കോഴിക്കോട് ജില്ലയിൽ ആഞ്ഞടിച്ച വേനൽമഴയിലും മിന്നൽ ചുഴലിയിലും വ്യാപക നാശനഷ്ടം. മരങ്ങൾ കടപുഴകി വീഴുകയും വൈദ്യുതി ബന്ധം തടസ്സപ്പെടുകയും ചെയ്തപ്പോൾ, ബംഗാൾ ഉൾക്കടലിലെ ന്യൂനമർദ്ദത്തെ തുടർന്ന് അടുത്ത 5 ദിവസം കൂടി മഴ തുടരുമെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു

കോഴിക്കോട്: കോഴിക്കോട് ആർത്തലച്ചെത്തിയ വേനൽ മഴയിൽ പലയിടത്തും നാശനഷ്ടം. പേരാമ്പ്രയില്‍ മിന്നല്‍ ചുഴലിയും നാദാപുരത്തും വളയത്തും ശക്തമായ മഴയാണ് അനുഭവപ്പെട്ടത്. പേരാമ്പ്രയില്‍ വീശിയടിച്ച കാറ്റില്‍ നിരവധി വീടുകള്‍ക്ക് മുകളില്‍ മരങ്ങള്‍ വീണു. വാഹനങ്ങള്‍ക്ക് മുകളിലും മരക്കമ്പുകള്‍ വീണു. വൈദ്യുതി ബന്ധം താറുമാറായി. റോഡുകളില്‍ മരങ്ങള്‍ വീണത് കാരണം ഗതാഗത തടസം നേരിട്ടു. ഫയര്‍ഫോഴ്സ് എത്തി മരങ്ങള്‍ മുറിച്ചു മാറ്റി. കല്ലാച്ചി ടൗണില്‍ കടകളിലേക്ക് വെള്ളം കയറി. വെള്ളക്കെട്ട് കാരണം സംസ്ഥാന പാതയില്‍ ഗതാഗതതടസമുണ്ടായി. നാദാപുരം വിലങ്ങാട് മേഖലയിലും ശക്തമായ മഴ പെയ്തു. താമരശ്ശേരി മലോരമേഖലയിലും മഴ ലഭിച്ചു.

Add Asianetnews as a Preferred SourcegooglePreferred

മഴ ശക്തമാകുന്നു

അതേസമയം ബംഗാള്‍ ഉള്‍ക്കടലിൽ ന്യൂനമര്‍ദ്ദം രൂപപ്പെട്ടതോടെ സംസ്ഥാനത്ത് മഴ ശക്തമാകുമെന്ന് കാലാവസ്ഥ കേന്ദ്രം അറിയിച്ചു. അറബിക്കടലിൽ കേരള തീരത്തോട് ചേര്‍ന്ന് ലക്ഷദ്വീപിന് മുകളിലായി ചക്രവാതച്ചുഴിയും നിലനിൽക്കുന്നു. അടുത്ത 5 ദിവസം കേരളത്തിലും മാഹിയിലും ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടു കൂടിയ മഴയ്ക്കും 50 കിലോമീറ്റര്‍ വരെ വേഗത്തിൽ കാറ്റിനും സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നൽകി. വ്യാഴാഴ്ചയും വെള്ളിയാഴ്ചയും ശക്തമായ മഴയ്ക്കും സാധ്യതയുണ്ട്. വ്യാഴാഴ്ച മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസര്‍കോട് ജില്ലകളിൽ യെല്ലോ അലര്‍ട്ടാണ്. വെള്ളിയാഴ്ച മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിലാണ് യെല്ലോ അലര്‍ട്ട്.

അടുത്ത 5 ദിവസത്തേക്കുള്ള മഴ സാധ്യത പ്രവചനം

14/05/2026 : മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസര്‍കോട്

15/05/2026 : മലപ്പുറം, കോഴിക്കോട്, വയനാട് എന്നീ ജില്ലകളിലാണ് മഞ്ഞ അലർട്ട് പ്രഖ്യാപിച്ചിട്ടുള്ളത്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറിൽ 64.5 മില്ലിമീറ്റർ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് അർത്ഥമാക്കുന്നത്.

YouTube video player