മത വിദ്വേഷ പ്രസംഗം; പി സി ജോർജിനെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസ്
ഡിജിപി അനിൽകാന്തിൻ്റെ നിർദ്ദേശപ്രകാരമാണ് നടപടി. കേസ് എടുക്കണമെന്നാവശ്യപ്പെട്ട് യൂത്ത് ലീഗ് ഉൾപ്പെടെ ഡിജിപിക്ക് പരാതി നൽകിയിരുന്നു.
തിരുവനന്തപുരം: മത വിദ്വേഷ പ്രസംഗം നടത്തിയെന്ന പരാതിയിൽ മുൻ എംഎൽഎ പി സി ജോർജിനെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസ്. തിരുവനന്തപുരം ഫോർട്ട് പൊലീസ് ആണ് കേസ് എടുത്തിരിക്കുന്നത്. ഡിജിപി അനിൽകാന്തിൻ്റെ നിർദ്ദേശപ്രകാരമാണ് നടപടി.
കേസ് എടുക്കണമെന്നാവശ്യപ്പെട്ട് യൂത്ത് ലീഗ് ഉൾപ്പെടെ ഡിജിപിക്ക് പരാതി നൽകിയിരുന്നു. ഹിന്ദു മുസ്ലീം വൈരം ഉണ്ടാക്കുന്ന രീതിയിലും മതസ്പര്‍ദ്ധ വളര്‍ത്തുന്ന രീതിയിലും പ്രകോപനപരമായി പ്രസംഗിച്ചതിനാണ് കേസെന്ന് എഫ്ഐആറില്‍ പറയുന്നു. പിസി ജോര്‍ജ്ജിന്‍റെ മൊഴി ഉള്‍പ്പടെ വരും ദിവസങ്ങളില്‍ രേഖപ്പെടുത്തിയ ശേഷമായിരിക്കും തുടര്‍ നടപടിയെന്ന് ഫോര്‍ട്ട് പൊലീസ് അറിയിച്ചു153 എ വകുപ്പ് പ്രകാരമാണ് കേസ്.
ഹിന്ദു മഹാപരിഷത്ത് തിരുവനന്തപുരത്ത് നടത്തിയ 'അനന്തപുരി ഹിന്ദു മഹാസമ്മേളനം' ഉദ്ഘാടനം ചെയ്യുമ്പോഴാണ് പി സി ജോർജ് വിവാദ പ്രസംഗം നടത്തിയത്. പ്രസംഗത്തിലുടനീളം മുസ്‌ലിം സമുദായത്തെ വർഗീയമായി അധിക്ഷേപിക്കുകയും ബോധപൂർവം വർഗീയ ചേരിതിരിവ് സൃഷ്ടിക്കാൻ ശ്രമിക്കുന്നതായും ജോർജിനെതിരായ പരാതിയിൽ പറയുന്നു.
കച്ചവടം ചെയ്യുന്ന മുസ്‌ലീങ്ങൾ പാനീയങ്ങളിൽ വന്ധ്യത വരുത്താനുള്ള മരുന്നുകൾ ബോധപൂർവം കലർത്തുന്നു. മുസ്‌ലീങ്ങൾ അവരുടെ ജനസംഖ്യ വർധിപ്പിച്ച് ഇതൊരു മുസ്ലിം രാജ്യമാക്കി മാറ്റാൻ ശ്രമിക്കുന്നു, മുസ്‌ലിം പുരോഹിതർ ഭക്ഷണത്തിൽ മൂന്ന് പ്രാവശ്യം തുപ്പിയ ശേഷം വിതരണം ചെയ്യുന്നു, മുസ്‌ലിം കച്ചവടക്കാർ അവരുടെ സ്ഥാപനങ്ങൾ അമുസ്ലിം മേഖലകളിൽ സ്ഥാപിച്ച് അവരുടെ സമ്പത്ത് കവർന്നു കൊണ്ടുപോകുന്നു തുടങ്ങി വളരെ ഗൗരവമായ നുണയാരോപണങ്ങളാണ് അദ്ദേഹം പ്രസംഗിച്ചതെന്നും പരാതിയിൽ വ്യക്തമാക്കി. മുസ്‌ലിം സമുദായത്തെ സംശയത്തിന്റെ മുനയിൽ നിറുത്താനും മറ്റു സമുദായത്തിലെ വിശ്വാസികൾക്കിടയിൽ വർഗീയ ചേരിതിരിവ് സൃഷ്ടിക്കാനും മാത്രമാണ് കാരണമാകുകയെന്നും പരാതിയിൽ പറഞ്ഞിരുന്നു.
