നീറ്റ് - പി.ജി പ്രവേശനം നീളുന്നതിൽ പ്രതിഷേധിച്ച് പി.ജി ഡോക്ടർമാരും നാളെ മുതൽ സമരം ശക്തമാക്കുകയാണ്. എമർജൻസി ചികിത്സകളിൽ നിന്ന് വരെ വിട്ടുനിന്നുള്ള പ്രതിഷേധം മെഡിക്കൽ കോളേജുകളെ ബാധിക്കും.

തിരുവനന്തപുരം: ആവശ്യങ്ങളിൽ തീരുമാനം നീളുന്നതിൽ പ്രതിഷേധിച്ച് ഡോക്ടർമാരടക്കം സംഘടനകൾ സമരം കടുപ്പിക്കുന്നതോടെ ആരോഗ്യവകുപ്പിൽ സമരപരമ്പര. ശമ്പളവും ആനുകൂല്യങ്ങളും വെട്ടിക്കുറച്ചതിൽ പ്രതിഷേധിച്ച് സർക്കാർ ഡോക്ടർമാർ (Doctors on strike) നാളെ മുതൽ സെക്രട്ടേറിയറ്റിന് മുന്നിൽ അനിശ്ചിതകാല നിൽപ്പ് സമരം തുടങ്ങും. കെ.ജി.എം.ഒ.എയുടെ (KGMOA) നേതൃത്വത്തിലാണ് ഡോക്ട‍ർമാ‍ർ സമരം കടുപ്പിക്കുന്നത്.

പ്രാഥമികാരോഗ്യ കേന്ദ്രങ്ങൾ മുതലുള്ള ആരോ​ഗ്യകേന്ദ്രങ്ങളിലെ ഡോക്ടർമാർ സമരത്തിൽ പങ്കെടുക്കും. നീറ്റ് - പി.ജി പ്രവേശനം നീളുന്നതിൽ പ്രതിഷേധിച്ച് പി.ജി ഡോക്ടർമാരും നാളെ മുതൽ സമരം ശക്തമാക്കുകയാണ്. എമർജൻസി ചികിത്സകളിൽ നിന്ന് വരെ വിട്ടുനിന്നുള്ള പ്രതിഷേധം മെഡിക്കൽ കോളേജുകളെ ബാധിക്കും. ശമ്പള വർധനവിലെ അപാകതയിൽ പ്രതിഷേധിച്ച് മെഡിക്കൽ കോളേജ് അധ്യാപകരും സമരത്തിലാണ്. നിരാഹാരം അനുഷ്ഠിച്ചും പഠനം നിർത്തിവെച്ചുമാണ് അവ‍രുടെ സമരം നടക്കുന്നത്.