'വയനാട് എന്‍റെ പ്രാര്‍ത്ഥനയിലുണ്ട്'; അങ്ങോട്ട് വരാനുള്ള അനുമതി കാത്തിരിക്കുന്നുവെന്ന് രാഹുല്‍ ഗാന്ധി
ദുരിതാശ്വാസവുമായി ബന്ധപ്പെട്ട കാര്യങ്ങൾ പരിശോധിക്കണമെന്നാവശ്യപ്പെട്ട് വയനാട്, കോഴിക്കോട്, മലപ്പുറം തുടങ്ങിയ ജില്ലകളിലെ കളക്ടർമാരുമായും ഫോണിൽ ബന്ധപ്പെട്ടിരുന്നതായും രാഹുൽ ഗാന്ധി എംപി ട്വിറ്ററിലൂടെ അറിയിച്ചു.
ദില്ലി: കനത്ത മഴയിൽ ദുരിതമനുഭവിക്കുന്ന തന്റെ മണ്ഡലമായ വയനാട്ടിലെത്താൻ താൽപര്യമറിയിച്ച് രാഹുൽ ഗാന്ധി എംപി. കാലവർഷം കനത്തതോടെ വെള്ളപ്പൊക്കവും ഉരുൾപൊട്ടലും രൂക്ഷമായ വയനാട്ടിൽ കാര്യമായ ജാഗ്രത വേണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയനുമായി ഫോണിൽ സംസാരിച്ചിരുന്നതായും രാഹുൽ ഗാന്ധി ട്വിറ്ററിലൂടെ അറിയിച്ചു.
ദുരിതാശ്വാസവുമായി ബന്ധപ്പെട്ട കാര്യങ്ങൾ പരിശോധിക്കണമെന്നാവശ്യപ്പെട്ട് വയനാട്, കോഴിക്കോട്, മലപ്പുറം തുടങ്ങിയ ജില്ലകളിലെ കളക്ടർമാരുമായും ഫോണിൽ ബന്ധപ്പെട്ടിരുന്നു. വെള്ളപ്പൊക്കത്തിൽ ദുരിതമനുഭവിക്കുന്ന തന്റെ മണ്ഡലമായ വയനാട്ടിലെ ജനങ്ങൾ മാത്രമാണ് തന്റെ ചിന്തയിലും പ്രാർത്ഥനയിലുമുള്ളത്. വയനാട്ടിലേക്ക് പുറപ്പെട്ടതായിരുന്നു. എന്നാൽ, തന്റെ സന്ദർശനം രക്ഷാ പ്രവർത്തനത്തെ ബാധിക്കുമെന്ന് ഉദ്യോഗസ്ഥർ നിർദേശിച്ചതിനാൽ യാത്ര മാറ്റി വയ്ക്കുകയായിരുന്നുവെന്നും രാഹുൽ ഗാന്ധി പറഞ്ഞു.
കേരളത്തിലെ കോൺഗ്രസ് പ്രവർത്തകരോടും നേതാക്കളോടും പൗരന്മാരോടും എൻജിഒകളോടും വയനാട്ടിലെ വെള്ളപ്പൊക്ക പ്രദേശങ്ങളിലെ ദുരിതാശ്വാസ പ്രവർത്തനങ്ങളിൽ സഹായം ചെയ്യണമെന്ന് അഭ്യർത്ഥിക്കുകയാണ്. വെള്ളപ്പൊക്കത്തിൽ ദുരിതമനുഭവിക്കുന്നവരെ സഹായിക്കുന്നതിന് സംസ്ഥാന സർക്കാർ സാമ്പത്തിക പുനരധിവാസ പാക്കേജ് പുറത്തിറക്കുമെന്ന് പ്രതീക്ഷിക്കുന്നതായും രാഹുൽ ഗാന്ധി ട്വീറ്റില്‍ വ്യക്തമാക്കി.