സംസ്ഥാനത്ത് വേനൽച്ചൂട് വർധിച്ച സാഹചര്യത്തിൽ വെയിലത്ത് ജോലി ചെയ്യുന്ന തൊഴിലാളികളുടെ ജോലി സമയം പുനഃക്രമീകരിച്ച് ലേബർ കമ്മിഷണറേറ്റ്. ഫെബ്രുവരി 12 മുതൽ മെയ് 20 വരെ ഉച്ചയ്ക്ക് 12 മുതൽ 3 മണി വരെ തൊഴിലാളികൾക്ക് വിശ്രമം അനുവദിക്കും. 

തിരുവനന്തപുരം: വെയിലത്ത് ജോലി ചെയ്യുന്ന തൊഴിലാളികളുടെ ജോലി സമയം പുന:ക്രമീകരിച്ച് ലേബർ കമ്മിഷണറേറ്റ്. 1958 ലെ കേരള മിനിമം വേജസ് ചട്ടം 24, 25 ലെ വ്യവസ്ഥകൾ പ്രകാരം സംസ്ഥാനത്ത് വെയിലത്ത് ജോലി ചെയ്യുന്ന തൊഴിലാളികളുടെ തൊഴിൽ സമയം ഫെബ്രുവരി 12 മുതൽ മെയ് 20 വരെയാണ് ക്രമീകരിച്ചിട്ടുള്ളത്. സംസ്ഥാനത്ത് വേനൽക്കാലം തുടങ്ങുകയും പകൽ താപനില ക്രമാതീതമായി ഉയരുകയും ചെയ്ത സാഹചര്യത്തിലാണിത്. ഇത് സംബന്ധിച്ച നിർദേശങ്ങളും ലേബർ കമ്മിഷണർ സഫ്ന നസറുദീൻ ഉത്തരവിട്ടു.

Add Asianetnews as a Preferred SourcegooglePreferred

ഉത്തരവിലെ നിർദേശങ്ങൾ

1.പകൽ സമയം വെയിലത്ത് ജോലി ചെയ്യുന്ന എല്ലാ തൊഴിലാളികൾക്കും ഉച്ചയ്ക്ക് 12.00 മണി മുതൽ ഉച്ചതിരിഞ്ഞ് 3.00 മണി വരെ വിശ്രമവേളയായിരിക്കും. ഇവരുടെ ജോലി സമയം രാവിലെ 7.00 മണി മുതൽ വൈകുന്നേരം 7.00 മണി വരെയുള്ള സമയത്തിനുള്ളിൽ 8 മണിക്കൂറായി നിജപ്പെടുത്തുന്നു. ഷിഫ്റ്റ് വ്യവസ്ഥയിൽ ജോലി ചെയ്യുന്ന തൊഴിലാളികൾക്ക് രാവിലത്തെ ഷിഫ്റ്റ് ഉച്ചയ്ക്ക് 12.00 മണിക്ക് അവസാനിക്കുന്ന തരത്തിലും ഉച്ചയ്ക്ക് ശേഷമുള്ള ഷിഫ്റ്റ് വൈകുന്നേരം 3.00 മണിക്ക് ആരംഭിക്കുന്ന തരത്തിലും പുനക്രമീകരിക്കുന്നു.

2.സമുദ്രനിരപ്പിൽ നിന്ന് 3,000 അടിയിൽ കൂടുതൽ ഉയരമുള്ളതും സൂര്യാഘാതത്തിന് സാദ്ധ്യതയില്ലാത്തതുമായ മേഖലകളെ ഈ ഉത്തരവിന്റെ പരിധിയിൽ നിന്ന് ഒഴിവാക്കുന്നു.

3.പ്രാദേശികമായ ഏതെങ്കിലും അടിയന്തര സാഹചര്യത്തിൽ ഈ ഉത്തരവു പ്രകാരമുള്ള കാലയളവിൽ മാറ്റം വരുത്തേണ്ടതുണ്ടങ്കിൽ അത് സംബന്ധമായ റിപ്പോർട്ട് ബന്ധപ്പെട്ട റീജിയണൽ ജോയിന്റ് ലേബർ കമ്മീഷണർ / ചീഫ് ഇൻസ്പെക്ടർ ഓഫ് പ്ലാന്റേഷൻസ് ലേബർ കമ്മീഷണർക്ക് സമർപ്പിക്കും.

4.ഉത്തരവിന്റെ അടിസ്ഥാനത്തിൽ വിവിധ തൊഴിൽ മേഖലകളിൽ നടത്തുന്ന പരിശോധനകളോടൊപ്പം കൺസ്ട്രക്ഷൻ സൈറ്റുകൾക്കും റോഡ് നിർമ്മാണ മേഖലയ്ക്കും പ്രത്യേകം പരിഗണന നൽകിക്കൊണ്ട് ദൈനംദിന പരിശോധന എല്ലാ ജില്ലകളിലും ജില്ലാ ലേബർ ഓഫീസർ / ഡെപ്യൂട്ടി ലേബർ ഓഫീസർ / അസിസ്റ്റന്റ് ലേബർ ഓഫീസർ ഗ്രേഡ്-1 എന്നിവരുടെ നേതൃത്വത്തിൽ മൂന്നു ടീമുകൾ രൂപീകരിക്കും. ഈ ടീമുകൾ ബന്ധപ്പെട്ട മേഖലകളിൽ എല്ലാ ദിവസവും പരിശോധന നടത്തുമെന്നും ലേബർ കമ്മീഷണറുടെ ഉത്തരവിൽ പറയുന്നു.