പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍റെ വീട്ടിലെ ഇ ഡി റെയ്ഡിൽ മുഖ്യമന്ത്രി വി ഡി സതീശന് നേർക്ക് ബിനീഷ് കോടിയേരി ആരോപണം ഉന്നയിച്ചു. സിഎംആർഎൽ മാസപ്പടി കേസുമായി ബന്ധപ്പെട്ട് പിണറായിയുടെയും മുഹമ്മദ് റിയാസിന്റെയും വീടുകളിലടക്കം പത്തിടങ്ങളിൽ റെയ്ഡ് നടക്കുമ്പോൾ, വീണാ വിജയനിൽ നിന്ന് ഇഡി മൊഴി എടുക്കുകയാണ്.

തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍റെ വീ‍ട്ടിലെ ഇ ഡി റെയ്ഡിൽ മുഖ്യമന്ത്രി വി ഡി സതീശന് നേർക്ക് ആരോപണവുമായി ബിനീഷ് കോടിയേരി. മുഖ്യമന്ത്രി വി ഡി സതീശൻ ഇന്നലെ പ്രധാനമന്ത്രിയെ കണ്ടു, ഇന്ന് പിണറായിയുടെ വീട്ടിൽ ഇഡി റെയ്ഡ് എന്നാണ് ബിനീഷ് ഫേസ്ബുക്കിൽ കുറിച്ചത്. പിണറായിടെ വിട്ടിൽ റെയ്‌ഡ്‌ നടത്തിയിട്ട് ഒരു കാര്യവും ഇല്ല. മടിയിൽ കനമില്ലാത്ത പിണറായി വിജയൻ മരണം വരെ സിപിഎം ആയിരിക്കും. വല്ല കോൺഗ്രസുകാരന്‍റെയും വീട്ടിൽ പോയി റെയ്‌ഡ്‌ നടത്തിയാൽ, ഇഡി പോരുന്നവഴി ബിജെപിക്ക് ഒരു നേതാവിനെ കിട്ടുമെന്നും ബിനീഷ് പരിഹസിച്ചു.

അതേസമയം, ഇഡി റെയ്ഡ് തുടരുന്നതിനിടെ മുൻ മന്ത്രി മുഹമ്മദ് റിയാസ് രാഷ്ട്രീയ വിമര്‍ശനം ഉന്നയിച്ച് രംഗത്ത് വന്നിരുന്നു. വളഞ്ഞിട്ടടിച്ചോളൂ എന്നും സംഘപരിവാറിന് മുന്നിൽ കുമ്പിടില്ലെന്നും അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു. അവസാന ശ്വാസം വരെയും പോരാടുമെന്നും മുഹമ്മദ് റിയാസ് വ്യക്തമാക്കി. അതേസമയം, സിഎംആർഎൽ മാസപ്പടി കേസിൽ ഇഡി വീണാ വിജയന്‍റെ മൊഴിയെടുക്കുന്നുണ്ട്. തിരുവനന്തപുരത്തെ വീട്ടിൽ ആണ് മൊഴി എടുക്കുന്നത്.

മുന്‍ മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവുമായ പിണറായി വിജയന്റെ വീട്ടിലും സിഎംആര്‍എല്‍ ഓഫീസിലും അടക്കം 10 ഇടങ്ങളിലാണ് ഇഡി റെയ്ഡ് നടക്കുന്നത്. തിരുവനന്തപുരത്തെ വാടക വീട്ടിൽ പിണറായി വിജയൻ ഉള്ളപ്പോഴാണ് ഇഡി എത്തിയത്. കണ്ണൂരിലെ വീട്ടിലും എൻഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് പരിശോധന നടത്തുന്നുണ്ട്. സിഎംആര്‍എല്‍ എംഡി ശശിധരന്‍ കര്‍ത്തയുടെ വീട്ടിലും മുന്‍ മന്ത്രി മുഹമ്മദ് റിയാസിന്‍റെ കോഴിക്കോട്ടെ വീട്ടിലും റെയ്ഡ് നടക്കുന്നുണ്ട്. കേസില്‍ ഇ ഡി അന്വേഷണം തുടരാമെന്ന ഹൈക്കോടതി ഉത്തരവിന് പിന്നാലെയാണ് നടപടി.