്ചതായും അറിയിച്ചു. ആരോഗ്യ സർവകലാശാല എല്ലാ പരീക്ഷകളും ഇനി ഒരു അറിയിപ്പ് ഉണ്ടാകുന്നത് വരെ മാറ്റിവച്ചു.
കെ ടി യു സാങ്കേതിക സർവകലാശാല പരീക്ഷകൾ മാറ്റി
ഗവർണറുടെ നിർദ്ദേശം
നാളെ മുതൽ നടത്തേണ്ട പരീക്ഷകൾ മാറ്റാനാണ് വൈസ് ചാൻസലർമാർക്ക് ഗവർണർ നിർദ്ദേശം നൽകിയത്. കൊവിഡ് വ്യാപനം കണക്കിൽ എടുത്താണ് നിർദേശം. നേരിട്ടുള്ള പരീക്ഷകൾ (ഓഫ് ലൈൻ) പരീക്ഷകൾ മാറ്റാൻ ആണ് നിർദേശം നൽകിയിരിക്കുന്നത്. വിദ്യാർത്ഥികളും രക്ഷിതാക്കളും ഇതിനിടെ പരാതികൾ ഉന്നയിച്ചിരുന്നു. പല സെന്ററുകളും കണ്ടെയ്ൻമെന്റ് സോണുകളാണ്. ഇനി സർവ്വകലാശാലകളാണ് തീരുമാനമെടുക്കേണ്ടത്. ഇനി പരീക്ഷകൾ എങ്ങനെ നടത്തും എന്നതാണ് അറിയേണ്ടത്.
പൊതുപരീക്ഷകളുടെ കാര്യത്തിൽ സര്‍ക്കാർ ആലോചിക്കണമെന്ന് പ്രതിപക്ഷനേതാവ്
അതിനിടെ സംസ്ഥാനത്ത് കൊവിഡ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് വല്ലാതെ ഉയര്‍ന്നു നില്‍ക്കുന്ന സാഹചര്യത്തില്‍ പൊതു പരീക്ഷകള്‍ ഇപ്പോള്‍ തന്നെ നടത്തണോ എന്ന കാര്യത്തില്‍ സര്‍ക്കാര്‍ പുനരാലോചന നടത്തണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു.
സി.ബി.എസ്.സി, ഐ.സി.എസ്.സി ഉള്‍പ്പെടെ ദേശീയ തലത്തില്‍ പരീക്ഷകളെല്ലാം മാറ്റിവച്ചിരിക്കുകയാണ്. ദേശീയതലത്തിലെ മത്സര പരീക്ഷകളും മാറ്റി വച്ചിട്ടുണ്ട്. സംസ്ഥാനത്താകട്ടെ എസ്.എസ്.എല്‍.സി പ്ലസ് ടു പരീക്ഷകള്‍ നടക്കുകയാണ്. വിവിധ സര്‍വ്വകലാശാലകളും പരീക്ഷകളുമായി മുന്നോട്ട് പോകുന്നു. കൊവിഡിന്റെ രണ്ടാം തരംഗം അതിശക്തിയായി സംസ്ഥാനത്ത് പടരുന്ന സാഹചര്യത്തില്‍ രക്ഷിതാക്കളും വിദ്യാര്‍ത്ഥികളും ഉത്കണ്ഠയിലാണ്. ഈ സാഹചര്യത്തില്‍ ഇപ്പോള്‍ തന്നെ പരീക്ഷകള്‍ നടത്തേണ്ടതുണ്ടോ എന്ന കാര്യം സര്‍ക്കാര്‍ ഗൗരവമായി ആലോചിക്കണമെന്ന് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു.
സര്‍വകലാശാലാ പരീക്ഷകള്‍ മാറ്റിവെക്കണമെന്ന് ശശി തരൂര്‍
കൊവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തില്‍ സര്‍വകലാശാലാ പരീക്ഷകള്‍ മാറ്റിവെക്കണമെന്ന് ശശി തരൂര്‍ എംപി ഗവര്‍ണറോട് ആവശ്യപ്പെട്ടു. കൊവിഡ് രണ്ടാം തരംഗം രൂക്ഷമാകുന്ന സാഹചര്യത്തില്‍ പരീക്ഷകള്‍ നടത്തുന്നത് നിരുത്തരവാദപരമാണെന്നും കേരളത്തിലെ എല്ലാ സര്‍വകലാശാലകളിലെയും പരീക്ഷകള്‍ മാറ്റിവെക്കണമെന്നും ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനോട് ആവശ്യപ്പെട്ടിട്ടുണ്ടെന്ന് തരൂര്‍ ട്വീറ്റിലൂടെ വ്യക്തമാക്കി.
കൊവിഡിന്റെ പശ്ചാത്തലത്തില്‍ കേരള സര്‍വകലാശാല പരീക്ഷകള്‍ മാറ്റിവെക്കണമെന്ന് തരൂര്‍ കഴിഞ്ഞ ദിവസവും ആവശ്യപ്പെട്ടിരുന്നു. വിഷയം പരിഗണിക്കാമെന്ന് ഗവര്‍ണര്‍ ഉറപ്പുനല്‍കിയിട്ടുണ്ടെന്ന് തരൂര്‍ പറഞ്ഞു. കോളേജുകള്‍ തുറന്ന് പത്തോ പതിനഞ്ചോ ദിവസം മാത്രം ക്ലാസ്സ് നടത്തിയ ശേഷം കേരള സര്‍വകലാശാല ആറാം സെമസ്റ്റര്‍ ഡിഗ്രി പരീക്ഷ പ്രഖ്യാപിച്ചത് വിമര്‍ശനത്തിനിടയാക്കിയിരുന്നു. ബി.എ.,ബി.എസ്.സി, ബികോം വിദ്യാര്‍ഥികള്‍ക്കാണ് പഠിപ്പ് തുടങ്ങിയപ്പോഴേ സര്‍വകലാശാല പരീക്ഷാ തീയതി പ്രഖ്യാപിച്ചത്. ഇക്കാര്യങ്ങളെല്ലാം പരിഗണിച്ച് പരീക്ഷ മാറ്റിവയ്ക്കണമെന്ന് തരൂര്‍ പറഞ്ഞു.

