അരി വിതരണത്തിനെതിരെ പ്രതിപക്ഷനേതാവ് കോടതിയിൽ പോയത് ജനങ്ങളോടുള്ള അപരാധമാണെന്ന് പറഞ്ഞ മന്ത്രി ഇലക്ഷൻ വന്നാൽ റേഷൻ കട തുറക്കരുത് എന്ന് പറയും പോലെയാണിതെന്ന് കുറ്റപ്പെടുത്തി. 

കണ്ണൂർ: രണ്ട് മാസം കൊണ്ട് കൊവിഡ് വാക്സിനേഷന്റെ ഗുണഫലം കേരളത്തിലുണ്ടാകുമെന്ന് ആരോഗ്യമന്ത്രി കെ കെ ശൈലജ. ആൾക്കൂട്ടമുണ്ടെങ്കിലും മാസ്ക് വച്ച് മാനണ്ഡങ്ങളെല്ലാം പാലിച്ചാണ് എൽഡിഎഫിന്റെ പ്രചാരണമെന്നും കൊവിഡ് ഉള്ളത് കൊണ്ട് തെരഞ്ഞെടുപ്പ് പ്രചരണം നിർത്തി വയ്ക്കാനാകില്ലെന്നും ആരോഗ്യമന്ത്രി വിശദീകരിച്ചു.

YouTube video player

പ്രതിപക്ഷ നേതാവിനെതിരെ രൂക്ഷ വിമർശനമാണ് കെ കെ ശൈലജ നടത്തിയത്. അരി വിതരണത്തിനെതിരെ പ്രതിപക്ഷനേതാവ് കോടതിയിൽ പോയത് ജനങ്ങളോടുള്ള അപരാധമാണെന്ന് പറഞ്ഞ മന്ത്രി ഇലക്ഷൻ വന്നാൽ റേഷൻ കട തുറക്കരുത് എന്ന് പറയും പോലെയാണിതെന്ന് കുറ്റപ്പെടുത്തി. പ്രചാരണത്തിരക്കിലായിരുന്നതിനാൽ ജോയ്സ് ജോർജ് നടത്തിയ സ്ത്രീവിരുദ്ധ പരാമർശം എന്തെന്ന് അറിയില്ലെന്നും കെ കെ ശൈലജ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. 

സർവ്വേ ഫലങ്ങളിൽ മുഖ്യമന്ത്രിക്ക് ശേഷം എറ്റവും ജനപ്രീതിയുള്ള നേതാവാണല്ലോയെന്ന് ചൂണ്ടിക്കാട്ടിയപ്പോൾ എൽഡിഎഫിനാണ് ജനപിന്തുണയെന്നും ശൈലജ ടീച്ചർ എന്ന വ്യക്തി അതിന് മുന്നിൽ ഒന്നുമല്ലെന്നുമായിരുന്നു ആരോഗ്യമന്ത്രിയുടെ മറുപടി.