Asianet News MalayalamAsianet News Malayalam

അതിത്രീവ മഴയ്ക്ക് സാധ്യത; രണ്ട് ജില്ലകളില്‍ റെഡ് അലര്‍ട്ട്, ദേശീയ ദുരന്തനിവാരണ സേന കേരളത്തില്‍

ദേശീയ ദുരന്തനിവാരണ സേനയുടെ രണ്ട് യൂണിറ്റുകള്‍ ഇന്ന് കേരളത്തിലെത്തും. ഇന്നലെ നാല് എന്‍ഡിആര്‍എഫ് യൂണിറ്റുകള്‍ സംസ്ഥാനത്ത് എത്തിയിരുന്നു.

heavy rain  in kerala red orange yellow alert several districts
Author
Thiruvananthapuram, First Published Aug 6, 2020, 6:08 AM IST

തിരുവനന്തപുരം: സംസ്ഥാനത്ത് കാലവര്‍ഷം ശക്തമായി തുടരുന്നു. വടക്കന്‍ കേരളത്തിന്‍ ഇന്ന് കനത്ത മഴക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥ നിരീക്ഷണകേന്ദ്രം അറിയിച്ചു. കോഴിക്കോട്, വയനാട് ജില്ലകളില്‍ റെഡ‍് അലര്‍ട്ട് പ്രഖ്യാപിച്ചു. എറണാകുളം മുതല്‍ കാസര്‍കോട് വരെയുള്ള മറ്റ് വടക്കന്‍ ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടായിരിക്കും. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം ജില്ലകളില്‍ യെല്ലോ അലര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. 

കേരള തീരത്ത് കാറ്റിന്‍റെ വേഗം 40 മുതല്‍ 50 കി.മി. വരെയാകാന്‍ സാധ്യതയുളളതിനാല്‍ മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകരുതെന്നും കാലവസ്ഥ നിരീക്ഷണകേന്ദ്രം മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. അതേസമയം, ദേശീയ ദുരന്തനിവാരണ സേനയുടെ രണ്ട് യൂണിറ്റുകള്‍ ഇന്ന് കേരളത്തിലെത്തും. ഇന്നലെ നാല് എന്‍ഡിആര്‍എഫ് യൂണിറ്റുകള്‍ സംസ്ഥാനത്ത് എത്തിയിരുന്നു.

വയനാട് അതീവജാഗ്രതയിൽ

വടക്കന്‍ കേരളത്തില്‍ കനത്ത മഴ തുടരികയാണ്. പല നദികളുടം കരകവിഞ്ഞൊഴുകി. റെഡ് അലർട്ടുളള വയനാട്ടിൽ മഴ ശക്തമാണ്. കഴിഞ്ഞ വർഷം ഉരുൾപൊട്ടലുണ്ടായ മേപ്പാടി ചൂരൽമലയിലാണ് കഴിഞ്ഞ ദിവസം കൂടുതൽ മഴ രേഖപ്പെടുത്തിയത്. മേപ്പാടി പുത്തുമല മേഖലയിൽ 390 മില്ലിമീറ്റർ മഴയാണ് കഴിഞ്ഞ ദിവസം പെയ്തത്. പടിഞ്ഞാറത്തറ ബാണാസുര സാഗർ അണക്കെട്ടിന്‍റെ വൃഷ്ടിപ്രദേശത്ത് 178 മില്ലിമീറ്റർ മഴ രേഖപ്പെടുത്തി. ഉരുൾപൊട്ടൽ വെള്ളപൊക്ക ഭീഷണി നിലനിൽക്കുന്ന പ്രദേശങ്ങളിൽ നിന്ന് നിരവധി കുടുംബങ്ങളെ മാറ്റിപാർപ്പിച്ചു. 

