കടയ്ക്കാവൂർ പോക്സോ കേസ്; അമ്മയെ കള്ളക്കേസില്‍ കുടുക്കിയെന്ന ആരോപണം ഐജി അന്വേഷിക്കും
പരാതി വ്യാജമാണെന്ന് യുവതിയുടെ ഇളയ മകൻ ഏഷ്യാനെറ്റ് ന്യൂസിനോട് ഇന്നലെ വെളിപ്പെടുത്തിയിരുന്നു. കേസിൽ പൊലീസ് അനാവശ്യ തിടുക്കം കാണിച്ചുവെന്ന് വനിത കമ്മീഷൻ ഉൾപ്പടെ ആക്ഷേപം ഉന്നയിച്ചിരുന്നു.
തിരുവനന്തപുരം: കടയ്ക്കാവൂരിൽ യുവതിയെ ഭർത്താവ് പോക്സോ കേസിൽ കുരുക്കിയതാണെന്ന ആക്ഷേപത്തിൽ ഐജി ഹർഷിത അട്ടല്ലൂരി അന്വേഷണം നടത്തുമെന്ന് ഡിജിപി ലോക്നാഥ് ബെഹ്റ അറിയിച്ചു. പരാതി വ്യാജമാണെന്ന് യുവതിയുടെ ഇളയ മകൻ ഇന്നലെ ഏഷ്യാനെറ്റ് ന്യൂസിനോട് ഇന്നലെ വെളിപ്പെടുത്തിയിരുന്നു. കേസിൽ പൊലീസ് അനാവശ്യ തിടുക്കം കാണിച്ചുവെന്ന് വനിത കമ്മീഷൻ ഉൾപ്പടെ ആക്ഷേപം ഉന്നയിച്ചിരുന്നു. കേസിൽ പൊലീസ് അനാവശ്യ തിടുക്കം കാണിച്ചുവെന്നായിരുന്നു ആക്ഷേപം. പൊലീസിനെതിരെ സിഡബ്ല്യുസിയും രംഗത്തെത്തിയിരുന്നു.
കടയ്ക്കാവൂരിൽ അമ്മയ്ക്ക് എതിരായ പോക്സോ കേസിൽ എഫ്ഐആറിൽ പരാതിക്കാരന്റെ സ്ഥാനത്ത് പേരു ചേർത്ത സംഭവത്തിൽ പരാതി നൽകാനൊരുങ്ങിയിരിക്കുകയാണ് ബാലക്ഷേമ സമിതി. ആഭ്യന്തര സെക്രട്ടറിക്കും ഡിജിപിക്കും പരാതി നൽകാനാണ് നീക്കം. കൗൺസിലിംഗ് നൽകാൻ ആവശ്യപ്പെട്ട് പൊലീസ് നൽകിയ കത്തും പരാതിക്കൊപ്പം നൽകും. പൊലീസിനോടും വിശദീകരണം ആവശ്യപ്പെടും. എഫ്ഐആറിൽ പരാതിക്കാരന്റെ സ്ഥാനത്ത് ശിശുക്ഷേമ സമിതി ചെയർ പേഴ്‌സന്റെ പേരു ചേർത്തത് നേരത്തെ വിവാദമായിരുന്നു.
Read Also: 'അത് കള്ളക്കേസ്', അമ്മയ്ക്ക് എതിരെ പോക്സോ ചുമത്തിയതിൽ കുടുംബം നിയമനടപടിക്ക്...
ഇതിനെതിരെ ജില്ലാ ചൈൽഡ‍് വെൽഫെയർ കമ്മിറ്റി അധ്യക്ഷ അഡ്വ. എൻ സുനന്ദ രംഗത്തെത്തിയിരുന്നു. കുട്ടി ലൈംഗികപീഡനത്തിന് ഇരയായെന്ന വിവരം പൊലീസിനെ അറിയിച്ചത് ശിശുക്ഷേമസമിതിയല്ലെന്ന് ജില്ലാ ചൈൽഡ‍് വെൽഫെയർ കമ്മിറ്റി അധ്യക്ഷ അഡ്വ. എൻ സുനന്ദ ഏഷ്യാനെറ്റ് ന്യൂസിനോട് വ്യക്തമാക്കി. പൊലീസ് ശിശുക്ഷേമസമിതിയോട് കുട്ടിക്ക് കൗൺസിലിംഗ് കൊടുത്ത് റിപ്പോർട്ട് നൽകാൻ മാത്രമാണ് പറഞ്ഞത്. അത് ചെയ്തിട്ടുണ്ടെന്നും പൊലീസ് എഫ്ഐആറിൽ വിവരമറിയിച്ചത് സിഡബ്ല്യുസി ആണെന്ന് എഴുതിയത് തെറ്റാണെന്നും ശിശുക്ഷേമസമിതി അധ്യക്ഷ വ്യക്തമാക്കിയിരുന്നു.