മുകുന്ദനെ ആനത്താവളത്തിന് പുറത്തേക്ക് കൊണ്ടുപോകാറില്ലായിരുന്നു

തൃശ്ശൂര്‍: ഗുരുവായൂര്‍ ദേവസ്വം ബോര്‍ഡിന്റെ കൊമ്പനാന മുകുന്ദന്‍ ചരിഞ്ഞു. 44 വയസ്സുള്ള കൊമ്പന്‍ ദീര്‍ഘനാളായി ചികിത്സയിലായിരുന്നു. കോഴിക്കോട് സാമൂതിരി രാജാ 1986 സെപ്റ്റംബര്‍ എട്ടിനാണ് മുകുന്ദനെ ഗുരുവായൂര്‍ ക്ഷേത്രത്തില്‍ നടയിരുത്തുന്നത്. 2006 മുതല്‍ ഇടത്തെ പിന്‍കാല്‍ മടങ്ങാത്ത അവസ്ഥയിലായിരുന്നു. ഇതേ തുടര്‍ന്ന് മുകുന്ദനെ ആനത്താവളത്തിന് പുറത്തേക്ക് കൊണ്ടുപോകാറില്ലായിരുന്നു. ജഡം വൈകിട്ടോടെ കോടനാട് വനത്തില്‍ സംസ്‌കരിക്കും. 

ആനത്താവളത്തിനകത്ത് സ്ഥിരമായി മുകുന്ദനെ നടത്തിക്കാറുണ്ടായിരുന്നു. രണ്ടാഴ്ച മുമ്പ് തളര്‍ന്നു വീണ കൊമ്പനെ ക്രെയിന്‍ ഉപയോഗിച്ചാണ് എഴുന്നേല്‍പ്പിച്ചത്. ഇതിനുശേഷം തീര്‍ത്തും അവശനായിരുന്നു. ജഡം ഇന്ന് വൈകിട്ടോടെ കോടനാട് വനത്തില്‍ സംസ്‌കരിക്കുമെന്നാണ് ദേവസ്വം അധികൃതര്‍ അറിയിച്ചിരിക്കുന്നത്. മുകുന്ദന്റെ വിയോഗത്തോടെ ഗുരുവായൂര്‍ ദേവസ്വത്തിലെ ആനകളുടെ എണ്ണം 38 ആയി ചുരുങ്ങി.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ്