Asianet News MalayalamAsianet News Malayalam

ഹര്‍ത്താലിനിടെ പരക്കെ അക്രമം; സംസ്ഥാനത്ത് 233 പേരെ അറസ്റ്റ് ചെയ്തെന്ന് പൊലീസ്

കണ്ണൂരിൽ ദേശീയപാത ഉപരോധിച്ച വെൽഫയർ പാർട്ടി പ്രവർത്തകരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി. 65ലധികം പേരെ പൊലീസ് കരുതൽ തടങ്കലിൽ എടുത്തിരിക്കുകയാണ്.

hartal against caa many people arrested in kerala
Author
Thiruvananthapuram, First Published Dec 17, 2019, 10:26 AM IST

തിരുവനന്തപുരം: ദേശീയ പൗരത്വ നിയമ ഭേദഗതിക്കെതിരെ സംസ്ഥാനത്ത് വിവിധ സംഘടനകൾ ആഹ്വാനം ചെയ്ത ഹര്‍ത്താലിൽ പരക്കെ അക്രമം. ഹർത്താൽ അനുകൂലികൾ പലയിടങ്ങളിലും ബസുകള്‍ തടയുകയും ചിലയിടങ്ങളില്‍ ബസുകള്‍ക്ക് നേരെ കല്ലെറിയുകയും ചെയ്തു. കടകൾ അടപ്പിക്കാനും വാഹനങ്ങൾ തടയാനും ശ്രമിച്ചവരെ പൊലീസ് അറസ്റ്റ് ചെയ്തു നീക്കി. സംസ്ഥാനത്ത് 233 പേരെ അറസ്റ്റ് ചെയ്തെന്ന് പൊലീസ് അറിയിച്ചു. പല ജില്ലകളിലും സ്വകാര്യ ബസുകൾ സർവീസ് നടത്തുന്നില്ല. മുൻകരുതലിന്‍റെ ഭാഗമായി സംസ്ഥാനത്തിന്‍റെ വിവിധ ഭാഗങ്ങളിൽ നിന്നായി നിരവധി പേരെ കരുതൽ തടങ്കലിലാക്കി.

വയനാട്ടിൽ കെഎസ്ആർടിസി ബസിന് നേരെ കല്ലേറുണ്ടായി. പാലക്കാട് വാഹനങ്ങൾ തടയാനെത്തിയവർക്ക് നേരെ പോലീസ് ലാത്തി വീശി. കോഴിക്കോട് കടകൾ അടപ്പിക്കാനും വാഹനങ്ങൾ തടയാനും ശ്രമിച്ച രണ്ട് പേരെ പൊലീസ് കസ്റ്റഡിയിലെടുത്തു. നഗരത്തിൽ പ്രകടനം നടത്തിയ മുപ്പതോളം എസ്ഡിപിഐ പ്രവ‍ത്തകരെ അറസ്റ്റ് ചെയ്തു നീക്കി. കണ്ണൂരിൽ ദേശീയപാത ഉപരോധിച്ച വെൽഫയർ പാർട്ടി പ്രവർത്തകരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി. 65ലധികം പേരെ പൊലീസ് കരുതൽ തടങ്കലിൽ എടുത്തിരിക്കുകയാണ്.

കാസർകോട് ഹർത്താൽ ഭാഗികമാണ്. സ്വകാര്യ ബസ്സുകൾ സർവീസ് നടത്തുന്നില്ല. ഹർത്താലനുകൂലികൾ നടത്തിയ മാർച്ചിൽ വാഹനങ്ങൾ തടഞ്ഞതോടെ, പൊലീസ് മാർച്ച് തടഞ്ഞു. ഒരാളെ കസ്റ്റഡിയിലെടുത്തു. ആലുവ കുട്ടമശ്ശേരിയിൽ കെഎസ്ആർടിസി ബസിന് നേരെ കല്ലേറുണ്ടായി. തിരുവനന്തപുരത്ത് നിന്ന് മൂന്നാറിലേക്ക് വന്ന മിന്നൽ ബസിന് നേരെ പുലർച്ചെ 3.50നാണ് കല്ലേറുണ്ടായത്. ബസിന്‍റെ മുൻവശത്തെ ചില്ല് തകർന്നു. ആലപ്പുഴയിൽ ബസിന്‍റെ താക്കോൽ ഹർത്താൽ അനുകൂലികൾ ഊരിയെടുത്തു.

രാവിലെ ആറ് മണി മുതല്‍ വൈകിട്ട് ആറ് മണി വരെയാണ് ഹര്‍ത്താല്‍ പ്രഖ്യാപിച്ചിരിക്കുന്നത്. വെല്‍ഫയര്‍ പാര്‍ട്ടി, എസ്‍ഡിപിഐ, ബിഎസ്പി, ഡിഎച്ച്ആര്‍എം, പോരാട്ടം തുടങ്ങിയ സംഘടനകളാണ് ഇന്നത്തെ ഹര്‍ത്താലിന് ആഹ്വാനം ചെയ്തിരിക്കുന്നത്. മുന്‍കൂര്‍ അനുമതി ഇല്ലാത്തതിനാല്‍ ഹര്‍ത്താല്‍ നിയമവിരുദ്ധമെന്ന് പൊലീസ് പ്രഖ്യാപിച്ചിട്ടുണ്ട്. ഹര്‍ത്താലിന്റെ മറവില്‍ അക്രമം നടത്തുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്നും പൊലീസ് വ്യക്തമാക്കിയിട്ടുണ്ട്. ഇന്നത്തെ സ്കൂൾ പരീക്ഷകൾക്ക് മാറ്റമില്ല.

