കൊവിഡ് മരണം നിശ്ചയിക്കുന്നത് ഡോക്ടർമാർ, മരണം മനപ്പൂർവം മറച്ചുവെച്ചിട്ടില്ല, പരാതികൾ പരിശോധിക്കും: മന്ത്രി
പരാതി വന്നാൽ കോവിഡ് മരണം പരിശോധിക്കും എന്ന നിലപാട് ആരോഗ്യമന്ത്രി ആവർത്തിച്ചു. കത്തായോ ഇ-മെയിൽ വഴിയോ ആർക്കും പരാതി അയക്കാം
തിരുവനന്തപുരം: ചികിത്സിക്കുന്ന ഡോക്ടർമാർ തന്നെയാണ് കൊവിഡ് മരണം നിശ്ചയിക്കുന്നതെന്ന് ആരോഗ്യമന്ത്രി വീണ ജോർജ്ജ്. മരണം മനപ്പൂർവമായി മറച്ചുവെക്കേണ്ട കാര്യമില്ല. പുതിയ സംവിധാനം സുതാര്യമാണ്. സുപ്രീം കോടതി നിർദ്ദേശ പ്രകാരം എന്ത് ചെയ്യാൻ കഴിയുമെന്നതിൽ പരമാവധി ഇടപെടൽ ഉണ്ടാകുമെന്നും മന്ത്രി പറഞ്ഞു.
പരാതി വന്നാൽ കോവിഡ് മരണം പരിശോധിക്കും എന്ന നിലപാട് ആരോഗ്യമന്ത്രി ആവർത്തിച്ചു. കത്തായോ ഇ-മെയിൽ വഴിയോ ആർക്കും പരാതി അയക്കാം. ആരുടെയും മരണം മനപ്പൂർവം മറച്ചു വെച്ചിട്ടില്ല. കുടുംബങ്ങൾക്ക് സ്വകാര്യത പ്രശ്നമില്ലെങ്കിൽ മരണപ്പെട്ടവരുടെ പേരുകൾ വീണ്ടും പ്രസിദ്ധീകരിക്കാം. എല്ലാ നടപടികളും ഐസിഎംആർ മാർഗനിർദ്ദേശം അനുസരിച്ചാണെന്നും കൊവിഡ് മരണം സംബന്ധിച്ച് ഇതുവരെ വ്യാപക പരാതി ഉണ്ടായിട്ടില്ലെന്നും ആരോഗ്യമന്ത്രി പറഞ്ഞു.
സംസ്ഥാനത്ത് കൊവിഡ് മൂന്നാം തരംഗത്തിന് സാധ്യതയുണ്ട്. ജാഗ്രത ഉണ്ടായില്ലെങ്കിൽ പെട്ടെന്ന് വ്യാപനം ഉണ്ടാകും. വാക്‌സീൻ ആവശ്യത്തിന് ലഭിക്കുന്നില്ല. വാക്സീൻ വിതരണത്തിൽ ഡിജിറ്റൽ ഡിവൈഡ് ഒഴിവാക്കാൻ ഇടപെടും. സംവിധാനം ഇല്ലാത്തവരിലേക്ക് എത്തി സ്പോട് രജിസ്‌ട്രേഷൻ ത്വരിതപെടുത്തും. കൊവിഡാനന്തര ഗുരുതര അസുഖങ്ങൾ ബാധിക്കുന്നവർക്ക് സഹായം ആലോചിക്കുന്നുണ്ടെന്നും ചൂണ്ടിക്കാണിക്കപ്പെടുന്ന എല്ലാ വിഷയങ്ങളും പരിശോധിക്കപ്പെടുന്നുണ്ടെന്നും മന്ത്രി പറഞ്ഞു.
കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യർത്ഥിക്കുന്നു. ഒന്നിച്ച് നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona