ആലപ്പുഴ മർദ്ദനത്തിലെ കേസ് ഡയറി തിരുത്തലിൽ എഡിജിപി എം ആർ അജിത് കുമാറിൽ നിന്ന് വിശദീകരണം തേടാൻ സർക്കാർ. എസ്ഐടി റിപ്പോർട്ട് കിട്ടിയാൽ തുടർനടപടി. എം ആർ അജിത് കുമാറിനെതിരായ അന്വേഷണത്തിൽ കൂടുതൽ പേരുടെ മൊഴിയെടുക്കാൻ എസ്ഐടി.
തിരുവനന്തപുരം: ആലപ്പുഴയിലെ ‘രക്ഷാപ്രവർത്തന’ത്തിൽ കേസ് ഡയറി തിരുത്തലിൽ എഡിജിപി എം ആർ അജിത് കുമാറിനെതിരായ അന്വേഷണത്തിൽ കൂടുതൽ പേരുടെ മൊഴിയെടുക്കും. മർദ്ദന കേസ് അന്വേഷിച്ചിരുന്ന ആലപ്പുഴയിലെ ഉദ്യോഗസ്ഥരുടെയും എഡിജിപി ഓഫീസിലെ ഉദ്യോഗസ്ഥരുടെയും മൊഴിയാണ് എസ്ഐടി രേഖപ്പെടുത്തുക. റിപ്പോർട്ട് കിട്ടിയാൽ സർക്കാർ വിശദീകരണം തേടും. അതേസമയം, യൂത്ത് കോൺഗ്രസുകാരെ മർദിച്ച പൊലീസുകാർക്കെതിരെ കൂടുതൽ വകുപ്പുകൾ ചുമത്തിയേക്കും.

നവകേരള സദസ്സിനിടെ പ്രതിഷേധിച്ച കെഎസ് യു-യൂത്ത് കോൺഗ്രസ് പ്രവർത്തകരെ പിണറായി വിജയൻ്റെ ഗൺമാനടക്കമുള്ളർ തല്ലിയ സംഭവത്തിൽ കേസ് ഡയറി തിരുത്തലിലാണ് എഡിജിപി അജിത് കുമാറിനെതിരെ അന്വേഷണം നടക്കുന്നത്. ലോക്കൽ പൊലീസ് മാറ്റിനിർത്തിയ പ്രതിഷേധക്കാരെ ഗൺമാനടക്കം മർദ്ദിച്ചെന്ന് എഴുതിയ ഡയറി തിരുത്തിയാണ് കേസ് എഴുതിത്തള്ളിയത്. കേസ് ഡയറി പെൻഡ്രൈവിലാക്കി എഡിജിപി എംആർ അജിത് കുമാറിൻ്റെ ഓഫീസിലെത്തിച്ചെന്നാണ് ആദ്യ അന്വേഷണ സംഘം എസ്ഐടിക്ക് നൽകിയ മൊഴി.
എങ്ങനെ ഗൺമാൻ അനിൽ കല്ലിയൂർ അടക്കം പ്രതിഷേധക്കാരെ മർദ്ദിച്ചതെന്ന് കൃത്യമായി ഡയറിയിൽ പറഞ്ഞിരുന്നു. ലോക്കൽ പൊലീസ് പ്രതിഷേധക്കാരെ വലയം തീർത്ത് മാറ്റി നിർത്തിയിരുന്നു. ഇവരെ പിണറായിക്കൊപ്പമുള്ള വാഹനവ്യൂഹത്തിലെ കറുത്ത കാറിൽ നിന്നു് വെള്ള ഷർട്ട് ധരിച്ച ഒരാളു് കറുത്ത സ്യൂട്ട് ധരിച്ച മൂന്ന് പേരും ചാടി ഇറങ്ങി. ലാത്തി പൊലുള്ള ആയുധം ഉപയോഗിച്ച് രണ്ട് പേരെ അടിച്ചു. അതിന് ശേഷം കാറിൽ കയറിപ്പോയെന്നാണ് ഡയറി. ലോക്കൽ പൊലീസിനടക്കം പരിക്കേറ്റു. സിസിടിവി ദൃശ്യങ്ങളും ആയുധവും കണ്ടെത്തണമെന്നും കൂടുതൽ സാക്ഷികളുടെ മൊഴിയെടുക്കണമെന്നും കേസ് ഡയറയലുണ്ട്.
ആലപ്പുഴ സൗത്ത് സ്റ്റേഷനിലെ ഇൻസ്പെക്ടർ എസ് അരുണാണ് കേസ് ഡയറി തയ്യാറാക്കിയത്. ആ ഡയറി തിരുത്തി ഗൺമാൻ അടക്കമുള്ളവരെ കുറ്റവിമുക്തരാക്കി റിപ്പോർട്ട് നൽകിയെന്നാണ് എസ്ഐടി കണ്ടെത്തൽ. തിരുത്തും മുമ്പുള്ള ഡയറിയ പെൻഡ്രൈവിലാക്കി എഡിജിപി എംആർ അജിത് കുമാറിൻ്റെ ഓഫീസിൽ എത്തിച്ചെന്നാണ് ആദ്യ അന്വേഷണ സംഘം എസ്ഐടിക്ക് നൽകിയ മൊഴി. അതായത് കേസ് ഡയറി തിരുത്തിയെന്ന ഗുരുതര കുറ്റം നീളുന്നത് അജിത് കുമാറിലേക്കാണ്.