 

  • പത്തനംതിട്ട അടൂരിൽ പ്രകടനം നടത്തിയ 35 എസ്‍ഡിപിഐ പ്രവർത്തകരെ കസ്റ്റഡിയിലെടുത്തു.ജില്ലയില്‍  കടകൾ അടഞ്ഞ് കിടക്കുകയാണ്. എന്നാല്‍ കെഎസ് ആർടിസി  സർവ്വീസ് നടത്തുന്നുണ്ട്. 
  • മലപ്പുറം ജില്ലയിൽ ആകെ 19 കേസുകളിലായി 58 പേരെ പൊലീസ് അറസ്റ്റ് ചെയ്തു. 
  • പാലക്കാട് പുതുപ്പള്ളി തെരുവിൽ എസ്‍ഡിപിഐ,  വെൽഫയർ പാർട്ടി പ്രവർത്തകർക്ക് പ്രകടനം നടത്താൻ പൊലീസ് അനുമതി നൽകാത്തതിൽ പ്രതിഷേധംപൊലീസും പ്രവർത്തകരും തമ്മിൽ വാക്കേറ്റം 

  • ഹർത്താൽ കാരണം കുട്ടികൾക്ക് പരീക്ഷയ്ക്ക് എത്താൻ ബുദ്ധിമുട്ടായെന്ന് തൊടുപുഴയിലെ രക്ഷിതാക്കൾ. വാഹനം കിട്ടാത്തതിനാൽ നിരവധി കുട്ടികൾക്ക് പരീക്ഷ എഴുതാനായില്ല. ഉച്ചയ്ക്കുള്ള പരീക്ഷകൾക്കായി കുട്ടികൾ രാവിലെ എത്തി

  • ഹർത്താലനുകൂലികൾ  വാഹനം തടസ്സപ്പെടുത്തുന്നത് മൂലം  ആലപ്പുഴ മണ്ണഞ്ചേരി റൂട്ടിൽ കെഎസ്ആർടിസി താൽക്കാലികമായി സർവീസ് നിർത്തി

  • പാലക്കാട് കെഎസ്ആർടിസി സ്റ്റാന്റിൽ ഹർത്താൽ അനുകൂലികള്‍ പ്രകടനം നടത്തി. റോഡ് ഉപരോധിച്ചവർക്ക് നേരെ പൊലീസ് ലാത്തി വീശി. പ്രവർത്തകരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി. 

  • തളിപ്പറമ്പിൽ ക്യാമ്പസ് ഫ്രണ്ട് നേതാവ് അറസ്റ്റില്‍. തളിപ്പറമ്പിൽ ബസ് ഡ്രൈവറെ മർദിച്ച കേസിലാണ് ക്യാന്പസ് ഫ്രണ്ട് നേതാവ് അബൂബക്കറിനെ അറസ്റ്റ് ചെയ്തത്.

  • കണ്ണൂരിൽ 13 എസ്ഡിപിഐ പ്രവർത്തകർ കരുതൽ തടങ്കലിലാണ്. ഫ്രറ്റേണിറ്റി മൂവ്മെന്റ് ചെങ്ങന്നൂർ മണ്ഡലം പ്രസിഡന്റും, വെൽഫയർ പാർട്ടി പാണ്ടനാട് പഞ്ചായത്ത്‌ കമ്മിറ്റി സെക്രട്ടറി അനീഷ് പാണ്ടനാട്, ദലിത് സംഘടനാ നേതാവ് സതീഷ് കുമാർ എന്നിവരെയും ചെങ്ങന്നൂർ പൊലീസ് കരുതൽ തടങ്കലിലാക്കി. ഇന്നലെ രാത്രിയാണ് ഇരുവരെയും കരുതൽ തടങ്കലിലാക്കിയത്. 

  • വയനാട് മാനന്തവാടിയിൽ എസ്‍ഡിപിഐ ജില്ലാ സെക്രട്ടറി ഉസ്മാൻ കുണ്ടാല ഉൾപ്പെടെ 36 പേർ കരുതൽ തടങ്കലിൽ. 

  • തൊടുപുഴയിൽ പൊലീസും ഹർത്താൽ അനുകൂലികളും തമ്മിൽ സംഘർഷം. പ്രതിഷേധ മാർച്ചിന് അനുമതി നൽകാത്തതിലാണ്‌ പ്രതിഷേധം. മുപ്പതോളം പേരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി.

  • ആറ്റിങ്ങൽ പ്രകടനം നടത്തിയ 25 ഓളം പേരെ ആറ്റിങ്ങൽ പോലീസ് അറസ്റ്റു ചെയ്തു.

  • പത്തനാപുരം കെഎസ്ആര്‍ടിസി ബസിന് നേരേ കല്ലേറ്. ഡ്രൈവര്‍ക്ക് പരിക്കേറ്റു. വിതിര ഡിപ്പോയിലെ ഡ്രൈവര്‍ സന്തോഷ് കുമാറിനാണ് പരിക്കേറ്റത്.

  • പത്തനാപുരത്ത് ബസുകള്‍ക്ക് നേരേ കല്ലേറ്. സ്കൂള്‍ വിദ്യാര്‍ത്ഥിനിക്കും ഡ്രൈവര്‍ക്കും പരിക്കേറ്റു.

Follow Us:
Download App:
  • android
  • ios