Read Also: കടുത്ത വിമര്‍ശനം നേരിട്ട് പി സി ജോര്‍ജ് ; 'കൈകൂപ്പി' മകന്‍ ഷോണ്‍ ജോര്‍ജ്
മുസ്ലിം വിരുദ്ധവും വർഗീയവുമായ പ്രസംഗം നടത്തിയ മുൻ എംഎൽഎ പി സി ജോർജ് (P C George) കടുത്ത വിമര്‍ശനങ്ങള്‍ നേരിടുന്നതിനിടെ സാമൂഹ്യ മാധ്യമങ്ങളില്‍ ചര്‍ച്ചയായി മകന്‍ ഷോണ്‍ ജോര്‍ജിന്‍റെ (Shone George) പ്രതികരണം. ഫേസ്ബുക്കില്‍ 'കൈകൂപ്പുന്ന' ഇമോജിയാണ് ഷോണ്‍ ജോര്‍ജ് പങ്കുവെച്ചിരിക്കുന്നത്. പിതാവായ പി സി ജോര്‍ജിന്‍റെ പരാമര്‍ശങ്ങളില്‍ മനം മടുത്താണോ ഇത്തരമൊരു പ്രതികരണം നടത്തിയതെന്നാണ് പലരും ഈ പോസ്റ്റിനോട് പ്രതികരിക്കുന്നത്.
അതേസമയം, പി സി ജോർജിനെതിരെ കടുത്ത വിമര്‍ശനങ്ങളാണ് കോണ്‍ഗ്രസ് യുവ നേതാക്കള്‍ ഉയര്‍ത്തിയത്. ഷാഫി പറമ്പില്‍, വി ടി ബല്‍റാം, രാഹുല്‍ മാങ്കൂട്ടത്തില്‍ എന്നിവര്‍ കടുത്ത ഭാഷയിലാണ് പി സി ജോര്‍ജിനെ വിമര്‍ശിച്ചത്. സ്ഥിരമായി അങ്ങേയറ്റത്തെ ഹീനമായ വർഗീയത പൊതുവേദികളിൽ പ്രചരിപ്പിക്കുന്ന പി സി ജോർജിനെതിരെ നിയമാനുസരണം കേസെടുക്കാൻ കേരളാ പൊലീസിന് എന്താണ് തടസമെന്ന് മനസ്സിലാവുന്നില്ലെന്ന് വി ടി ബല്‍റാം പറഞ്ഞു.
സാംക്രമിക രോഗമായി പടരാൻ ആഗ്രഹിക്കുന്ന വർഗീയതയുടെ സഹവാസിയാണ് പി സി ജോർജ് എന്ന് ഷാഫി പറമ്പില്‍ തുറന്നടിച്ചു. തരാതരം പോലെ ഏത് വൃത്തികേടും എന്ത് തരം വർഗീയതയും ഒഴുകുന്ന ആ അഴുക്കു ചാലിൽ നിന്ന് കഴിഞ്ഞ ദിവസം ബഹിർഗമിച്ച വാക്കുകളുടെ ദുർഗന്ധവും അറപ്പും ഇനിയും മാറിയിട്ടില്ലെന്നായിരുന്നു രാഹുല്‍ മാങ്കൂട്ടത്തലിന്‍റെ ഫേസ്ബുക്ക് പോസ്റ്റ്. നേരത്തെ, പിസി ജോർജിനെതിരെ യൂത്ത് ലീഗ് പരാതി നല്‍കിയിരുന്നു.
Read Also: പി സി ജോര്‍ജിന്റെത് വിടുവായിത്തങ്ങളായി തള്ളിക്കളയാനാകില്ലെന്ന് സിപിഐഎം