ഹക്കീം ഫൈസി ആദൃശ്ശേരിയെ ബഹിഷ്ക്കരിക്കണമെന്ന് സമസ്ത യുവജന, വിദ്യാര്‍ത്ഥി വിഭാഗം തിങ്കളാഴ്ച യോഗം  ചേര്‍ന്ന് തീരുമാനമെടുത്തിരുന്നു.

മലപ്പുറം: ഹക്കീം ഫൈസി ആദൃശ്ശേരി കോര്‍ഡിനേഷന്‍ ഓഫ് ഇസ്ലാമിക് കോളേജസ് ജനറല്‍ സെക്രട്ടറി സ്ഥാനം രാജിവയ്ക്കും. സമസ്തയുടെ കടുത്ത സമ്മര്‍ദത്തെത്തുടര്‍ന്ന് സിഐസി പ്രസിഡന്റ് കൂടിയായ പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍ ഇന്നലെ രാത്രി ആദൃശ്ശേരിയെ വിളിച്ചുവരുത്തി രാജി ആവശ്യപ്പെടുകയായിരുന്നു.

ഹക്കീം ഫൈസി ആദൃശ്ശേരിയെ ബഹിഷ്ക്കരിക്കണമെന്ന് സമസ്ത യുവജന, വിദ്യാര്‍ത്ഥി വിഭാഗം തിങ്കളാഴ്ച യോഗം ചേര്‍ന്ന് തീരുമാനമെടുത്തിരുന്നു. പിന്നാലെ ചൊവ്വാഴ്ച വൈകിട്ട് നടന്ന ഒരു ചടങ്ങിൽ സാദിഖലി തങ്ങള്‍ ആദൃശ്ശേരിയുമായി വേദി പങ്കിട്ടത് വിവാദമായിരുന്നു. പിന്നാലെ രാത്രി ഹക്കീ ഫൈസി ആദ്യശ്ശേരിയെ പണക്കാട്ടേക്ക് വിളിച്ചുവരുത്തിയ സിഐസി പ്രസിഡന്റ് കൂടിയായ സാദിഖലി തങ്ങള്‍ രാജി ആവശ്യപ്പെടുകയായിരുന്നു. പാണക്കാട്ടെ കൂടിക്കാഴ്ചയില്‍ പികെ കുഞ്ഞാലിക്കുട്ടിയും ആബിദ് ഹുസൈന്‍ തങ്ങളും പങ്കെടത്തു.

കൂടിക്കാഴ്ചയ്ക്ക് ശേഷം ഒന്നും പ്രതികരിക്കാതെയാണ് ഹക്കീം ഫൈസി ആദൃശ്ശേരി മടങ്ങിയത്. ആദൃശ്ശേരി രാജിക്കത്ത് നല്‍കുമെന്ന് പിന്നീട് മാധ്യമങ്ങളെ കണ്ട പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍ പ്രതികരിച്ചു. സമസ്ത കടുത്ത വിയോജിപ്പ് അറിയിച്ചതോടെ ഭിന്നതകള്‍ ചര്‍ച്ച ചെയ്ത് പരിഹരിക്കുമെന്ന പ്രതികരണവുമായി പി.കെ കുഞ്ഞാലിക്കുട്ടി രംഗത്തെത്തിയിരുന്നു. സമസ്തയും സി.ഐ.സി ജനറല്‍ സെക്രട്ടറിയും വാഫി സംവിധാനത്തിന്റെ ബുദ്ധികേന്ദ്രവുമായ ഹക്കീ ഫൈസി ആദൃശ്ശേരിയുമായുള്ള ഭിന്നത കഴിഞ്ഞ കുറച്ചു മാസങ്ങളായി രൂക്ഷമായിരുന്നു. സംഘടനാ വിരുദ്ധ പ്രവര്‍ത്തനം ചൂണ്ടിക്കാട്ടി എല്ലാഘടകങ്ങളില്‍ നിന്നും ഹക്കീ ഫൈസി ആദൃശ്ശേരിയെ നേരത്തെ സമസ്ത പുറത്താക്കിയിരുന്നു.