സമാധാനപരമായി ആർക്കും സമരം ചെയ്യാം; ചെന്നിത്തലയ്‌ക്ക് എതിരായ ഹര്‍ജി തള്ളി
സമാധാനപരമായ പ്രതിഷേധങ്ങൾക്ക് ആഹ്വനം ചെയ്യാൻ പാർട്ടികൾക്ക് അവകാശമുണ്ടെന്ന മുൻ ഉത്തരവ് ചൂണ്ടിക്കാട്ടിയാണ് നടപടി. ഹർത്താലിനെ തുടർന്നുണ്ടായ നഷ്ടം ചെന്നിത്തലയിൽ നിന്ന് ഈടാക്കാനാകില്ലെന്ന് കോടതി.
കൊച്ചി: 2017 ഒക്ടോബര്‍ 16 ന് യുഡിഎഫ് നടത്തിയ ഹര്‍ത്താല്‍ നിയമവിരുദ്ധമായി പ്രഖ്യാപിക്കണമെന്ന ഹര്‍ജി ഹൈക്കോടതി തള്ളി. ഹര്‍ത്താലിനെ തുടര്‍ന്നുണ്ടായ നഷ്ടം പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയില്‍ നിന്ന് ഈടാക്കാനാകില്ലെന്നും ഹൈക്കോടതി പറഞ്ഞു.
രമേശ് ചെന്നിത്തല ആഹ്വാനം ചെയ്ത ഹർത്താൽ നിയമ വിരുദ്ധമായി പ്രഖ്യാപിക്കണമെന്നും ഹർത്താലിലുണ്ടായ നഷ്ടം അദ്ദേഹത്തിൽ നിന്ന് ഈടാക്കണമെന്നുമായിരുന്നുമുള്ള സ്വകാര്യ ഹർജിയാണ് ഹൈക്കോടതി തള്ളിയത്. സമാധാനപരമായ പ്രതിഷേധത്തിന് ആഹ്വാനം ചെയ്യാൻ രാഷ്ട്രീയ പാർട്ടികൾക്ക് അവകാശമുണ്ടെന്ന് ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കി. ചങ്ങനാശ്ശേരി മാടമ്പള്ളി പഞ്ചായത്ത് അംഗം സോജൻ പാവിയോസ് ആണ് ഹർജിയുമായി കോടതിയെ സമീപിച്ചത്.
കേന്ദ്ര - സംസ്ഥാന നയങ്ങൾക്കെതിരെയാണ് സംസ്ഥാനത്ത് ഹര്‍ത്താലിന് ആഹ്വാനം ചെയ്തത്. ഇന്ധന വിലവർധനവിനെതിരെ ആയിരുന്നു പ്രധാനമായും ഹർത്താൽ. ജിഎസ്ടി നടപ്പാക്കിയതിലെ അപാകത പരിഹരിക്കണമെന്നും ഹർത്താലിൽ ആവശ്യം ഉന്നയിച്ചിരുന്നു. ഹർത്താലിനെ തുടർന്ന് സംസ്ഥാനത്തെ വിവിധഭാഗങ്ങളില്‍ 89 ഓളം കേസുകള്‍ രജിസ്റ്റർ ചെയ്തിരുന്നു. ഈ കേസുകളിൽ രമേശ് ചെന്നിത്തലയെ പ്രതിയാക്കി നഷ്ടം ഈടാക്കണമെന്നായിരുന്നു പ്രധാന ആവശ്യം.