കാര്‍ഷിക വായ്പ: ജപ്തി നടപടികള്‍ നിര്‍ത്തി വയ്ക്കാന്‍ സഹകരണ ബാങ്കുകള്‍ക്ക് സര്‍ക്കാര്‍ നിര്‍ദ്ദേശം
പ്രളയം നട്ടെല്ലു തകര്‍ത്ത ഇടുക്കിയിലെ കാര്‍ഷിക മേഖലയ്ക്ക് ഇരുട്ടടിയാകുന്ന ബാങ്കുകളുടെ ജപ്തി നോട്ടീസിനെ കുറിച്ച് ഏഷ്യാനെറ്റ് ന്യൂസ് പുറത്തുവിട്ട വാര്‍ത്തയെ തുടര്‍ന്നാണ് മന്ത്രിയുടെ നടപടി.
തിരുവനന്തപുരം: കാര്‍ഷിക വായ്പയില്‍ ജപ്തി നടപടികള്‍ നിര്‍ത്തി വയ്ക്കാന്‍ സഹകരണ ബാങ്കുകള്‍ക്ക് നിര്‍ദ്ദേശം നല്‍കിയതായി മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. നബാര്‍ഡുമായും റിസര്‍വ് ബാങ്കുമായും ചര്‍ച്ച നടത്തും. കാര്‍ഷിക വായ്പകളില്‍ ആശ്വാസം ആവശ്യപ്പെട്ട് ഈ മാസം 12 ന് സഹകരണ മന്ത്രിയും ചീഫ് സെക്രട്ടറിയും നബാര്‍ഡുമായും റിസര്‍വ് ബാങ്കുമായും ചര്‍ച്ച നടത്തുമെന്നും മന്ത്രി പറഞ്ഞു. ദുരിതത്തിലായ കര്‍ഷകര്‍ക്ക് ആശ്വാസം ഉറപ്പാക്കും. എന്നാല്‍ ഇതിന്‍റെ മറവില്‍ വന്‍കിട വായ്പയെടുത്തവര്‍ നേട്ടമുണ്ടാക്കാമെന്ന് കരുതേണ്ടെന്നും കടകംപള്ളി വ്യക്തമാക്കി.
പ്രളയം നട്ടെല്ലു തകര്‍ത്ത ഇടുക്കിയിലെ കാര്‍ഷിക മേഖലയ്ക്ക് ഇരുട്ടടിയാകുന്ന ബാങ്കുകളുടെ ജപ്തി നോട്ടീസിനെ കുറിച്ച് ഏഷ്യാനെറ്റ് ന്യൂസ് പുറത്തുവിട്ട വാര്‍ത്തയെ തുടര്‍ന്നാണ് മന്ത്രിയുടെ നടപടി. വിളനാശത്തിന് പോലും ഇത് വരെ നഷ്ടപരിഹാരം കിട്ടാത്ത കര്‍ഷകരുടെ നിസ്സഹായ അവസ്ഥ തുറന്ന് കാട്ടുന്ന റോവിംഗ് റിപ്പോര്‍ട്ടര്‍ പരമ്പര ഏഷ്യാനെറ്റ് ന്യൂസ് ആരംഭിച്ചിരിക്കുകയാണ്.
Read More: 15000 പേര്‍ക്ക് ജപ്തി നോട്ടീസ്; ആത്മഹത്യയല്ലാതെ മറ്റ് വഴിയില്ലെന്ന് ഇടുക്കിയിലെ കര്‍ഷകര്‍
പ്രളയത്തിൽ നട്ടെല്ല് തകര്‍ന്ന ഇടുക്കി ജില്ലയുടെ കാര്‍ഷിക മേഖലയ്ക്ക് ഇരുട്ടടിയായി ബാങ്കുകൾ കടം തിരിച്ച് പിടിക്കാൻ ഇറങ്ങിയതോടെ എന്ത് ചെയ്യുമെന്ന് അറിയാത്ത അങ്കലാപ്പിലാണ് കര്‍ഷകര്‍. പതിനയ്യായിരത്തോളം കർഷകർക്കാണ് ബാങ്കുകളുടെ ജപ്തി നോട്ടീസ് കിട്ടിയത്.
ദീര്‍ഘകാല തോട്ടവിളകളടക്കം പ്രളയം വന്നതോടെ പാടെ നശിച്ച് പോയ അവസ്ഥയാണ് ഇടുക്കിയിൽ. കൃഷി നാശത്തിനുള്ള സര്‍ക്കാര്‍ നഷ്ട പരിഹാരം പോലും ഇതുവരെ കിട്ടിയിട്ടില്ല. കാര്‍ഷിക വിളകളിൽ നിന്ന് ആദായമെടുത്ത് വായ്പ തിരിച്ചടച്ചിരുന്ന കര്‍ഷകര്‍ക്ക് ഇതോടെ മറ്റൊരു വഴിയും ഇല്ലാത്ത അവസ്ഥയാണ്.
Read More:ഇടുക്കി കര്‍ഷക ആത്മഹത്യ; നാളെ അടിയന്തര മന്ത്രിസഭാ യോഗം
Read More: കാര്‍ഷിക കടം സര്‍ക്കാര്‍ എഴുതി തള്ളണം; മുഖ്യമന്ത്രി ഇടുക്കി സന്ദര്‍ശിക്കണമെന്ന് കോൺഗ്രസ്