പാറപ്പുറത്തുള്ള മേരിമാതാ എന്ന അരിമില്ലാണ് ലോക്ഡൗണ്‍ നിയന്ത്രണങ്ങൾ ലംഘിച്ച് പ്രവര്‍ത്തിച്ചത്. ഇവിടുത്തെ പന്ത്രണ്ട് ജീവനക്കാർക്ക് കൊവിഡ് സ്ഥിരീകരിച്ചിരുന്നു.

എറണാകുളം: കാലടിയിൽ ലോക്ഡൗണ്‍ നിയന്ത്രണം ലംഘിച്ച് പ്രവര്‍ത്തിച്ച അരിമില്ല് ആരോഗ്യവകുപ്പ് പൂട്ടിച്ചു. പാറപ്പുറത്തുള്ള മേരിമാതാ എന്ന അരിമില്ലാണ് ലോക്ഡൗണ്‍ നിയന്ത്രണങ്ങൾ ലംഘിച്ച് പ്രവര്‍ത്തിച്ചത്. ഇവിടുത്തെ പന്ത്രണ്ട് ജീവനക്കാർക്ക് കൊവിഡ് സ്ഥിരീകരിച്ചിരുന്നു.

എന്നാൽ മില്ലിന്‍റെ ഗെയിറ്റ് പൂട്ടി പ്രവര്‍ത്തിക്കുകയായിരുന്നു. പരാതി ലഭിച്ചതിനെ തുടര്‍ന്ന് ആരോഗ്യവകുപ്പും പഞ്ചായത്ത് ഉദ്യോഗസ്ഥരും ചേര്‍ന്ന് മില്ലിൽ പരിശോധന നടത്തി. പിന്നീടാണ് ചാക്കുകെട്ടുകൾക്കിടയിൽ ഒളിച്ചിരിക്കുന്ന നിലയിൽ തൊഴിലാളികളെ കണ്ടെത്തിയത്.

ഉദ്യോഗസ്ഥരെ കണ്ട് ചിലര്‍ ഇറങ്ങിയോടി. മില്ലിലെ തൊഴിലാളികളെ മുഴുവൻ ആരോഗ്യവകുപ്പ് ക്വാറന്‍റീനിലാക്കി. ഇവരെ ആര്‍ടിപിസിആർ പരിശോധനയ്ക്ക് വിധേയമാക്കും. മില്ലുടമയ്ക്കെതിരെ നടപടി സ്വീകരിക്കുമെന്ന് പഞ്ചായത്ത് അധികൃതർ വ്യക്തമാക്കി.