Asianet News MalayalamAsianet News Malayalam

സാമ്പത്തിക ധവള പത്രം ഇറക്കണം; വൈദ്യുതി ചാർജ് വർധന പ്രതിഷേധാർഹം; സിപിഎമ്മിന് കിളിപോയ അവസ്ഥ-വിഡി സതീശൻ

ധനവകുപ്പ് നിഷ്ക്രിയമാണ്. സാന്പത്തിക മാന്ദ്യം മറികടക്കാൻ എന്താണ് ചെയ്തിട്ടുള്ളതെന്ന് സർക്കാർ വ്യക്തമാക്കണമെന്നും പ്രതിപക്ഷ നേതാവ് വി ഡി സതീശൻ ആവശ്യപ്പെട്ടു

govt should publish financial white paper says opposition leader vd satheesan
Author
Kochi, First Published Jun 26, 2022, 11:31 AM IST

കൊച്ചി: സംസ്ഥാനത്തിൻറെ സാമ്പത്തിക ബാധ്യതയെ(financial status) കുറിച്ച് ധവള പത്രം(white paper) ഇറക്കണമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ(vd satheesan). സർക്കാർ ധൂർത്തടിക്കുകയാണ്. ധനവകുപ്പിന് ഒരു നിയന്ത്രണവും ഇല്ലാത്ത അവസ്ഥയാണ്. എല്ലാം തീരുമാനിക്കുന്നത് മുഖ്യമന്ത്രിയുടെ ഓഫിസാണ്. ഇക്കണക്കിന് പോയാൽ ശമ്പളം കൊടുക്കാൻ പോലും ഉള്ള പണം സർക്കാരിൻറെ പക്കലുണ്ടാകില്ല. ആയിരകണക്കിന് കോടി രൂപയുടെ നികുതി പിരിച്ചെടുക്കാൻ ഉണ്ട് . അതുപോലും നേരെ ചൊവ്വേ നടത്താൻ സർക്കാരിന് ആകുന്നില്ല. ധനവകുപ്പ് നിഷ്ക്രിയമാണ്. സാന്പത്തിക മാന്ദ്യം മറികടക്കാൻ എന്താണ് ചെയ്തിട്ടുള്ളതെന്ന് സർക്കാർ വ്യക്തമാക്കണമെന്നും പ്രതിപക്ഷ നേതാവ് വി ഡി സതീശൻ ആവശ്യപ്പെട്ടു.

വൈദ്യുതി ചാർജ് വധിപ്പിക്കേണ്ട സാഹചര്യം കേരളത്തിൽ ഇല്ല. വൈദ്യുതി ചാർജ് വർധന പ്രതിഷേധാർഹമാണ്. വൈദ്യുതി ബോർഡിലെ അഴിമതിയും കെടുകാര്യസ്ഥതയുമാണ് ചാർജ് വർധനക്ക് കാരണമായതെന്ന് വി ഡി സതീശൻ പറഞ്ഞു. ജനത്തിന് മേൽ അമിത ഭാരം അടിച്ചേൽപ്പിക്കുകയാണ് സർക്കാർ ചെയ്തത്. കടുത്തസാന്പത്തിക ബാധ്യതയിലൂടെ പോകുന്ന ജനത്തിന് ഇത് താങ്ങാൻ പറ്റുന്നതിലധികമാണ്. ജീവിക്കാൻ കഴിയാത്ത സാഹചര്യത്തിലേക്കാണ് ജനങ്ങൾ പോകുന്നതെന്നും വി ഡി സതീശൻ പറഞ്ഞു

വയനാട് മണ്ഡലത്തിന് വേണ്ടി ഒന്നും ചെയ്യാത്ത എം പി അല്ല രാഹുൽഗാന്ധി. അദ്ദേഹത്തിൻറെ വിവിധ പദ്ധതികളുടെ അവലോകന റിപ്പോർട്ട് അടങ്ങിയ ഫയൽ ആണ് എസ് എഫ് ഐ പ്രവർത്തർ എടുത്തുകൊണ്ട് പോയി നശിപ്പിച്ചത്. കൃത്യമായി പദ്ധതികൾ നടപ്പാക്കുന്നുണ്ട്. അത് സംബന്ധിച്ച അവലോകന യോഗങ്ങളിലും രാഹുൽഗാന്ധി പങ്കെടുക്കുന്നുണ്ട്. മണ്ഡലത്തിലെ എം എൽ എമാരുമായി ചർച്ച നടത്തുന്നുമുണ്ട്. കളക്ടർ വിളിച്ചു ചേർക്കുന്ന വികസന സമിതി യോഗങ്ങളിലും പങ്കെടുക്കുന്നുണ്ടെന്നും പ്രതിപക്ഷ നേതാവ് വിഡി സതീശൻ പറഞ്ഞു. 

സിപിഎമ്മിൻറെ ആക്രമണം കരുതിക്കൂട്ടി ഉള്ളതാണ്. സ്മൃതി ഇറാനി വയനാട്ടിൽ വന്നശേഷം രാഹുൽ ഗാന്ധിയെ വയനാട്ടിൽ നിന്ന് തുരത്തണമെന്ന പ്രഖ്യാപനം ഏറ്റെടുത്താണ് സി പി എം പെരുമാറുന്നത്. ബി ജെ പിക്ക് അതിനുള്ള കഴിവ് ഇല്ലാത്തതിനാൽ ആ കൊട്ടേഷൻ സി പി എം ഏറ്റെടുത്തു, എന്നാൽ അതിനുള്ള ശക്തിയൊന്നും സി പി എമ്മിനില്ലെന്നും വി ഡി സതീശൻ വ്യക്തമാക്കി.

വയനാട്ടിൽ സി പി എം പ്രതിഷേധ മാർച്ച് സംഘടിപ്പിക്കുന്നു. ആർക്കെതിരെയാണ് സി പി എമ്മിൻറെ പ്രതിഷേധ മാർച്ച്. ബാലൻസ് പോയ അവസ്ഥയിലാണ് സി പി എം . സി പി എമ്മിൻറെ കിളി പോയിരിക്കുകയാണെന്നും വി ഡി സതീശൻ പരഹസിച്ചു.

ബഫർസോൺ സംബന്ധിച്ച് മുഖ്യമന്ത്രിയുടെ അധ്യക്ഷതയിലുള്ള മന്ത്രിസഭാ തീരുമാനം കോടതിയിൽ തിരിച്ചടിയാകുമെന്നിരിക്കെ സർക്കാരിനെതിരെ സി പി എം തന്നെ വയനാട്ടിലും ഇടുക്കിയിലും സമരം ചെയ്യുകയാണ്. എന്നിട്ടിപ്പോൾ സർക്കാർ ആളെ പറ്റിക്കുന്ന നിലപാട് പറയുകയാണെന്നും വി ഡി സതീശൻ കുറ്റപ്പെടുത്തി 


 

Follow Us:
Download App:
  • android
  • ios