തൃശ്ശൂര്‍ പൂരത്തിന്‍റെ സാമ്പിൾ വെടിക്കെട്ടിന് രാത്രി  7മണിക്ക് പാറമേക്കാവ് ദേവസ്വവും 8 മണിക്ക് തിരുവമ്പാടി ദേവസ്വവും വെടിക്കെട്ടിന് തിരി കൊളുത്തും. 

തൃശ്ശൂര്‍: തൃശ്ശൂര്‍ പൂരത്തിന്‍റെ സാമ്പിള്‍ വെടിക്കെട്ട് ഇന്ന്. സ്വരാജ് റൗണ്ടില്‍ നിന്ന് വെടിക്കെട്ട് കാണാന്‍ അനുമതിയില്ലെന്ന് കണ്‍ട്രോളര്‍ ഓഫ് എക്സ്പ്ലോസീവ് കേരള മേധാവി ഡോ. പി കെ റാണ വ്യക്തമാക്കി. സുരക്ഷിത അകലം പാലിച്ച് സ്വരാജ് റൗണ്ടില്‍ വെടിക്കെട്ട് കാണാന്‍ സ്ഥലമുണ്ടെന്നായിരുന്നു പാറമേക്കാവ് ദേവസ്വത്തിന്‍റെ പ്രതികരണം. സാമ്പിള്‍ വെടിക്കെട്ടിന് പൂര നഗരി ഒരുങ്ങുമ്പോഴാണ് സ്വരാജ് റൗണ്ടില്‍ കാണികളെ അനുവദിക്കാനാവില്ലെന്ന നിലപാട് കണ്‍ട്രോളര്‍ ഓഫ് എക്സ്പ്ലോസീവ് കേരള മേധാവി ഡോ. പി കെ റാണ ആവര്‍ത്തിച്ചത്. നൂറുമീറ്റര്‍ പരിധി സുപ്രീംകോടതി നിര്‍ദ്ദേശമാണ്. അത് ലംഘിക്കാനാവില്ലെന്നും കണ്‍ട്രോളര്‍ വിശദീകരിച്ചു.

Add Asianetnews as a Preferred SourcegooglePreferred

സ്വരാജ് റൗണ്ടില്‍ തന്നെ നൂറുമീറ്റര്‍ പരിധിക്കപ്പുറമുള്ള സ്ഥലമുണ്ടെന്നും അവിടെ കാണികളെ അനുവദിക്കണമെന്നുമായിരുന്നു പാറമേക്കാവിന്‍റെ നിലപാട്. പെസ പ്രതിനിധികള്‍ വൈകുന്നേരം വെടിക്കെട്ട് നടക്കുന്ന തേക്കിന്‍ കാട് മൈതാനത്ത് പരിശോധനയ്ക്ക് എത്തുന്നുണ്ട്. തീരുമാനത്തില്‍ പെസ ഉറച്ചു നിന്നാല്‍ സ്വരാജ് റൗണ്ടില്‍ കാണികളുണ്ടാവില്ല. അതിനിടെ ഇരു ദേവസ്വങ്ങളുടെയും ചമയ പ്രദര്‍ശനം തുടങ്ങി.തിരുവമ്പാടിയുടെ ചമയപ്രദര്‍ശനം മന്ത്രി കെ രാധാകൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു. പാറമേക്കാവിന്‍റെ ചമയപ്രദർശനം സുരേഷ് ഗോപി ഉദ്ഘാടനം ചെയ്തു. നാളെയും പ്രദർശനമുണ്ടാവും. ഗവർണർ ആരിഫ് മുഹമ്മദ്‌ ഖാൻ ഉൾപ്പടെയുള്ള പ്രമുഖർ നാളെ പ്രദർശനം കാണാൻ എത്തും