കൊവിഡ് സാഹചര്യം വിലയിരുത്തും, ആരോഗ്യമന്ത്രിയുടെ നേതൃത്വത്തിൽ ഉന്നതതല യോഗം
രോഗികളുടെ കണക്കുകൾ പ്രസിദ്ധീകരിക്കുന്നത് നിർത്തിയതിന് ശേഷമുള്ള കൊവിഡ് രോഗികളുടെ എണ്ണമടക്കമുള്ള വിഷയം ഇന്നത്തെ യോഗത്തിൽ ചർച്ചയായേക്കും.
തിരുവനന്തപുരം: സംസ്ഥാനത്തെ കൊവിഡ് (Covid) സാഹചര്യം വിലയിരുത്താൻ ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോർജിന്റെ (Veena George)നേതൃത്വത്തിൽ ഇന്ന് ഉന്നതതല യോഗം ചേരും. വൈകുന്നേരം അഞ്ച് മണിക്കാണ് ആരോഗ്യ വകുപ്പിന്റെ നിർണായക യോഗം ചേരുന്നത്. രോഗികളുടെ കണക്കുകൾ പ്രസിദ്ധീകരിക്കുന്നത് നിർത്തിയതിന് ശേഷമുള്ള കൊവിഡ് രോഗികളുടെ എണ്ണമടക്കമുള്ള വിഷയം ഇന്നത്തെ യോഗത്തിൽ ചർച്ചയായേക്കും. രണ്ടാഴ്ചയിലൊരിക്കൽ പട്ടിക പ്രസിദ്ധീകരിക്കാമെന്നാണ് നേരത്തെ അറിയിച്ചിരുന്നത്. ആ നിലയിൽ ഇന്ന് കൊവിഡ് വിവരങ്ങൾ പ്രസിദ്ധീകരിച്ചേക്കും. രാജ്യത്ത് കൊവിഡ് കേസുകളുയരുന്ന സാഹചര്യത്തിൽ കൂടിയാണ് ഇന്ന് സംസ്ഥാനത്തെ ആരോഗ്യ വകുപ്പിന്റെ നിർണായക യോഗവും ചേരുന്നത്.
രാജ്യത്ത് കൊവിഡ് ഉയരുന്നു...
പ്രതിവാര കൊവിഡ് കേസുകൾ ഒരിടവേളക്ക് ശേഷം രാജ്യത്ത് വീണ്ടുമുയരുകയാണ്. കഴിഞ്ഞ ഒരാഴ്ച 15,000ത്തിൽ അധികം കേസുകളാണ് രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്തത്. കൊവിഡ് കണക്കിൽ വർധന ഉണ്ടായതോടെ പ്രധാനമന്ത്രി മറ്റന്നാൾ മുഖ്യമന്ത്രിമാരുമാരുടെ യോഗം വിളിച്ചിട്ടുണ്ട്. രോഗവ്യാപനമുയർന്നതോടെ പത്ത് കോടി കൊവിഷീൽഡ് ഡോസുകൾ ഉടൻ ഉപയോഗിക്കണമെന്ന് സീറം ഇൻസ്റ്റിറ്റ്യൂട്ട് സർക്കാരിനോട് ആവശ്യപ്പെട്ടു.
ദില്ലിയിൽ തുടർച്ചയായി മൂന്നാമത്തെ ദിവസവും പ്രതിദിന കൊവിഡ് കണക്ക് ആയിരത്തിന് മുകളിലാണ്. 1083 പേർക്കാണ് ഒടുവിൽ കൊവിഡ് സ്ഥിരീകരിച്ചത്. 4.48 ശതമാനമാണ് ദില്ലിയിലെ പൊസിറ്റിവിറ്റി നിരക്ക്. തലസ്ഥാനത്ത് കരുതൽ ഡോസ് സൗജന്യമാക്കിയതോടെ വാക്സിനേഷൻ കേന്ദ്രങ്ങളിൽ വീണ്ടും ആളുകൾ എത്തി തുടങ്ങി. ദില്ലിക്ക് പുറമെ മറ്റ് സംസ്ഥാനങ്ങളിലും കൊവിഡിൽ നേരിയ വർധന ഉണ്ടായതോടെ മറ്റന്നാൾ പ്രധാനമന്ത്രി മുഖ്യമന്ത്രിമാരുമായി യോഗം ചേരും. ആഭ്യന്തര മന്ത്രി അമിത് ഷാ, ആരോഗ്യ മന്ത്രി മൻസുഖ് മണ്ഡവ്യ എന്നിവരും മറ്റന്നാളത്തെ യോഗത്തിൽ പങ്കെടുക്കും എന്നാണ് വിവരം.