ചികിത്സാ പിഴവിന് തെളിവില്ല; ആരോഗ്യവകുപ്പും കളമശേരി മെഡിക്കൽ കോളേജിന് ക്ലീൻ ചിറ്റ് നൽകി
ആശുപത്രി അധികൃതരുടെ ഭാഗത്ത് വീഴ്ച സംഭവിച്ചിട്ടില്ലെന്നും കേസെടുക്കാൻ കഴിയില്ലെന്നും പരാതി നൽകിയ ഫോർട്ട് കൊച്ചി സ്വദേശി പി കെ ഹാരിസിന്‍റെയും, അശോകപുരം സ്വദേശി ജമീലയുടെയും ബന്ധുക്കളെ കളമശ്ശേരി പൊലീസ് അറിയിച്ചു
കൊച്ചി: ചികിത്സാ പിഴവിനെ തുടർന്ന് രോഗികൾ മരിച്ചെന്ന് ആരോപണം ഉയർന്ന കളമശേരി മെഡിക്കൽ കോളേജിന് ആരോഗ്യ വകുപ്പിന്റെയും ക്ലീൻ ചിറ്റ്. ആരോഗ്യ വകുപ്പ് നിയോഗിച്ച വിദഗ്‌ദ്ധ സമിതിയാണ് ക്ലീൻ ചിറ്റ് നൽകിയത്. കൊവിഡ് രോഗികളുടെ ആന്തരിക അവയവങ്ങളെ ബാധിച്ചതിനാലാണ് മരണം സംഭവിച്ചതെന്നും ഇതുമായി ബന്ധപ്പെട്ട് ആരോപണം ഉന്നയിച്ച ഡോക്ടർക്ക്, താൻ ഉന്നയിച്ച വിഷയങ്ങളെ സാധൂകരിക്കുന്ന തെളിവുകൾ ഹാജരാക്കാൻ സാധിച്ചിട്ടില്ലെന്നും റിപ്പോർട്ടിലുണ്ട്.
കളമശ്ശേരി മെഡിക്കൽ കേളേജിലെ ചികിത്സ പിഴവ് സംബന്ധിച്ച പരാതികൾ പൊലീസും തള്ളിയിരുന്നു. ആശുപത്രി അധികൃതരുടെ ഭാഗത്ത് വീഴ്ച സംഭവിച്ചിട്ടില്ലെന്നും കേസെടുക്കാൻ കഴിയില്ലെന്നും പരാതി നൽകിയ ഫോർട്ട് കൊച്ചി സ്വദേശി പി കെ ഹാരിസിന്‍റെയും, അശോകപുരം സ്വദേശി ജമീലയുടെയും ബന്ധുക്കളെ കളമശ്ശേരി പൊലീസ് അറിയിച്ചു. ഡിജിറ്റൽ തെളിവുകൾ ശേഖരിക്കാതെ അന്വേഷണം അവസാനിപ്പിച്ച പൊലീസ് നടപടി ആശുപത്രിയുടെ മുഖം രക്ഷിക്കാനാണെന്ന് ഹാരിസിന്‍റെ കുടുംബം ആരോപിച്ചു.