'ചാന്‍സലർ ബില്ലില്‍ ഒപ്പിടുമോ എന്നത് ബില്ല് മുന്നിലെത്തിയ ശേഷം അറിയാം', മല്ലിക സാരാഭായ് യോഗ്യയെന്നും ഗവർണർ
വിദ്യാഭ്യാസം കണ്‍കറന്‍റ് പട്ടികയിലുള്ളതാണ്. അതില്‍ മാറ്റം കൊണ്ടുവരണമെങ്കില്‍ കേന്ദ്ര അനുമതി വേണമെന്നും ഗവര്‍ണര്‍ പറഞ്ഞു.
ദില്ലി: ചാൻസലര്‍ സ്ഥാനത്ത് നിന്നും തന്നെ മാറ്റാനുള്ള ബില്ലില്‍ ഒപ്പിടുമോ എന്നത് ബില്ല് മുന്നിലെത്തിയശേഷം അറിയാമെന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. ബില്ലിലെ വിവരങ്ങൾ എന്താണെന്ന് അറിയില്ല. വിദ്യാഭ്യാസം കണ്‍കറന്‍റ് പട്ടികയിലുള്ളതാണ്. അതില്‍ മാറ്റം കൊണ്ടുവരണമെങ്കില്‍ കേന്ദ്ര അനുമതി വേണം. കേന്ദ്ര അനുമതി വാങ്ങിയിട്ടുണ്ടെങ്കില്‍ ഒപ്പിടാന്‍ മടിയില്ലെന്നും ഗവര്‍ണര്‍ പറഞ്ഞു. കലാമണ്ഡലം ചാന്‍സലര്‍ നിയമനത്തെ ഗവര്‍ണര്‍ സ്വാഗതം ചെയ്യുകയും ചെയ്തു. മല്ലിക സാരാഭായ് യോഗ്യയാണ്. അവര്‍ക്ക് സ്വതന്ത്രമായി പ്രവര്‍ത്തിക്കാന്‍ കഴിയട്ടേയെന്നും ഗവര്‍ണര്‍ പറഞ്ഞു.
ചാൻസലര്‍ സ്ഥാനത്ത് നിന്നും ഗവർണറെ മാറ്റാനുള്ള ബിൽ പ്രതിപക്ഷത്തിന്‍റെ തടസവാദങ്ങൾ തള്ളി നിയമസഭ സബ്ജക്ട് കമ്മിറ്റിക്ക് സർക്കാർ വിട്ടു. ഗവർണറെ മാറ്റുന്നതിനോടല്ല ബദൽ സംവിധാനത്തോടാാണ് എതിർപ്പെന്ന നിർണായക നിലപാട് പ്രതിപക്ഷനേതാവ് സഭയിൽ വ്യക്തമാക്കി. ബില്ലിനെ എതിർത്തെങ്കിലും സഭ പാസാക്കുന്ന ബില്ലുകൾ ഗവർണർ ഒപ്പിടാതിരിക്കുന്നത് ശരിയല്ലെന്നും വി ഡി സതീശൻ പറഞ്ഞു.