ജില്ലയിൽ മൂന്ന് താലൂക്കുകളിലായി 16 ദുരിതാശ്വാസ ക്യാമ്പുകൾ തുറന്നിട്ടുണ്ട്. ആകെ 807 പേരെയാണ് ക്യാംപുകളിലേക്ക് മാറ്റിയത്. നിയന്ത്രിത മേഖലകളിലുള്ളവരെയും കൊവിഡ് രോഗികളുമായി സമ്പർക്കമുള്ളവരെയും പ്രത്യേകം മുറികളിലാണ് താമസിപ്പിക്കുകയെന്ന് ജില്ലാ കളക്ടർ അറിയിച്ചു. കഴിഞ്ഞ വർഷം ഉരുൾപൊട്ടലിൽ 12 പേർ മരിച്ച മേപ്പാടി പുതുമല മേഖലയിലും കൂടുതൽ പേരെ മാറ്റിപാർപ്പിച്ചു. കാരാപ്പുഴ അണക്കെട്ടിന്‍റെ മൂന്ന് ഷട്ടറുകൾ 15 സെന്‍റീമീറ്റർ ഉയർത്തി അധികവെള്ളം തുറന്ന് വിടാൻ തുടങ്ങി.

കോഴിക്കോട്ട് കനത്ത മഴ തുടരുന്നു

കോഴിക്കോട് ജില്ലയിൽ ഇപ്പോഴും മഴ ശക്തമായി തുടരുകയാണ്. ഇരുവഞ്ഞിപ്പുഴയും ചാലിയാർ പുഴയും കരകവിഞ്ഞൊഴുകുന്നതിനാൽ വെള്ളം കയറാൻ സാധ്യതയുള്ള വീടുകളിൽ നിന്നും ആളുകളെ മാറ്റി. പ്രദേശവാസികൾ ജാഗ്രത പാലിക്കണമെന്ന് ജില്ലാ ഭരണകൂടം ആവശ്യപ്പെട്ടു. ചാലി പുഴയിൽ വെള്ളം ശക്തമായതിനാൽ ചെമ്പ് കടവ് പാലം വെള്ളത്തിൽ മുങ്ങി തുഷാരഗിരി അടിവാരം റോഡിലെ ഗതാഗതം സ്തംഭിച്ചു.

മുണ്ടേരിയിലെ മരപ്പാലം ഒലിച്ചുപോയി

നിലമ്പൂർ മേഖലയിലെ കനത്തമഴ തുടരുകയാണ്. മുണ്ടേരിയിലെ മരപ്പാലം ഒലിച്ചുപോയി. പാലം പോയതോടെ ഇരുട്ടുകുത്തി വാണിയമ്പലം, കുമ്പളപ്പാറ, തരിപ്പപൊട്ടി കോളനികൾ ഒറ്റപ്പെട്ടു. കഴിഞ്ഞ പ്രളയത്തിൽ പാലം ഒലിച്ചു പോയ ശേഷം സ്ഥാപിച്ച മുളപ്പാലമാണ് ഒലിച്ചു പോയത്. മലപ്പുറത്ത് അരീക്കോട് തെരട്ടമ്മൽ - മൂർക്കനാട് റോഡ് വെള്ളം കയറി ഗതാഗതം തടസപെട്ടു.

പുന്നപ്പുഴ, കാഞ്ഞിരപ്പുഴ, ചാലിയാർ പുഴകൾ പലയിടത്തും കരകവിഞ്ഞൊഴുകുന്നു. നിലമ്പൂരിൽ മൂന്ന് ദുരിതാശ്വാസ ക്യാമ്പുകൾ തുറന്നു. ഭൂതാനം, പൂളപ്പാടം, എരുമമുണ്ട സ്കൂളുകളിലാണ് ക്യാമ്പുകൾ തുറന്നത്. മുപ്പത് കുടുംബങ്ങളെ ക്യാമ്പുകളിലേക്ക് മാറ്റി. മലപ്പുറത്ത് കരിമ്പുഴയും നിറകയാണ്. കരുളായി നെടുങ്കയം കോളനി നിവാസികളെ പുള്ളിയിൽ സ്‌കൂളിലേക്ക് മാറ്റി. നിലമ്പൂർ ജനതപടിയിൽ  സംസ്ഥാന പാതയിൽ വെള്ളം കയറി. കോഴിക്കോട്-നിലമ്പൂർ - ഗൂഡല്ലൂർ റോഡിൽ ഗതാഗതം തടസപ്പെട്ടു. 

