'ഉടന്‍ ജോലിക്ക് കയറണം'; ഡോക്ടർമാര്‍ക്ക് അടക്കം അന്ത്യശാസനവുമായി ആരോഗ്യവകുപ്പ്
483 ഡോക്ടര്‍മാരും 97 മറ്റ് ജീവനക്കാരും ഉള്‍പ്പെടെ 580 ജീവനക്കാരാണ് സര്‍വ്വീസില്‍ നിന്ന് വിട്ടുനില്‍ക്കുന്നത്.
തിരുവനന്തപുരം: ആരോഗ്യവകുപ്പിൽ അനധികൃതമായി സർവ്വീസിൽ നിന്നും വിട്ടു നിൽക്കുന്ന ജീവനക്കാർക്ക് അന്ത്യശാസനം. 2019 നവംബര്‍ 30ന് മുമ്പായി സര്‍വ്വീസില്‍ പ്രവേശിക്കാനാണ് അന്ത്യശാസനം നല്‍കിയിരിക്കുന്നത്. ഈ മാസം 30 ന് മുമ്പ് ഹാജരാകാത്തവർക്ക് ഇനി ഒരു അവസരം ഉണ്ടാകില്ലെന്ന് ആരോഗ്യവകുപ്പ് അറിയിച്ചിട്ടുണ്ട്. 483 ഡോക്ടര്‍മാരും 97 മറ്റ് ജീവനക്കാരും ഉള്‍പ്പെടെ 580 ജീവനക്കാരാണ് സര്‍വ്വീസില്‍ നിന്ന് വിട്ടുനില്‍ക്കുന്നത്. സമയപരിധിക്കുള്ളിൽ സർവ്വീസിൽ തിരികെയെത്തിയില്ലെങ്കിൽ പിരിച്ചുവിടല്‍ അടക്കമുള്ള നടപടി സ്വീകരിക്കുമെന്ന് മന്ത്രി വ്യക്തമാക്കി.
അവസരം നല്‍കിയിട്ടും അനധികൃതമായി ജോലിക്ക് ഹാജരാകാതിരുന്ന 36 ഡോക്ടര്‍മാരെ മന്ത്രിയുടെ കര്‍ശന നിര്‍ദ്ദേശത്തെ തുടര്‍ന്ന് നേരത്തെ പുറത്താക്കിയിരുന്നു. അതിന് പിന്നാലെ സര്‍വ്വീസില്‍ നിന്നും അനധികൃതമായി വിട്ടുനില്‍ക്കുന്ന ഡോക്ടര്‍മാരുള്‍പ്പെടെയുളള എല്ലാ വിഭാഗം ജീവനക്കാര്‍ക്കും സര്‍വ്വീസില്‍ പുനഃപ്രവേശിക്കാന്‍ ഒരവസരം നല്‍കിയിരുന്നു. അന്ന് ഹാജരാകാന്‍ സാധിക്കാത്തവര്‍ക്കാണ് സര്‍വീസില്‍ പുനഃപ്രവേശിക്കാന്‍ അവസാന അവസരം നല്‍കിയിരിക്കുന്നത്.