Asianet News MalayalamAsianet News Malayalam

കേരളത്തിൽ കനത്ത മഴ ഇന്നും തുടരും; തെക്കും വടക്കും അതിശക്തം, തലസ്ഥാനം മുങ്ങി, യെല്ലോ-ഓറഞ്ച് ജാഗ്രതാ നിർദ്ദേശം

  • തിരുവനന്തപുരം നഗരത്തിൽ  ഏഴ് മണിമുതലുള്ള 4 മണിക്കൂറിനുള്ളിൽ തന്നെ 128 മില്ലി മീറ്റർ മഴ രേഖപ്പെടുത്തി
  • തിരുവനന്തപുരം റയിൽവേ ട്രാക്കിലടക്കം വെളളം കയറി
  • തമ്പാനൂരിൽ കെഎസ്ആർടിസി ബസ് സ്റ്റാൻഡിലും റയിൽവേ സ്റ്റേഷനിലും എസ് എസ് കോവിൽ റോഡിലും രൂക്ഷമായ  വെളളക്കെട്ടുണ്ടായി
  • ലോക്ഡൗൺ ആയത് കാരണം വാഹനങ്ങളും ആളുകളും കുറവായതിനാൽ കാര്യമായ അപകടങ്ങളൊന്നും ഉണ്ടായില്ല
Heavy rain in Kerala and capital city thiruvananthapuram
Author
Thiruvananthapuram, First Published May 12, 2021, 12:21 AM IST

തിരുവനന്തപുരം: സംസ്ഥാനത്ത് ശക്തമായ മഴയിൽ പല പ്രദേശങ്ങളിലും വെള്ളം കയറി. തെക്കൻ കേരളത്തിലും വടക്കൻ കേരളത്തിലും ചൊവ്വാഴ്ച വൈകുന്നേരത്തോടെ മഴ ശക്തമായി. പലയിടങ്ങളിലും രാത്രി വൈകിയും തോരാതെ മഴ പെഴ്തു. തുടർച്ചയായ പെയ്ത മഴയിൽ തലസ്ഥാന നഗരം അക്ഷരാർത്ഥത്തിൽ മുങ്ങി. വൈകീട്ട് ആറരയോടെ തുടങ്ങിയ മഴ രാത്രിയും ശക്തമായി തുടർന്നു.

തിരുവനന്തപുരം റയിൽവേ ട്രാക്കിലടക്കം വെളളം കയറി. തമ്പാനൂരിൽ കെഎസ്ആർടിസി ബസ് സ്റ്റാൻഡിലും റയിൽവേ സ്റ്റേഷനിലും എസ് എസ് കോവിൽ റോഡിലും രൂക്ഷമായ  വെളളക്കെട്ടുണ്ടായി. തിരുമല വലിയവിള റോഡിലും ഗതാഗതം തടസ്സപ്പെട്ടു. തമ്പാനൂരിൽ കാറിനുളളിൽ കുടുങ്ങിയ ആളെ ഫയർഫോഴ്സെത്തി രക്ഷപെടുത്തി. ലോക്ഡൗൺ ആയത് കാരണം വാഹനങ്ങളും ആളുകളും കുറവായതിനാൽ കാര്യമായ അപകടങ്ങളൊന്നും ഉണ്ടായില്ല. നഗരത്തിൽ ആരെങ്കിലും അപകടത്തിൽപെട്ടിട്ടുണ്ടോയെന്നത് ഉൾപ്പെടെ ഫയർഫോഴസ് സംഘം പരിശോധിക്കുന്നുണ്ട്.

തെക്കൻ കേരളത്തിൽ തീരമേഖലയിലാകെ ശക്തമായ മഴയായിരുന്നു. ന്യൂനമർദ്ദത്തിന് മുന്നോടിയായാണ് മഴ കനക്കുന്നത്. തിരുവനന്തപുരം നഗരത്തിൽ   ഏഴ് മണിമുതലുള്ള 4 മണിക്കൂറിനുള്ളിൽ തന്നെ 128 മില്ലി മീറ്റർ മഴ രേഖപ്പെടുത്തി. നെയ്യാറ്റിൻകര മേഖലയിലാകട്ടെ 127 മില്ലിമീറ്ററാണ് ഈ സമയത്ത് രേഖപ്പെടുത്തിയത്. മഴ നഗരത്തിന്‍റെ പലയിടങ്ങളിലും വെളളക്കെട്ടുണ്ടായി. കോഴിക്കോട് കക്കയത്തും കാസർഗോഡ് വെളളരിക്കുണ്ടിലും മഴ രാത്രി വൈകിയും തുടർന്നു.

സംസ്ഥാനത്ത് വരും ദിവസങ്ങളിൽ അതിശക്തമായ മഴയ്ക്കും കാറ്റിനും കടലാക്രമണത്തിനും സാധ്യതയെന്ന് കാലാവസ്ഥാ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ന്യൂനമർദം ചുഴലിക്കാറ്റായി മാറാൻ  സാധ്യതയുള്ളതിനാൽ നാളെമുതൽ കേരള തീരത്ത് നിന്ന് കടലിൽ പോകരുതെന്നും നിർദ്ദേശമുണ്ട്. ഇന്ന് മുതൽ വെള്ളിയാഴ്ച്ച വരെ വിവിധ ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഇന്ന് ഇടുക്കിയിൽ യെല്ലോ അലർട്ടാണ്. വെള്ളിയാഴ്ച്ച തിരുവനന്തപുരം, കൊല്ലം ജില്ലകളിലും ശനിയാഴ്ച്ച തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, പത്തനംതിട്ട ജില്ലകലിലും ഓറഞ്ച് അലേർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

കൊവിഡ് മഹാമാരിയുടെ രണ്ടാം വരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

Follow Us:
Download App:
  • android
  • ios