എറണാകുളത്ത് പുഴകളിൽ ജലനിരപ്പ് ഉയരുന്നു

എറണാകുളം ജില്ലയിലെ പുഴകളിൽ ജലനിരപ്പ് ഉയരുന്നു. കാളിയാർ, തൊടുപുഴയാർ, കോതമംഗലം പുഴ എന്നീ നദികളിലാണ് ജലനിരപ്പ് ഉയരുന്നത്. പ്രളയ മുന്നറിയിപ്പ് നൽകുന്നതിനുള്ള ജലനിരപ്പിന് അടുത്തെത്തിയെന്ന് ജില്ലാ ഭരണകൂടം അറിയിച്ചു. താഴ്ന്ന പ്രദേശങ്ങളിലും പുഴക്കരകളിലും ഉള്ളവർ ജാഗ്രത പാലിക്കണമെന്ന് ജില്ലാ ഭരണകൂടം നിർദേശം നൽകി.കിഴക്കൻ മേഖലയിൽ ഉരുൾപൊട്ടൽ സാധ്യതയുള്ള സ്ഥലങ്ങളിൽ നിന്നും ആളുകളെ മാറ്റിപ്പാർപ്പിക്കാൻ ഉടൻ നടപടിയെടുക്കും. ജില്ലയിലെ മുഴുവൻ പഞ്ചായത്തുകളിലും മുഴുവൻ സമയം പ്രവർത്തിക്കുന്ന ഹെൽപ് ഡെസ്ക്കുകൾ ആരംഭിക്കുമെന്ന് മന്ത്രി വി എസ് സുനിൽകുമാർ വ്യക്തമാക്കി.

വെള്ളപ്പൊക്ക സാധ്യത മുന്നറിയിപ്പ്

കേരളം ഉൾപ്പെടെ പത്ത് സംസ്ഥാനങ്ങൾക്ക് കേന്ദ്ര ജല കമ്മീഷന്റെ വെള്ളപ്പൊക്ക സാധ്യത മുന്നറിയിപ്പ്. കേരള , മാഹി, ദക്ഷിണ കർണാടകഎന്നിവിടങ്ങളിൽ സാധാരണ നില മുതൽ അതിതീവ്ര നിലയിൽ വെള്ളപ്പൊക്കമുണ്ടാകുമെന്നാണ് മുന്നറിയിപ്പ്. ഗുജറാത്ത്, മഹാരാഷ്ട്ര, ഗോവ, തീരദേശ കർണാടക എന്നിവിടങ്ങളിൽ വെള്ളപ്പൊക്കം അതിതീവ്രമാകുമെന്നും മുന്നറിയിപ്പില്‍ വ്യക്തമാക്കുന്നു. കനത്ത മഴയിൽ നദികളിൽ ജലനിരപ്പ് ഉയരാനുള്ള സാധ്യത കണക്കിലെടുത്താണ് കമ്മീഷൻ മുന്നറിയിപ്പ് നൽകിയത്. അതേസമയം ഭവാനി നദിയിൽ ജലനിരപ്പ് അപകടനില കടന്നതിനാൽ പ്രദേശവാസികളെ ഒഴിപ്പിക്കണമെന്ന് ജലകമ്മീഷൻ മുന്നറിയിപ്പ് നൽകി.

പെരിയവര താത്കാലിക പാലത്തിലൂടെയുള്ള രാത്രിഗതാഗതത്തിന് വിലക്ക്

മൂന്നാർ പെരിയവര താത്കാലിക പാലത്തിലൂടെയുള്ള രാത്രിഗതാഗതം നിർത്തിവച്ചു.കന്നിയാറിൽ ജലനിരപ്പ് ഉയർന്ന് പാലത്തിന് ബലക്ഷയം സംഭവിച്ചതിനെ തുടർന്നാണ് നടപടി. പാലത്തിൽ ഭാരവാഹനങ്ങൾ നിരോധിച്ചു. ഇതോടെ തമിഴ്നാട്ടിൽ നിന്നുള്ള ചരക്ക് നീക്കം പ്രതിസന്ധിയിലായി.

Follow Us:
Download App:
  • android
  • ios